Thursday, December 17, 2020

ഷോഡശ സംസ്കാരം

ജനനം മുതല്‍ മരണം വരെയുള്ള വിവിധ ഘട്ടങ്ങളെ തെരഞ്ഞെടുത്ത് ആകെ ജീവിതത്തെ സംസ്‌ക്കരിക്കുന്നതിനെസംസ്‌ക്കാര കര്‍മ്മങ്ങള്‍ എന്നു പറയുന്നു. ഇവ 16 എണ്ണമാണ്. അതുകൊണ്ടിവയെ ഷോഡശക്രിയകള്‍ എന്നും ഷോഡശസംസ്‌ക്കാരങ്ങള്‍ എന്നും വിളിക്കുന്നു. സനാതന വൈദിക ധര്‍മ്മത്തിന്റെ അടിസ്ഥാന ആചരണങ്ങളാണ് പഞ്ചമഹായജ്ഞങ്ങളും ഷോഡശക്രിയകളും.

ഏതൊക്കെയാണ് ഈ 16 ആചരണങ്ങള്‍?

1.ഗര്‍ഭാധാനം: 2. പുംസവനം: 3. സീമന്തോന്നയനം: 4.ജാതകര്‍മ്മം: 5. നാമകരണം: 6. നിഷ്‌ക്രമണം : 7. അന്നപ്രാശനം : 8. ചൂഡാകര്‍മ്മം: 9. കര്‍ണവേധം: 10. ഉപനയനം : 11. വേദാരംഭം : 12. സമാവര്‍ത്തനം : 13.വിവാഹം: 14. വാനപ്രസ്ഥം : 15. സന്യാസം: 16. അന്ത്യേഷ്ടി

ഗർഭധാനസംസ്കാരകർമ്മം

ദീര്‍ഘായുസ്സ്, ആരോഗ്യം, ബുദ്ധി, ഇത്യാദി ഗുണങ്ങളോടുകൂടിയ ഒരു കുഞ്ഞിനെ ലഭിക്കുന്നതിനുള്ള വൈദികമായ യജ്ഞപ്രക്രിയയാണ് ഗര്‍ഭാധാനം.

വധൂവരൻമാർ  ഭാര്യാഭർതൃ പദവിയിലേക്ക് പദാർപണം ചെയ്യുന്ന സംസ്കാരമാണിത്,    ജന്തുസഹജമായ കാമം പ്രേമാത്മകമാക്കി ധാർമികഭാവങ്ങളാൽ സ്വയംനിയന്ത്രിതരായി സത്സന്താനലാഭോദ്ദേശപൂർവ്വം ഈ സംസ്കാര കർമ്മം ചെയ്യണം .   ഋതുകാലത്തിനു മുൻപ് വിധിച്ചിട്ടുള്ള ഔഷധങ്ങൾ സേവിച്ചും വിശുദ്ധാഹരങ്ങൾ കഴിച്ചും ഈശ്വരഭക്തി , ആശ്രമധർമ്മതത്ത്വം മുതലായ സത്ഭാവനകളാൽ മനസ്സിനേയും പരിപുഷ്ട്മാക്കിയ ദമ്പതികൾ ഗർഭധാനസംസ്കാരത്തോടുകൂടി പ്രസന്നരും പവിത്രചിത്തരുമായി നിശ്ചിത കാലത്ത് ഗർഭധാനം സ്വീകരിക്കണമെന്ന് ധർമ്മശാസ്ത്രങ്ങളിൽ വിധിച്ചിരിക്കുന്നു,      'മനുസ്മൃതി'  പ്രകാരം  സ്ത്രീരജസ്വലയാവുന്നനാൾ തൊട്ട് പത്തിനാറു ദിവസങ്ങളാണ് ഋതുകാലം.  ഇതിൽ ആദ്യത്തെ നാലുനാൾ ബാഹ്യാഭ്യന്തരമായ പലകാരണങ്ങളാൽ ഗർഭധാനത്തിന്  നിഷിദ്ധങ്ങളാണ്.   ഋതുകാലത്തെ  11 ,12  ദിവസങ്ങളും ഗർഭധാനത്തിന്  വർജ്യമാണ്.  അതുപോലെ പൗർണമി അമാവാസി,  ചതുർദ്ദശി, അഷ്ട്മി,   എന്നി ദിതിദിനങ്ങളും നിഷിദ്ധമാണ്.

നിശ്ചിതദിനത്തിൽ സംസ്ക്കാരകർമ്മത്തോടുകൂടി വധൂവരന്മാർ പത്നീ-പതിത്വം വരിച്ച് ഗർഭധാനം ചെയ്യണം.    അവർ ഗൃഹസ്ഥാശ്രമത്തിലായാലും ആത്മീയോൽക്കർഷത്തിനുള്ള ബ്രഹ്മചാര്യം നശിക്കയില്ല.  ഈ ക്രമത്തിനെ 'ഉപനിഷദഗർഭലംഭനം'     എന്ന് അശ്വാലായന ഗൃഹ്യസൂത്രത്തിൽ വിശേഷിപ്പിച്ചിരിക്കുന്നു,

ഗർഭധാനത്തിനുമുമ്പായി ഗർഭധാനസംസക്കാരകർമ്മം അനുഷ്ഠിച്ചിരിക്കണം . മുൻപറഞ്ഞമാതിരി ഈശ്വരപ്രാത്ഥന ,  ഹോമം, അല്ലെങ്കിൽ പൂജ മുതലായ കർമ്മം അനുഷ്ഠിക്കുമ്പോൾ വരൻ പശ്ചിമാഭിമുഖമായും വരന്റെ വാമഭാഗത്തായി വധുവും ഇരിക്കണം . പുരോഹിതനും ഗുരുജനങ്ങളും ബന്ധുമിത്രാദികളും ചുറ്റും ഇരുന്നു വേണം.    സംസ്ക്കാരകർമ്മം അനുഷ്ഠിക്കുവാൻ, വധൂവരന്മാർ ഒന്നിച്ച് അഗ്നി, വായു, ചന്ദ്രൻ,  സൂര്യൻ,  അന്നം തുടങ്ങിയ ദേവതാസങ്ക്ൽപ്പത്തോടുകൂടി വേണം പ്രാർത്ഥിക്കാണം   .   അഥവാ ഹോമം -  യജ്ഞംചെയ്യണം .തദാവസരത്തിൽ വധുവരന്റെ തോളത്ത് കരം വെച്ചിരിക്കണമെന്നുണ്ട്. അനന്തരം നിശ്ചിത മന്ത്രങ്ങൾ ഉച്ചരിച്ചുകൊണ്ട് അഷ്ടാജ്യഹൂതിയും പിന്നീട് ആജ്യഹൂതിയും  ( മന്ത്രോച്ചാരപൂർവ്വം അഷ്ട്ഗന്ധം നെയ്യ് മുതലായ ദ്രവ്യങ്ങൾ ഹോമാഗ്നിയിൽ ആഹൂതി ) നൽകണം .പിന്നീട് ഹവനം ചെയ്ത നെയ്യ് വധു ആപാദചൂടം തേച്ച് കുളിക്കണം .   ശുഭവസ്ത്രം ധരിച്ച് പൂർവ്വസ്ഥാനത്തുവരുന്ന വധുവിനെ വരൻ സ്വീകരിച്ച് പൂജാസ്ഥാനത്തിന്  (ഹോമകുണ്ഡത്തിന്) പ്രദക്ഷിണമായി ചെന്ന് ഇരുവരും സൂര്യദർശനം ചെയ്യണം എന്നിട്ട്  വധുവരനെയും മറ്റു ഗുരുജനങ്ങളെയും വൃദ്ധസ്ത്രീകളെയും വന്ദിച്ച് ആശ്രിർവ്വാദം സ്വീകരിക്കുന്നതോടെ ഈ സംസ്കാരത്തിന്റെ ഭാവാർത്ഥം വ്യഞ്ജിപ്പിക്കുന്ന പുരോഹിതന്റെ പ്രവചനം നടക്കും. ഇങ്ങനെ വധുപത്നിയുടെ പദവിയും വരൻ ഭർത്താവിന്റെ  പദവിയും പ്രാപിക്കുന്നു.  അനന്തരം പുരോഹിതനും മറ്റും യഥാശക്തി ദക്ഷിണയും ഭക്ഷണവും നൽകി സൽക്കരിക്കുകയും.  പതിപത്നിമാർ പൂജാവേദിയുടെ പശ്ചിമഭാഗത്ത് പൂർവ്വാഭിമുഖമായി ഇരുന്ന് ഭക്ഷണം കഴിക്കുകയും വേണം .

ഈ ഗർഭധാനസംസ്ക്കാരന്തരം പതിപത്നിമാരുടെ മനശ്ശരീരങ്ങൾ പ്രസന്നമായിരിക്കുന്ന  സന്ദർഭത്തിൽ യഥാവിധി ഗർഭധാനം നിർവഹിക്കാം.   അതിനുശേഷം സ്നാനം ചെയ്ത്  വീണ്ടും പവിത്ര സങ്കല്പങ്ങളാലും ആചരണങ്ങളാലും മനഃശുദ്ധിയും കായശുദ്ധിയും പാലിക്കണം .    പുത്രേഷ്ടം  , നിഷേകം എന്നി പേരുകളിലും അറിയപ്പെടുന്ന  ഗർഭധാനം കൊണ്ട്  ഉദ്ദേശിക്കുന്നത്,  ഗർഭധാരണം അഥവാ വീര്യസ്ഥാപനമാണ്.   ഗർഭപാത്രം വിശുദ്ധമാക്കി വീര്യം പ്രതിഷ്ഠിച്ച് സ്ഥിരീകരിക്കുകയെന്നതാണ്.

ഗർഭസ്യാധാനം വീര്യസ്ഥാപനം സ്ഥിരീകരണം നസ്മിന്യേനവാ കർമ്മണാ തദ് ഗർഭധാനം 

പുംസവനം

ഗര്‍ഭം തിരിച്ചറിഞ്ഞതിന്റെ രണ്ടാമത്തെയോ മൂന്നാമത്തെയോ മാസം ചെയ്യുന്ന സംസ്‌ക്കാര കര്‍മ്മമാണിത്. ഗര്‍ഭത്തിലിരിക്കുന്ന കുട്ടിയുടെ ആരോഗ്യത്തിനും ശാരീരിക വളര്‍ച്ചയ്ക്കും പുറമേ ഗര്‍ഭം അലസാതിരിക്കുന്നതിനുകൂടി വേ്ടണ്ടിയാണ് പുംസവനം ചെയ്യുന്നത്.

ഷോഡശക്രിയകളിൽപ്പെടുന്ന രണ്ടാമത്തെക്രിയ ആണ് പുംസവനം.   ശരീരരക്ഷമാത്രം ലക്ഷ്യമാക്കി കൊണ്ടുള്ളതല്ല മനുഷധർമ്മം.   മനുഷ്യശരീരം ലഭിച്ചിരിക്കുന്നതു തന്നെ ജന്മസാഫല്യം നേടാനാണ്.    അതാകട്ടെ ആദ്ധ്യാത്മികവുമത്രേ  , ഗർഭാധാനം , ഗർഭധാരണം ഗർഭരക്ഷണം എന്നികാര്യങ്ങളിൽ പതി - പത്നിമാർ വളരെ നിഷ്കർഷയോടെ അനുവർത്തിക്കണമെന്ന് ധർമ്മശാസ്ത്രം അനുശാസിക്കുന്നു.  ഗർഭശുശ്രൂഷ സ്ഥൂലവും സൂക്ഷമവുമായിരിക്കണം .   സ്ഥൂലമായ ശുശ്രൂഷയേക്കാൾ പതിന്മടങ്ങ് സൂക്ഷമാമയ ശുശ്രൂഷകളിൽ ശ്രദ്ധിക്കണം .   ഗർഭവതിയെയും ഭർത്താവിനെയും ഇതിന്റെ ഗൗരവം യഥാകാലം ബോദ്ധ്യപ്പെടുത്തുന്നതിനും തദ്വാരാ കുടുംബത്തിനും സംസ്കാരത്തിനും തമ്മിലുള്ള പരസ്പരബന്ധവും കർത്തവ്യങ്ങളും അനുസ്മരിപ്പിക്കുന്നതിനും.  വൈദികകർമ്മങ്ങൾ ചെയ്യേണ്ടതായിട്ടുണ്ട്. ഗർഭശുശ്രൂഷരീതിയിൽ പുംസവനവും, സീമന്തോന്നയനവും മുഖ്യത്വമർഹിക്കുന്നു.

സ്ത്രീ ഗർഭം ധരിച്ചുവെന്നുകണ്ടാൽ ഗർഭവതിയുടെയും ഭർത്താവിന്റെയും മനോവാക്കായങ്ങൾ വൃതനിഷ്ഠയോടെ വർത്തിച്ചുകൊണ്ടിരിക്കണം.   ഗർഭവതിയുടെ ആഹാരം നിദ്രവ്യയാമം നിത്യകർമ്മം വിചാരം വാക്ക് സമ്പർക്കം ഇത്യാദി എല്ലാ കാര്യങ്ങളും അടക്കും ചിട്ടയുമുള്ളതായിതീരണം എല്ലാം നിതവും ഹിതകരവുമായിരിക്കണം    

ഗർഭാനന്തരം നടത്തുന്ന ഈ കർമ്മത്തിനു ശേഷം ദമ്പതിമാർ ബ്രഹ്മചര്യം അനുഷ്ഠിക്കുകയും ഗർഭം യഥാവിധി സംരക്ഷിക്കുകയും ചെയ്യുന്നു. മന്ത്രോച്ചാരത്തോടുകൂടി ഒരു യവമണിയും രണ്ട് ഉഴുന്നും തൈരും ചേർത്ത് ഗർഭിണി ഭക്ഷിക്കുന്നതാണ് പുംസവന ചടങ്ങ്.  ഗർഭസ്ഥ ശിശുവിന് സ്ത്രീപുരുഷ ലക്ഷണം തികയുന്നതിനു മുമ്പ് പുരുഷപ്രജയാക്കാനുള്ള ഔഷധപ്രയോഗവും പുംസവനക്രിയയിലുണ്ട്. ഗർഭിണിയുടെ മൂക്കിൽ ഔഷധം ഒഴിക്കുന്നതും പുംസവനക്രിയയുടെ ഭാഗമായ ഔഷധ പ്രയോഗത്തിൽ ഉൾപ്പെടുന്നു. ഇവിടെ ഗർഭം കണക്കാക്കുന്നത് ആർത്തവാനന്തരം അഞ്ചാം ദിവസം മുതൽക്കാണ്. എന്നാൽ, സേകം നടന്ന ദിവസം അറിയാമെങ്കിൽ  അന്നുമുതൽക്കാണു കണക്കാക്കേണ്ടത്.

''അവ്യക്ത പ്രഥമേമാസേ സപ്താഹാൽ കലലം ഭവേൽ ഗർഭ പുംസവാനന്യത്ര പൂർവം വ്യക്തേ പ്രയോജയേൽ''

ഗർഭം സംഭവിച്ചാ ൽഏഴ് ദിവസം കഴിയുന്നതോടുകൂടി  ഗർഭത്തിന് ലിംഗപരിണാമം സംഭവിക്കുന്നു. ലിംഗ പരിണാമത്തിനുമുമ്പായി പുംസവനക്രിയ ആചരിച്ചുകൊള്ളണം.

ഗർഭം മൂന്ന് മാസമാവുമ്പോഴാണ് പുംസവനം നടത്തുന്നത്.  ഇതിനും ശുഭമുഹൂർത്തം അനിവാര്യമാണ്. ഗർഭവതിയേയും ഗർഭസ്ഥശിശുവിനേയും ഉദ്ദേശിച്ചാതാണിതെങ്കിലും സംസ്ക്കാരിക കർമ്മങ്ങളുടെ സ്വഭാവം സാമൂഹികമാണല്ലോ.  അതിനാൽ ഒരു ശുഭമുഹൂർത്തം നിശ്ചയിച്ച് ബന്ധുക്കളേയും ഗുരുജനങ്ങളേയും ക്ഷണിച്ചുവരുത്തി അവരുടെ സാന്നിദ്ധ്യത്തിലും ഒരു പുരോഹിതന്റെ പൗരോഹിത്യത്തിലും ഇതു നടത്തേണ്ടതാണ്.    ഇതിന്റെ പ്രാമാണിക മന്ത്രങ്ങൾ വേദങ്ങളിലും ഗൃഹ്യസൂത്രങ്ങളിലും കാണാം.

പുംസവനക്രിയയോടുകൂടി ഗർഭിണിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. പുഷ്ടിപ്രദവും സംശുദ്ധവും സ്വാത്തികവുമായ ആഹാരപാനീയങ്ങളും ഔഷധവും കഴിക്കുന്നതിനൊപ്പം കോപതാപമോ മോഹമദമത്സരാദിവികാരമോ ഉണ്ടാവാതെ സൂക്ഷിക്കുകയും വേണം. ഗർഭിണിക്ക് മിതവ്യായാമവും ഗർഭിണിക്ക് ചെയ്യാവുന്ന യോഗാഭ്യാസങ്ങളാണ് ഉത്തമം സൌമ്യാചരണവും പ്രസന്നചിത്തവും ഉണ്ടായിരിക്കണം

ഇനി ഗർഭാരംഭത്തില് പുംസവനക്രിയ കഴിഞ്ഞാലും ഗർഭിണിയെ ശ്രദ്ധാപൂർവം ഉപചരിക്കണം.  ഭർത്താവും മറ്റു ബന്ധുക്കളും പരിചാരകരും എത്രയും സ്നേഹത്തോടെ ഗർഭിണിയോട് പെരുമാറണം. അമ്മയുടെ മാനസികാവസ്ഥ കുഞ്ഞിന്റെ മനസ്സിനെയും വളർച്ചയെയും സ്വാധീനിക്കും.

. ഈശ്വരഭക്തിയും സദ്ഭാവങ്ങളും ഉളവാക്കുന്ന പുരാണോതിഹാസങ്ങൾ വായിക്കണം. സത്സംഗങ്ങളും ധർമ്മജ്ഞാനസംബന്ധമായ പ്രഭാഷണങ്ങളും സംഭാഷണങ്ങളും  ശ്രവിക്കുകയും വേണം.  ഇതെല്ലാം പ്രസവം വരെ ക്രമമായും നിര്ബന്ധമായും നടക്കുന്നതിന് ഭർത്താവും മറ്റ് ബന്ധുക്കളും ശ്രദ്ധിക്കുകയും വേണം

സീമന്തോന്നയനം

ഗര്‍ഭം തിരിച്ചറിഞ്ഞ് നാലു മുതല്‍ 8 മാസങ്ങള്‍ക്കുള്ളില്‍ ചെയ്യേണ്ടുന്ന സംസ്‌ക്കാരക്രിയയാണിത്. ഗര്‍ഭസ്ഥ ശിശുവിന്റെ ബുദ്ധിവികാസത്തിനും ഗര്‍ഭിണിയുടെ സന്തോഷത്തിനും വേണ്ടിയാണ് ഇത് ചെയ്യുന്നത്.

ചതുർത്ഥേഗർഭമാസേസിമന്തോന്നയനം

ഗർഭണിയുടെ മനോവികാസത്തിനും സന്തോഷത്തിനും ചിത്തശുദ്ധിക്കും ഗർഭണിയിലൂടെ ഗർഭസ്ഥശിശുവിന്റെ ആരോഗ്യത്തിനും ജീവശുദ്ധിക്കും അനായാസമായ വളർച്ചക്കും വേണ്ടി ആചരിക്കപ്പെടുന്ന സംസ്ക്കാരമാണ് സീമന്തോന്നയനം .   ഇത് ഗർഭാധാരണത്തിന്റെ നാലാം മാസത്തിൽ ശുക്ലപക്ഷത്തിലെ പുല്ലിംഗ വാചകമായ ഒരു നക്ഷത്രത്തിൽ ആചരിക്കണം.

യഥാവിധി ഈശ്വരോപസാനാദി അനുഷ്ഠാനങ്ങളോടുകൂടി ആരംഭിക്കുകയും ഈശ്വരാർപ്പണബുദ്ധ്യാ തയ്യാറാക്കിയ നിവേദ്യാന്നം പാൽപായസം മുതലായവ നിവേദിക്കുകയോ ആഹൂതി അർപ്പിക്കുകയോ വേണം പിന്നീട് പതി -പത്നിമാർ ഏകാന്തതയിൽ പോയിരുന്നു മന്ത്രോച്ചാരണം ചെയ്യും. 

 "ഓം സോമഏവനോരാജേമാമാനുഷിഃ പ്രജാഃ വിമുക്തചക്രആസീരാസ്തീശേതുഭ്യമാസൗ"    

ഇത്യാദി വേദമന്ത്രങ്ങൾ സംസ്ക്കാരകർമ്മത്തിന് ഉപവിഷ്ടരായവർ ഗാനം ചെയ്യണം .  യജ്ഞശിഷ്ട്മായ നെയ്യ് ഒരു പരന്ന പാത്രത്തിലാക്കി സ്ത്രീ അതിൽ നോക്കി തന്റെ പ്രതിബിംബം കാണണം .   ഈ സന്ദർഭത്തിൽ ഭർത്താവ് ഭാര്യയോട് എന്തുകാണുന്നു എന്നുചോദിക്കൂന്നു.  

ഭർത്താവ് :- കിംപശ്യസി?  

ഭാര്യ :- പ്രജാൻ പശൂൻ സൗഭാഗ്യം മഹ്യം

ദീർഘായുഷ്ട്യം പത്യഃ പശ്യാമി.   (ഗോഫിലഗൃഹ്യസൂത്രം) 

അനന്തരം കുലസ്ത്രികൾ പുത്രവധുകൾ ജ്ഞാനവൃദ്ധകൾ വയോവൃദ്ധകൾ എന്നിവരോടത്തിരുന്ന് ഗർഭവതി നിവേദ്യന്നപാനീയങ്ങൾ കഴിക്കണം അപ്പോൾ കൂടിയിരുന്നവരെല്ലാം

"ഓം വീരസൂസ്ത്വം ഭവ ജീവസൂസ്ത്വം ഭവ ജീവപത്നിത്വം ഭവ"   

ഇത്യാദി മംഗളസൂക്തങ്ങൾ ചൊല്ലി ഗർഭവതിയെ ആശിർവദിക്കണം  .   

ഗർഭസ്ഥശിശുവിന്റ്റെ ശാരീരിക വളർച്ച ഒരു ഘട്ടം പിന്നിട്ട് ബുദ്ധിപരവും മാനസികവുമായ വളർച്ചയുടെ ഒരു സീമയിലേക്ക് കടക്കുന്ന അവസ്ഥയാകക്കൊണ്ടും മാതാവിന്റെ ശാരീരികമാനസികവുമായ ആരോഗ്യം സൌന്ദര്യം എന്നിവയെ നിർണയിക്കുന്ന ഗുണവ്യതിയാനങ്ങൾ ശിശുവിലേക്ക് സംക്രമിക്കുന്ന അവസ്ഥയാകക്കൊണ്ടും.  മാതാവിന്റ്റെ ശിരസ്സിൽ ഉന്നയനം ചെയ്യുന്ന സംസ്കാരങ്ങൾ ശിശുവിന്റെ മസ്തിഷ്ക്കത്തിലും ചലനങ്ങൾ ഉണ്ടാക്കുമെന്നത് നിർണ്ണയം .മസ്തിഷക മാനസിക ബൌദ്ധിക ശക്തിയുടെ വികാസങ്ങളിലൂടെ സ്ഥൂലസൂക്ഷ്മ ശരീര നിർമ്മാണ പ്രക്രിയ ഇവിടെ വ്യക്തമാക്കപ്പെടുന്നു. മനസ്സിന്റെ വികാസ പരിണാമവസ്ഥകൾ ഗർഭസ്ഥശിശുവിൽ രൂപംകൊള്ളൂന്നതിനെയും ഗർഭാവസ്ഥയിൽ മാതാവിന്റെചിന്താഗതിക്കനുസ്സരിച്ചുശിശുവിന്റെ മാനസിക ഘടനരൂപംകൊള്ളൂന്നതിനെയും സൂചിപ്പിക്കുന്നു.

വീണാക്വണനാദങ്ങളിലൂടെ പ്രസന്ന മനോഭാവവും ആശ്രയിക്കുന്ന നദിയുടെ പാരാമർശത്തിലൂടെ അവിച്ഛിന്നമായി പ്രവഹിക്കുന്ന സാംസ്കാരം നല്കുന്ന രക്ഷാബോധത്തെയും വീരസ്മരണകളെയും ഉണർത്തുന്നു . മസ്തിഷ്കത്തെ രണ്ടായി പകുത്തുകൊണ്ടു വിഭിന്നങ്ങളായ മസ്തിഷ്ക പ്രവത്തനങ്ങളുടെ വിന്യാസത്തെയും ഭൂമിയിൽ ഉർവ്വരതയ്കായി ഹലാന്യാസം ചെയ്യുന്നത്തു പോലെ ഇയ്യംമുള്ളു കൊണ്ടു ശിരാന്യാസം ചെയ്തു ബുദ്ധിയ്ക്കു മൂർച്ഛകൂട്ടുന്നതിനെ പ്രതീകാത്മകമായി കാണിക്കയും ചെയ്തു .ദർഭമുളയും അത്തിക്കായും സൃഷ്ടിപരമായ പ്രക്രിയയുടെ പ്രതീകാത്മകങ്ങളായി ശിരസ്സിൽ ചൂടി ഊർജസ്വതികളായ വൃക്ഷങ്ങൾ ഫലവതി ആകുന്നതു പോലെ പ്രകൃതി ധർമ്മത്തെ അനുസ്സരിച്ച് സ്ത്രീ ഫലവതി ആകുന്നതിനെ കാണിക്കയും ചെയ്തു .യവം വിതറുന്നത് കൊണ്ട് ദ്വേഷവിചാരങ്ങൾ മാറുന്നതായിസങ്കല്പ്പിക്കുന്നു.

ഗർഭസ്ഥശിശുവിന്റെ സംസ്ക്കാരോദ്ദീപനത്തിനും ഉപയുക്തമാം വിധം ഇതേ സംസ്ക്കാരകർമ്മം തന്നെ ആറാം മാസത്തിലും എട്ടാം മാസത്തിലും അനുഷ്ടിക്കേണ്ടതാകുന്നു.  ഇതിന് "പരസ്ക്കാരാദി ഗൃഹ്യസൂത്ര"ങ്ങളിൽ പ്രമാണമുണ്ട്.

 പുംസവനവാത്പ്രഥമേ ഗർഭമാസേഷഷ്ടഽഷ്ടമേവ'

മനുഷ്യ ശിശുവിന്റെ ശരിയായ നന്മയു, ഹിതവും കാംക്ഷിക്കുന്ന മതാപിതാക്കൾ അതു ഗർഭത്തിൽ പതിക്കുന്നതു മുതൽ ധർമ്മശാസ്ത്രപ്രകാരം യഥാവിധി ശ്രദ്ധിക്കേണ്ടതാകുന്നു

ഗർഭിണിയെ വിശേഷീപ്പിക്കുന്നത്  ദൌഹൃദിനീ    രണ്ടുഹൃദയമുള്ളവൾ എന് നഅർഥത്തിലാണ് . ഗർഭിണിയുടെയും ശിശുവിന്റെയും  ഒന്നായി പ്രവർത്തിക്കുന്നു എന്നും രണ്ടുപേരുടെയും ആഗ്രഹസംപൂർത്തി ഒന്നെന്നും അവയുടെ ഇച്ഛാഭംഗം ഒരു പോലെ അനുഭവിക്കുന്നു എന്നും പറഞ്ഞിരിക്കുന്നു

കാര്യക്ഷമതയോടെ ചിന്തിച്ചാൽ ഗർഭിണിയുടെ ആഹാര നിഹാരാദികളുടെയും ആചാര വിചാരങ്ങളുടെയും പ്രഭാവം നേരിട്ട് ഗർഭസ്ഥശിശുവിനും ലഭിക്കുന്നുണ്ടെന്ന് ബോധ്യമാവും

പതിയ്ക്കു ഗർഭസ്ഥശിശുവിനേക്കുറിച്ചു സദാബോധമുണ്ടാകണം അനാവശ്യമായ അപകടസാധ്യതകൾ കുറയ്ക്കണം. 

അതുപോലെ അരയാൽ അമൃത് ബ്രഹ്മി തുടങ്ങി ഔഷധമൂലികളുടെ സ്ഥൂലവും സൂക്ഷമവുമായ ഗുണങ്ങൾ അവ എത്രമാതം വിധിയാംവണ്ണം സങ്കൽപപൂർവ്വം ഉപയോഗപ്പെടുത്തുന്നുവോ അതനുസ്സരിച്ച് ബാഹ്യാഭ്യന്തഫലങ്ങളുമുണ്ടാകുന്നു  .   യജ്ഞത്തിന്റെ ഗുണവീരം അതു ശ്രദ്ധാഭക്തിപൂർവ്വം ചെയ്യുന്നവർക്ക് അനുഭവമുള്ളതാണ്.

മാതാവിന്റെ  പ്രാർത്ഥനക്കനുസ്സരിച്ചാണ് ക്ഷാത്ര ബ്രാഹ്മണ ഗുണങ്ങൾ ജന്മനാ രൂപപ്പെടുന്നത് .കർമ്മം കൊണ്ട് അത് പാരിപോഷിപ്പിച്ചു പുഷ്ടിപ്പെടുത്തുന്നത്  രണ്ടാംജന്മം.

സംസ്ക്കാരകർമ്മങ്ങളിൽ സംബന്ധിക്കുന്ന ബന്ധുമിത്രാദികളുടെയും ഗുജനങ്ങളുടെയും ആശ്വാസവചനങ്ങൾ ഗർഭിണിയുടെ മാനസ്സിക സമതുലനത്തിനും പ്രസന്നഭാവത്തിന്റെ പോഷണത്തിനും വകനൽകുന്നു .ഗർഭിണിയുടെയും ഭർത്തവിന്റെയും വൃതനിഷ്ഠ അനായാസമാക്കുന്നതിന് ധർമ്മാചാര്യന്റെ സദുപദേശങ്ങളും സത്സംഗങ്ങളും ക്ഷിപ്രസാദ്ധ്യമാക്കുന്നു. പരസ്പര പ്രേമഭാവന വളർത്തി എല്ലാവരെയും കർത്തവ്യനിഷ്ഠരാക്കുന്നതിനും സംസ്ക്കരകർമ്മങ്ങളിലെ ചടങ്ങുകൾ ഓരോന്നും പ്രയോജനപ്പെടുത്താവുന്നതാണ് .  കൃതിമവും ജടിലവുമായ ഗർഭശുശ്രൂഷയേക്കാൾ ഉത്തമമാണ് അകൃതിമവും ആത്മനിഷ്ഠയും താപസികവുമായ ഗർഭശുശ്രൂഷയെന്നു ബോധ്യപ്പെട്ടാൽ അതു സ്വയംസമുദായത്തിലെങ്ങും വ്യാപിക്കും.   അങ്ങനെ മാതൃക അനുഷ്ഠിച്ചുകാട്ടാനും കാലസ്വഭാവമനുസരി ച്ച്സംഘടിതമായ പ്രചാരയജ്ഞനം നടത്തേണ്ടതായിട്ടുണ്ട്.

കിംപശ്യസി ഭവതി എന്തു വീക്ഷിക്കുന്നൂ

തമ്മിലർപ്പിതമായ കുലധർമ്മത്തിലുറച്ചു ഏകാഗ്രതയോടും ഏകവ്രതത്തോടും കൂടി മറുപടി പറയുന്നു

പ്രജാംപശ്യാമി  കുലം സന്തതിയാൽ വർദ്ധിക്കുന്നത്മാത്രംകാണുന്നു .   

എത്ര മഹനീയമായ ജീവിത വീക്ഷണം

ജാതകർമ്മം

പ്രസവസമയത്തുള്ള വിഷമതകള്‍ പരിഹരിക്കു ന്നതിനും, നവജാത ശിശുവിനെപുതിയ ലോകത്തേക്ക് യജ്ഞത്തിലൂടെ സ്വീകരിക്കുകയും ചെയ്യുന്ന സംസ്‌ക്കരണ പ്രക്രിയയാണിത്. കുഞ്ഞിന്റെ നാവില്‍ തേനും നെയ്യും സ്വര്‍ണ്ണം ചേര്‍ത്ത് ഈശ്വരന്റെ പേരായ ഓം എന്ന് എഴുതുന്നു.

പൂർണ്ണഗർഭിണിയായ സ്ത്രീക്ക് പ്രസവകാലമടുക്കുമ്പോൾ ഭർത്താവും വയോവൃദ്ധരായ സ്ത്രീ ബന്ധുക്കളും സുഖപ്രസവത്തിന് സഹായകമാം വിധം വേണ്ട ഏർപ്പാടുകൾ ചെയ്യണമെന്നും തദാനുസൃതമായ ആചരണങ്ങളും മന്ത്രോച്ചരണവും കൊണ്ട് പ്രസവത്തെ പവിത്രമാക്കണമെന്നും ശാസ്ത്രവിധിയുണ്ട്.

കുഞ്ഞ് ജനിച്ച് ഉടൻ( 90 നാഴികക്കുള്ളിൽ) പിതാവ്  ശിശുവിൻ്റെ നാമകരണം ചെയ്യണം , ശക്തമായ എന്തെങ്കിലും കാരണവശാൽ അതിന് കഴിയാതെ വന്നാൽ  പതിനെന്നാം ദിവസം  പുണ്യാഹം കഴിഞ്ഞാൽ അന്നു തന്നെ നാമകരണം ചെയ്യണം ..

കുഞ്ഞ് ജനിച്ച് പൊക്കിൾകൊടി മുറിക്കുന്നതിനു മുമ്പും പിമ്പുമായി നടത്തുന്ന സംസ്ക്കാരമാണ് ജാതകർമ്മം മാതാവിന്റെ മാനസികവും ശാരീരികവുമായ സമതുലിതാവസ്ഥ പാലിക്കുന്നതിന് ശിശുവിന്റെ ബുദ്ധിയും യശോബലങ്ങളും സംശുദ്ധമാക്കുന്നതിനുമായി. ഈ സംസ്ക്കാരം വിധിച്ചിരിക്കുന്നു. ശിശുവിനെ പ്രാഥമിക ശുദ്ധിയും ശുശ്രൂഷയും ചെയ്തിട്ട് സുതികർമണി പിതാവിനെ ഏൽപ്പിക്കണമെന്നും കാറ്റും തണുപ്പുമേൽക്കാത്ത സ്ഥലത്തിരുന്ന് വേദമന്ത്രോച്ചാരണ പൂർവ്വം ശുദ്ധവും തണുപ്പുമാറിയതുമായ ജലം കൊണ്ട് ശിശുവിനെ കുളിപ്പിച്ച് ശുഭവസ്ത്രത്താൽ പുതച്ച് തെയ്യാറാക്കിവെച്ചിരിക്കുന്ന (നിലവിളക്കിനുമുന്നിൽ ) ഹോമകുണ്ഡത്തിനടുത്ത് പൂർവ്വാഭിമുഖമായിരുന്ന് യഥാവിധി ഈശ്വരോപാസന ഹവനം എന്നിവ നടത്തണമാണെന്നാണ് വിധി. ഈ കർമ്മത്തിന് പുരോഹിതനും ഗൃഹസ്ഥാശ്രാമിയായിരിക്കണമെന്നുണ്ട്.

അതിനുശേഷം തേനും നെയ്യും തുല്യം കൂട്ടിചേർത്ത് അതിൽ സ്വർണ്ണവും ഉരച്ച് മിശ്രിതം പിതാവ് ശിശുവിന്റെ നാവിൽ " ഓം " എന്നെഴുതണം. സ്വർണ്ണത്തെ സത്യത്തിന്റെയും നെയ്യ് പരിശുദ്ധിയുടെയും തേൻ മധുരസംഭഷണത്തിന്റെയും പ്രതീകമാണെന്നാണ് വിശ്വാസം.

അതിനുശേഷം വലത്തേ ചെവിക്കൽ 'വേദോസീതി' ( നിന്റെ ഗൂഢനാമം വേദം എന്നാകുന്നു. ) എന്ന് പതിച്ചു ചൊല്ലണം. അതുപോലെ ഇടത്തെ ചെവിയിൽ  ഓം മേധാം തേ ദേവഃ സവിതാ

മേധാം ദേവീ സരസ്വതീ  മേധാം തേ അശ്വിനൗ ദേവാ  വാധത്താം പുഷ്ക്കരസ്രജൗ തുടങ്ങിയ വേദമന്ത്രങ്ങൾ ചൊല്ലണം..

അനന്തരം ശിശുവിന്റെ ഇരുതോളിലും സ്പർശിച്ചുകൊണ്ട് ..

ഓം ഇന്ദ്രശ്രേഷ്ഠാനിദ്രവീണാനിദേഹി ചിത്തിം ഭക്ഷസ്യ സുഭഗത്വമസ്മേ പോഷാം രയീണാമരിഷ്ടിം തനൂനാം സ്വാദ്മാനം വചഃ സുദിനത്വമഹ്നാം തുടങ്ങിവേദമന്ത്രങ്ങൾ ചൊല്ലണം.

എന്നിട്ട് പിതാവ് കുഞ്ഞിനെ ആശിർവദിക്കുകയും വേണം . ശിശു സത്യം പാലിക്കുന്നവനും പരിശുദ്ധിയുള്ളവനും മധുരമായി സംഭാഷണം ചെയ്യുന്നവനും ദീർഘായുസ്സുള്ളവനുമായിരിക്കണമെന്നാണ് പിതാവ് ആശിർവദിക്കേണ്ടതെന്നും വിധിയുണ്ട്.

തുടർന്ന് മാതവിന്റെ ശരീരത്തിലും ശിശുവിന്റെ ശരീരത്തിലും ഗൃഹത്തിലും തീർത്ഥം തളിക്കണം . അനന്തരം മാതാവിന്റെ സ്തനങ്ങൾ പവിത്രജലം കൊണ്ട് കഴുകി തുടച്ച് ആദ്യം വലത്തെതും പിന്നിട് ഇടത്തെതുമായ മുലപാൽ നൽകണം .. പിന്നിട് മാതാവിന്റെ കിടക്കയുടെ തലയ്ക്കൽ മന്ത്രപൂർവ്വം ഒരു കലശം സൂക്ഷിക്കുകയും, പത്തു ദിവസം വരെ രണ്ടു സന്ധ്യകളിലും പ്രസവരക്ഷയും ശിശുരക്ഷയും എന്നീ ചടങ്ങുകളും ഈ സംസ്ക്കരത്തിൽ ഉൾപ്പെടുന്നു.

നാമകരണം

പേരിടല്‍ ചടങ്ങിനെയാണ് നാമകരണം എന്ന് പറയുന്നത്. പ്രസവിച്ചതിന് പതിനൊന്നാമത്തെ യോ 101-ാമത്തെയോ അതല്ലെങ്കില്‍ ഒന്നാം പിറന്നാളിനോ ആണ് നാമകരണ സംസ്‌ക്കാരം നടത്തേണ്ടത്.

ഷോഡശക്രിയകളിൽ പെടുന്ന അഞ്ചാമത്തെ ക്രിയ ആണ് നാമകരണം. കുട്ടിക്ക് പേരിടുന്ന പേരിടൽച്ചടങ്ങാണ് ഇത്. കുട്ടി ജനിച്ച് പന്ത്രണ്ടാമത്തെ ദിവസമാണ് ഇത് നടത്തുക. ഓരോ സംസ്ക്കാരത്തിനും അനുഷ്ഠിക്കേണ്ടുന്ന ഈശ്വരപ്രാർത്ഥന ഹോമം സ്വസ്തി വചനം , ശാന്തി വചനം എന്നിവയെല്ലാം ശിശുവിന് വേണ്ടി പിതാവും പുരോഹിതനും മാതാവ് ശിശുവിനെ കുളിപ്പിച്ച് ശുഭവസ്ത്രം ധരിപ്പിച്ച് യജ്ഞവേദിയുടെ പടിഞ്ഞാറുഭാഗത്തിരിക്കുന്ന (കിഴക്ക് ദർശനമായി) പിതാവിന്റെ പിന്നിലൂടെ ചെന്ന് അദ്ദേഹത്തെ കുട്ടിയെ ഏൽപ്പിട്ട് ഇടത്തു ഭാഗത്തിരിക്കണം, കുട്ടിയുടെ ഇടതുചെവി വെറ്റിലകൊണ്ട് അടച്ചു പിടിച്ച് വലതുചെവിയിൽ മൂന്ന് തവണ പേരുവിളിക്കണം ശേഷം വലതുചെവി അടച്ചുപിടിച്ച് ഇടതുചെവിയിൽ മൂന്നു തവണ പേരുവിളിക്കണം.. ചെവിഅടച്ചു പിടിക്കാൻ ഉപയോഗിക്കുന്ന വെറ്റിലയുടെ (വെറ്റിലയെ ഐശ്വര്യത്തിന്റെ പ്രതീകമായിട്ടാണ് കണ്ടുവരുന്നത്. വെറ്റിലയുടെ അഗ്രഭാഗത്ത് ലക്ഷ്മിദേവിയും മദ്ധ്യഭാഗത്ത് സരസ്വതിയും ഉള്ളില് വിഷ്ണുവും പുറത്ത് ചന്ദ്രനും കോണുകളില് ശിവനും ബ്രഹ്മാവും വസിക്കുന്നു എന്ന് പറയപ്പെടുന്നു. വെറ്റിലയുടെ ഞരമ്പുകളെല്ലാം വന്നു സംഗമിക്കുന്ന വാലറ്റത്ത് ജ്യേഷ്ഠാഭഗവതിയും വലതുഭാഗത്ത് പാർവതീദേവിയും ഇടതു ഭാഗത്ത് ഭൂമീദേവിയും ഉപരിഭാഗത്ത് ഇന്ദ്രനും ആദിത്യനും എല്ലാ ഭാഗങ്ങളിലും കാമ ദേവനും സ്ഥിതി ചെയ്യുന്നു. ചുരുക്കത്തിൽ ത്രിമൂർത്തീസ്വരൂപവും ലക്ഷ്മീ  പ്രതീകവുമാണ് വെറ്റില)   ഞെട്ട് മുകളിലും വാൽ താഴെയുമായിട്ടു വേണം പിടിക്കാൻ . അങ്ങനെ മുറപ്രകാരം നാമകരണയജ്ഞവും വിശേഷയജ്ഞാഹൂതികളോടു കൂടി നടത്തപ്പെടുന്നു,

ആൺ കുട്ടികൾക്ക് വീര്യം ഐശ്വര്യം വിദ്യാ ബലം മുതലായ ഗുണങ്ങൾ വ്യഞ്ജിപ്പിക്കുന്ന പേരുകളും , പെൺകുഞ്ഞുങ്ങൾക്ക് മധുരകോമളങ്ങളായതും രണ്ടോ മൂന്നോ അക്ഷരങ്ങളടങ്ങുതുമായ പേരുകളും വിളിക്കണമെന്നുണ്ട്. അനന്തരം നാമകരണകർമ്മത്തിന് വേണ്ടി വന്ന് ഉപസ്ഥിതരായവരെല്ലാം ചേർന്ന് സാമൂഹിക ഉപാസന നടത്തും. പുരോഹിതന്റെ നാമസംസ്ക്കാരകർമ്മത്തിനു ശേഷം യഥോചിതം സൽക്കരിക്കപ്പെടുന്നു. ആഗതർ യാത്ര ചോദിച്ചു പിരിയുമ്പോൾ ശിശുവിനെ നോക്കി " ഹേ കുഞ്ഞേ! നീ ആയുഷ്മാനും , വിദ്യാധനനും, ധർമ്മാത്മാവും, യശസ്വിയും, പുരുഷാർത്ഥിയും, പ്രതാപിയും, പരോപകാരിയും, ഐശ്വര്യ സമ്പന്നനുമായി ഭവിക്കട്ടെ".

"ഹേ ബാലകാ ! ത്വമായുഷ്മാൻ വർച്ചസ്വീ തേജസ്വീ ശ്രീമാൻ ഭൂയഃ" - എന്നു ചൊല്ലി ആശിർവദിക്കണം.

നാമധേയം തയോശ്ചാപി  മഹാപുരുഷ കർമ്മണാം!  വിശദാനം പ്രേരകഞ്ചഭവേൽ സ്വഗുണ ബോധകം

നാമകരണത്തിൽ പോലും ബാലികബാലന്മാരെ സത്തുക്കളുടെ സൽക്കർമ്മത്തിലേക്ക് ആകർഷിക്കത്തക്ക വിധം പൂർവ്വികർ ശ്രദ്ധിച്ചിരുന്നു.

നിഷ്ക്രമണം

പ്രസവശേഷം കുഞ്ഞിനെആദ്യമായി വീടിന്റെ പുറത്തേക്ക് കൊണ്ടുപോകുന്ന ചടങ്ങാണിത്. ഇതില്‍ സൂര്യനെയും ചന്ദ്രനെയും മറ്റും കുഞ്ഞിന് പരിചയപ്പെടുത്തിക്കൊടുക്കുന്നു. സ്വച്ഛമായ വായുസഞ്ചാരം പരിചയപ്പെടുത്തുന്നു.

ശിശുവിന്റെ ജനനശേഷം ശിശുവിനെ ആദ്യമായി പുറത്തേക്ക് കൊണ്ടുവരുന്ന ചടങ്ങാണിത്. ശിശുവിന്റെ ജനനശേഷം മുന്നാം ശുക്ല്പക്ഷ തൃതീയയിലോ നാലാം മാസത്തിൽ ശിശുവിന്റെ ജന്മതിഥിയിലോ സൂര്യോദയം തെളിഞ്ഞ അന്തരിക്ഷത്തിൽ ശിശുവിനെ വീടിനകത്തു നിന്നും പുറത്ത് നല്ല വായു സഞ്ചാരമുള്ള സ്ഥലത്ത് എടുത്ത് കൊണ്ടുപോയി പ്രകൃതിദർശനം നടത്തിക്കുന്നതിന് ഈശ്വരാരാധനാ പൂർവ്വം ചെയ്യുന്ന കർമ്മമാണ് നിഷ്ക്രമണ സംസ്ക്കാരം. ഗൃഹാന്തർഭാഗം വിട്ട് സഞ്ചരിക്കുന്നതിനും പ്രകൃതിയിലെ സദംശങ്ങളെ അനുകൂലമാക്കുന്നതിനും ശിശുവിനെ സജ്ജികരിക്കുകയാകുന്നു ഈ കർമ്മത്തിന്റെ ഉദ്ദേശ്യം.

കർമ്മത്തിൽ പങ്കെടുക്കാനായി വന്ന ബന്ധുമിത്രാദികൾ യജ്ഞവേദിയുടെ ചുറ്റുമിരിക്കെ ശിശുവിനെ കുളിപ്പിച്ച് ശുഭവസ്ത്രം ധരിപ്പിച്ച്. മാതാവ് എടുത്തുകൊണ്ടു വരികയും മാതാവും പിതാവും യജ്ഞവേദിയുടെ പടിഞ്ഞാറുഭാഗത്ത് പൂർവ്വാഭിമുഖമായി ഇടത്തും വലത്തുമായിരുന്ന് ഈശ്വരപ്രാർത്ഥന, ഹോമം (പൂജ) സ്വസ്തി വചനം മുതയാലവ യഥാവിധി അനുഷ്ഠിക്കുയും ചെയ്തിട്ട് ശിശുവിന്റെ ശിരസ്സിൽ സ്പർശിച്ചു കൊണ്ട് ഈ മന്ത്രം ചൊല്ലണം .

"ഓം അംഗാ ഭംഗാത്സംഭവസി ഹൃദയാദധിജായസേ ആത്മാ വൈ പുത്രനാമാസി സജീവശരദഃ ശതം ഓം പ്രജാപതേഷ ട്വാ ഹിംഗാരേണാവജ്ഘ്രാമി സഹസ്രയുഷാ ഽ സൗജീവ ശരദഃ ശതം ഗവാംത്വാഹിങ് കരേണാ വജിഘ്രാമി സഹസ്രായൂഷാഽ സൗ ജീവശരദഃ ശതം"

അനന്തരം മാതാവിന്റെ കൈയ്യിൽ ശിശുവിനെ കൊടുത്തിട്ട് പിതാവ് മാതൃശിരസ്സിൽ മൗനമായി സ്പർശിക്കുകയും പിന്നീട് ശിശുവിനെയും എടുത്തിട്ട് ഇരുവരും പ്രസന്നതാപൂർവ്വം ആദിത്യന് അഭിമുഖമായി നിന്ന് കുഞ്ഞിനെ ആദിത്യദർശനം ചെയ്യിക്കുകയും വേണം.

അപ്പോൾ ചൊല്ലുന്ന മന്ത്രം

ഓം തച്ചക്ഷുർദ്ദേവഹിതം പുരസ്താച്ഛുക്രമുച്ചരാത് പശ്യേമ ശരദഃ ശതം ജീവേമ ശരദഃ ശതം പ്രബ്രവാമ ശരദഃശതമാദീനൗഃസ്യാമ ശരദഃശതം ഭൂയശ്ചശരദഃശതാത് 

ഇങ്ങനെ മന്ത്രോച്ചരണപൂർവ്വം വായുസഞ്ചാരമുള്ളിടത്ത് അൽപനേരം ഉലാത്തിയിട്ട് മടങ്ങി യജ്ഞവേദിക്ക് അടുത്തു വരുമ്പോൾ അവിടെ കൂടിയിരിക്കുന്നവരെല്ലാം ചേർന്ന് "ത്വം ജീവശരദഃശതം വർദ്ധമാന" എന്ന മന്ത്രോച്ചാരണപൂർവ്വം ശിശുവിനെ ആശിർവദിക്കണം അന്നു വൈകുന്നേരം ചന്ദ്രൻ ഉദിച്ച് പ്രകാശിക്കുമ്പോൾ മാതാപിതാക്കൾ ശിശുവിനെ എടുത്ത് വീടിന് പുറത്ത് വന്ന് മാറിമാറി കൈയ്യിൽ ജലമെടുത്ത് ചന്ദ്രനെ നോക്കി

ഓം യദദശ്ചന്ദ്രമസി കൃഷ്ണം പൃഥിവ്യാഹൃദയം ശ്രിതം തദഹം വിദ്വാം സ്തത് പശ്യന്മാഹം പൗത്രമഘംതദം

എന്ന് പ്രാർത്ഥനാപൂർവ്വം ജലം ഭൂമിയിൽ പ്രോക്ഷിക്കുകയും ശിശുവിനെ ചന്ദ്രദർശനം നടത്തിക്കുകയും വേണം....

അന്നപ്രാശനം

ആറ് മാസം പ്രായമായ കുഞ്ഞിന് ആദ്യമായി ധാന്യാഹാരം നല്‍കുന്ന സംസ്‌ക്കാരപ്രക്രിയയാണ് അന്നപ്രാശനം. ഇതിനെതന്നെയാണ് നാം ഇന്ന് ചോറൂണ്‍ എന്ന് വിളിച്ചു വരുന്നത്. യജ്ഞത്തില്‍ അവശേഷിക്കുന്ന ചോറില്‍ തൈരും നെയ്യും തേനും ചേര്‍ത്ത് മന്ത്രസഹിതം കുഞ്ഞിനെ ഊട്ടുന്ന ചടങ്ങാണിത്.

അന്നം പാചിക്കുവാനുള്ള ശക്തി കുഞ്ഞിലുണ്ടാവുമ്പോൾ - ആറാം മാസത്തിൽ - ഒരു ശുഭദിനം നോക്കി ഇതനുഷ്ഠിക്കണം.

"ഷഷ്ഠേമാസ്യന്നു പ്രാശനം ഘൃതൗദനം തേജസ്കാമഃ ദധിമധുഘൃത മിശ്രിതമന്നം പ്രാശയേത്"

എന്ന വിധിപ്രകാരം പാകം ചെയ്ത ചോറിൽ നെയ്യ് , തേൻ , തൈർ ഇവ മൂന്നും ചേർത്ത് മാതാപിതാക്കളും, പുരോഹിതനും , ബന്ധുമിത്രാദികളും യജ്ഞവേദിക്കു ചുറ്റുമിരുന്ന് ഈശ്വരോപാസന - ഹോമാദികർമ്മങ്ങൾ - പൂജാവിധികൾ നടത്തി നിവേദിക്കുകയോ ആഹൂതി നൽകുകയോ ചെയ്യണം. പ്രസ്തു അന്നം യാഗാഗ്നിയിൽ ആഹൂതി ചെയ്യുകയോ നിവേദിക്കുകയോ ചെയ്യുന്നതിനു മുൻപ് വളരെ പവിത്രമായി പാകം ചെയ്ത നിവേദ്യം (ചോറ്) മാത്രം ആഹൂതി- നിവേദ്യം ചെയ്തിരിക്കണമെന്നുണ്ട്. നിവേദ്യാന്നത്തിന്റെ അഥവാ അഹൂതി നൽകിയതിന്റെ ശിഷ്ടാന്നത്തിൽ അൽപം കൂടി തേൻ ചേർത്ത് ഭഗവൽ പ്രസാദമെന്ന ഭാവത്തിൽ

" ഓം അന്നപതേ ഽ ന്നസ്യനോ ദേഹ്യ നമീവസൃശുഷ്മിണഃ  പ്രപ്ര ദാതാരം തരിഷ ഊർജേനോ  ദേഹിദ്വിപതേ ചതുഷ്പതേ"

എന്ന മന്ത്രജപപൂർവ്വം മൂന്ന് പ്രാവിശ്യം അന്ന പ്രാശനം നടത്തിയവരുടെയും വായ് കൈ എന്നിവ വെള്ളമൊഴിച്ച് ശുദ്ധിവരുത്തിയിട്ട് മതാപിതാക്കളും കൂടിയിരിക്കുന്ന സ്തീപുരുഷന്മാരും ചേർന്ന് ഈശ്വര പ്രാർത്ഥനാപൂർവ്വം

"ത്വാം അന്നപതിരന്നാദോ വർദ്ധമാനോ ഭൂയഃ"

എന്നു ചൊല്ലി കുട്ടിയെ ആശിർവദിക്കണം. ഈ സംസ്ക്കാരകർമ്മം ആദ്യാവസാനം പിതാവിനേക്കാൾ മാതാവാണ് മുന്നിട്ട് നടത്തേണ്ടത്. കുട്ടിയുടെ ശബ്ദ്മാധുര്യവും സ്വഭാവനൈർമ്മല്യം, ആരോഗ്യം എന്നിവക്ക് അടിസ്ഥാനമിടുന്ന വിധത്തിലാണ് അന്നപ്രാശന കർമ്മം ആസൂത്രണം ചെയ്തിട്ടുള്ളത്. അന്നത്തിന്റെ (ഭക്ഷണത്തിന്റെ ) സൂക്ഷഭാഗത്തിൽ നിന്ന് മനോവികാസമുണ്ടാകുന്നു. അന്നം ന്യായപൂർവ്വം ആർജ്ജനം ചെയ്തതും സാത്വികവും പവിത്രസങ്കൽപത്തോടുകൂടി തെയ്യാറാക്കുന്നതുമാവണം. ശിശുവിന്റെ ഹൃദയത്തിൽ എപ്രകാരമുള്ള ഗുണങ്ങൾ ഉളവാക്കമെന്നാഗ്രഹിക്കുന്നുവോ അപ്രകാരമുള്ള ഭക്ഷണ പാനീയങ്ങൾ പാകമാക്കി കൊടുക്കണം. ഭക്ഷണത്തെ ഔഷധം പ്രസാദം, ബ്രഹ്മസ്വരൂപി എന്നി വിധത്തിൽ മനസ്സിലാക്കി പ്രസന്ന ഭാവത്തിൽ ഭുജിക്കണമെന്ന് പൊതുവിധി തന്നെയുണ്ട്.

ചൂഡാകർമ്മം

കുഞ്ഞിന്റെ മുടി ആദ്യമായി വടിക്കുന്ന (മൊട്ടയടിക്കുന്ന) സംസ്‌ക്കാരകര്‍മ്മമാണിത്. ഒന്നാമത്തെയോ മൂന്നാമത്തെയോ വയസ്സിലാണ് ഇത് ചെയ്യേണ്ടത്. ആരോഗ്യത്തിനും ദീര്‍ഘായു സ്സിനും മൊട്ടയടിക്കല്‍ സഹായിക്കുമെന്ന് ആയുര്‍വ്വേദ ആചാര്യന്‍മാരായ ചരകനും സുശ്രുതനും പറയുന്നു.

കുഞ്ഞ് ജനിച്ച് മൂന്ന് വർഷം കഴിയുമ്പോഴോ മുൻക്കൂട്ടിവേണമെങ്കിൽ ഒരു വയസ്സ് തികഞ്ഞിട്ടോ, ഉത്തരായണകാലത്ത് ശുക്ല്പക്ഷത്തിൽ ഒരു ശുഭമൂഹൂർത്തത്തിൽ ഗർഭത്തിൽ വെച്ച് അങ്കുരിച്ചിട്ടുള്ള തലമുടി കളയുന്ന കർമ്മമാണിത്. ഇതിനെ കേശാച്ഛേദനം അഥവ മുണ്ഡനസംസ്ക്കാരം എന്നീ പേരുകളിലും ആചരിക്കാറുണ്ട്.

തൃതീയേ വർഷേ ചൗളം ഉത്തരതേഽ ഗ്നേർബ്രീഹിയവമാഷതിലാനാം പൃഥക് പൂർണ്ണാശരാവാണി നിദധാതി സാംവത്സരികസ്യ ചൂഡാകരണം

എന്നി ക്രമങ്ങളിൽ ആശ്വലായന, പരസ്ക്കര, ഗോദീലീയാദി തുടങ്ങിയ ഗൃഹ്യ സൂത്രങ്ങളിൽ ചൂഡാകർമ്മത്തെ പറ്റി പറയുന്നു.

വിധിയാംവണം പൂജ-ഹോമാദികൾ അനുഷ്ഠിച്ചിട്ട് അതിനുശേഷം ഒരുപാത്രം ജലം ജപിച്ച് ജലവും വെണ്ണയും ചേർത്ത് കയ്യിലെടുത്തുകൊണ്ട്

ഓം അദിതിഃ ശ്മശ്രുവപത്വാപഉദന്തുവർച്ചസാ ചികിത്സതു പ്രജാപതിഃ ദീർഘായുത്വായചക്ഷസേ ഓം സവിത്രാ പ്രസൂതാ ദൈവ്യാ അപൗദന്തുതേതനും ദീർഘായുത്വായ വർച്ചസേ 

എന്നി മന്ത്രോച്ചാരണപൂർവ്വം മൂന്ന് പ്രാവിശ്യം കുട്ടിയുടെ തലമുടിയിൽ പുരട്ടി മുടി ഒതുക്കിവെക്കുകയും മൂന്ന് ദർഭപ്പുല്ല് മുടിയോട് ചേർത്തു പിടിച്ചുകൊണ്ട്,

"ഓം ഔഷധേ ത്രായസ്വൈനം ഓം വിഷ്ണോർദംഷ്ട്രോ ഽസി"

ഇത്യാദി മന്ത്രോച്ചരണപൂർവ്വം കത്രികകൊണ്ട് യഥാക്രമം വലത്തും, ഇടത്തും, പിന്നിലും മുന്നിലുമുള്ള മുടി മുറിക്കുകയും ചെയ്തിട്ട് പിതാവ് ക്ഷുരകനെ ക്ഷണിച്ച് യജ്ഞവേദിയുടെ വടക്ക് ഭാഗത്ത് പൂർവ്വാഭിമുഖമായിരുത്തി അയാളെകൊണ്ട് നല്ലവണം മൂഡനം ചെയ്യിക്കണം. തത്സമയത്ത് ചൊല്ലേണ്ടുന്ന മന്ത്രം.

ഓം യത്ക്ഷുരേണ മർചയതാ സുപേശസാ വപ്താ വപസികേശാൻ ശുദ്ധി ശിരോമാസ്യായുഃ പ്രമേഷിഃ 

ദർഭയില്ലെങ്കിൽ കുശപ്പുല്ല് മൂന്നണ്ണം ചേർത്തിട്ട് വേണം ആദ്യത്തെ മുടി കത്രിക്കേണ്ടത് ശിഖ- കുടുമ വെക്കണമെന്നുള്ളവർ രണ്ടാമത്തെ ക്ഷൗരം മുതൽ വളർത്തിയാൽ മതിയാകും .

മൂണ്ഡനം കഴിഞ്ഞ് ദർഭ , ശമീവൃക്ഷത്തിന്റെ ഇല എന്നിവയിൽ പശുവിൻ ചാണകം കൊണ്ട് മുടിയെല്ലാം ഒപ്പിയെടുത്ത് ഒരു കുഴികുത്തി അതിലിട്ട് മൂടണം .

കേശഛേദനാന്തരം വെണ്ണയോ തൈരിന്റെ പാടയോ തലയിൽ പുരട്ടി കുട്ടിയേ കുളിപ്പിച്ച് ശുഭവസ്ത്രം ധരിപ്പിച്ച് തലയിൽ ചന്ദനം കൊണ്ട് സ്വസ്തികയെഴുതി വീണ്ടും യജ്ഞവേദിക്കടുത്ത് കൊണ്ടു വന്ന് സമാപനയജ്ഞം നടത്തി ക്ഷുരകൻ പുരോഹിതർ എന്നിവർക്ക് പാരിതോഷികം നൽകി യഥശക്തി സൽക്കരിക്കണം. എല്ലാവരും യാത്ര പറഞ്ഞ് പിരിയുമ്പോൾ

ഓം ത്വം ജീവശരദാഃ ശതം വർദ്ധമാനഃ  എന്ന മന്ത്രം ഉച്ചരിച്ച് കുട്ടിയെ ആശിർവദിക്കണം

കര്‍ണവേധം : മൂന്നാമത്തെയോ അഞ്ചാമത്തെയോ വയസ്സില്‍ കുട്ടികളുടെ കാതുകുത്തുന്ന സംസ്‌ക്കാരകര്‍മ്മമാണിത്. പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും കാത് കുത്തേണ്ടതാണ്. ആഭരണങ്ങള്‍ അണിയുന്നതിനും ആരോഗ്യസംരക്ഷണ ത്തിനുമാണ് കാത് കുത്തുന്നത് എന്ന് ആയുര്‍ വ്വേദ ആചാര്യന്‍മാരായ ചരകനും സുശ്രുതനും അഭിപ്രായപ്പെടുന്നു.

ഉപനയനം

വേദപണ്ഡിതനായ ഒരു ആചാര്യന്‍ കുഞ്ഞിനെതന്റെ ശിഷ്യനായി സ്വീകരിക്കുന്ന സംസ് ക്കാരകര്‍മ്മമാണ് ഉപനയനം. ഒരു കുട്ടിയെ ആദ്യമായി പൂണൂല്‍ ധരിപ്പിക്കുന്നതും ഈ സംസ്‌ക്കാര ക്രിയയിലാണ്. ഇതോടുകൂടിയാണ് ഒരു കുട്ടി രണ്ടാമത് ജനിച്ചവന്‍ എന്ന അര്‍ത്ഥത്തില്‍ ദ്വിജന്‍ എന്ന പേരിനര്‍ഹനാവുന്നത്.

ഷോഡശസംസ്ക്കാരങ്ങളിൽ പ്രധാനപ്പെട്ട യജ്ഞോപവീത - പൂണൂൽധാരണത്തിനുള്ള സംസ്കാരമാണിത്. ചെറുപ്പത്തിൽ ഗായത്രീയുപദേശം സ്വീകരിക്കുന്നത് വൈശിഷ്ട്യമാർന്ന ഉപനയനം എന്ന കർമ്മത്തോട് കൂടിയാണ്. ഈ കർമ്മത്തോടെ താൻ പുതിയ ജന്മത്തിലേക്ക് കടന്നിരിക്കുന്നുവെന്നും ജ്ഞാനസമ്പാദനത്തിന് താൻ അർഹനായിക്കഴിഞ്ഞിരിക്കുന്നുമുള്ള ബോധം വ്യക്തിയിൽ കടന്നു വരുന്നു. ഉപനയന സമയത്തു നൽക്കുന്ന ഗായത്രീയുപദേശത്തിന്നു ശേഷമാണ് ഗായത്രിയിൽ നിന്നും ഉൾഭവിച്ച വേദങ്ങളും വേദാന്തങ്ങളും മറ്റു ധർമ്മശാസ്ത്രസംഹിതകളുമൊക്കെ സ്വീകരിക്കുവാനുള്ള അധികാരം ലഭ്യമാകുന്നത്. ഉപനയനത്തോടപ്പം ബ്രഹ്മചാരിക്കു ലഭിക്കുന്ന പൂണൂൽ അഥവാ ബ്രഹ്മസൂത്രമെന്നത് കേവലമൊരു ചരടല്ല. ബ്രഹ്മജ്ഞാനസമ്പാധനത്തിനുവേണ്ടിയാണ് താൻ ഉപനയനം സ്വീകരിച്ചിരിക്കുന്നതെന്ന ബോധം ഉറപ്പിക്കുന്ന വിശുദ്ധവസ്തുവാണിത്. പ്രണവത്തോടും മൂന്ന് വ്യാഹൃതികളോടും ചേർന്ന് എഴുന്നളുന്ന ഗായത്രിയെ സ്വീകരിച്ചുകൊണ്ട് ഉപനയനം എങ്ങനെ വിധിപ്രകാരം നടത്തുന്നുവെന്ന് അറിഞ്ഞിരിക്കണം. സർവ്വവ്യാപകവും സർവ്വജ്ഞാനവും സർവ്വ ശക്തിയും നിറഞ്ഞ ഗായത്രി സ്വീകരിക്കപ്പെടുമ്പോഴുള്ള ഉപനയനസംസ്ക്കാരം വൈശിഷ്ട്യമാർന്നതും ദിവ്യവുമാണ്.

ഉപനയനത്തെ പൊതുവെ അറിയപ്പെടുന്നത് പൂണൂൽ അഥവാ യജ്ഞോപവീതധാരണതിനുള്ള സംസ്ക്കരമെന്നാണ് . ആദ്യകാലങ്ങളിൽ എട്ട് പതിനൊന്ന് പന്ത്രണ്ട് എന്നീപ്രായങ്ങളിലേതൊലേങ്കിലുമാണ് ഈ കർമ്മം നിർവഹിക്കപ്പെട്ടിരുന്നത്. ചിലപ്പോൾ അഞ്ചു വയസ്സിലും ഇത് അനുഷ്ഠിക്കാപ്പെടാറുണ്ട്. കുട്ടികകളുടെയുള്ളിൽ വിഷയവാസന കടന്നെത്തുന്നതിനുമുമ്പ് ഉപനയനം ചെയ്യിക്കണമെന്നാണ്. പവിത്രതയുടെ ചിഹ്നമെന്ന നിലയിൽ പൂണൂൽ ധരിക്കുന്നതോടെ കുട്ടിയിൽ മാനസികവികാസവും സംഭവിക്കുന്നു. . ശ്രദ്ധയും സുരക്ഷിതത്വവും നിലനിർത്താനായി ആർക്കും ഈ സംസ്ക്കാരകർമ്മം നിർവഹിക്കാവുന്നതാണെന്നാണ് ആചാര്യമതം . ഇളം പ്രായത്തിൽ പൂണൂൽ ധരിക്കുന്നതതോടെ കുട്ടിക്ക് ജ്ഞാനസമ്പാനത്തിന് അധികാരം ലഭിക്കുന്നു എന്നതാണ് പ്രത്യേകത.

ഉപനയന സംസ്ക്കാരം ആരംഭിക്കുന്നതിനുമുമ്പ് മൂന്ന് ദിവസത്തെ വ്രതമാചരിച്ചുകൊണ്ടാണ്. ഈ ദിവസങ്ങളിൽ മിതാഹാരം മാത്രമേ കഴിക്കാവൂ എന്നാണ് ആചാര്യന്മാർ ഓർമ്മിപ്പിക്കുന്നത്. പ്രഭാതത്തിലാണ് ഉപനയനം അനുഷ്ഠിക്കപ്പെടുന്നത്. കുളിച്ച് ശുദ്ധിയായി യജ്ഞവേദിയുടെ പടിഞ്ഞാറുഭാഗത്ത് പൂർവ്വാഭമുഖമായിരിക്കണം . ആ സമയം അച്ഛനും ബന്ധുമിത്രദികളും ഈശ്വരോപാസന യജ്ഞം എന്നിവ നടത്തണം അതിനുശേഷം ആചാര്യന്റെ ആജ്ഞപ്രാകാരം ആഹൂതികൾ അർപ്പിക്കണം. പിന്നീട് മന്ത്രോച്ചാരണ പൂർവ്വം അചാര്യനാൽ യജ്ഞോപവീതം. ധരിക്കണം മാത്രമാല്ല ആചാര്യൻ ചെല്ലുന്ന മന്ത്രം കേട്ട് മന്ത്രം ചൊല്ലുകയും വേണം . അതോടെ കുട്ടി ബ്രഹ്മചാരിയായിത്തീരുന്നു പിന്നീട് ജ്ഞാനസമ്പാദനത്തിന് യോഗ്യതയുള്ളവനായി പരിണമിക്കുന്നു.

" ഓം യജ്ഞോപവീതം പരമം പവിത്രം പ്രജാപതേര്യത്സഹജം പുരസ്താത് ആയുഷ്യമാഷ്യം പ്രതിമുഞ്ച ശുഭ്രം യജ്ഞോപവീതം ബലമസ്തു തേജഃ യജ്ഞോപവീതമസി യജ്ഞസ്യ ത്വാ യജ്ഞോപവീതാ തേനോപഹ്യാമി"

പവിത്രമാക്കി തീർക്കാൻ യോഗ്യമായതിൽ ഏറ്റവും ശ്രേഷ്ഠവുമായിരിക്കുന്നതും ആദിയിൽ സാക്ഷാൽ ബ്രഹ്മാവിനോടപ്പം ഉൽഭവിച്ചതും ആയുർബലവും മനഃശക്തിയും വർധിപ്പിക്കുന്നതുമായ ശുഭമായ പൂണൂൽ ഞാൻ ധരിക്കുകയാണ്. ഇതിനാൽ അറിവിന്റെ നിറവെളിച്ചവും ശക്തിയും സംരക്ഷിതമായിരിക്കട്ടെ.

പിന്നീട് ബ്രഹ്മചാരി എന്നനിലയിൽ ആചാര്യനുഗ്രഹപ്രകാരം സ്വയം ഈശ്വരോപാസന ചെയ്യണം . യജ്ഞാഗ്നിയിൽ. വിശേഷാഹൂതികൾ ചെയ്യണം . അതിനുശേഷം യജ്ഞകുണ്ഡത്തിന്റെ (പൂജാവേദിയുടെ) വടക്കു വശത്ത് പൂർവ്വാഭിമുഖമായിരിക്കുന്ന് ആചാര്യനിൽ നിന്നും അദേഹത്തിന് അഭിമുഖമായിരിക്കുന്ന ബ്രഹ്മചാരി , ബ്രഹ്മചാര്യവ്രതം ഉറപ്പിക്കുന്ന ആശയങ്ങൾ - ഗായത്രീമന്ത്രം- മന്ത്രോപദേശപൂർവ്വം സ്വീകരിക്കണം . ആചാര്യൻ ഉപനീതനെകൊണ്ട് പ്രതിജ്ഞയെടുപ്പിക്കും . അതുപോലെ ആചാര്യനും പ്രതിജ്ഞയെടുക്കും. അതായത് ആചാര്യൻ ശിഷ്യനായ ഉപനീതന്റെ ഹൃദയത്തെ തനിക്കധീനമാക്കി തന്റെ ഉപദേശങ്ങളിൽ ശ്രദ്ധയും ഏകാഗ്രതയും ചൊലുത്തി സ്വചിത്താനുകൂലം അനുവർത്തിക്കാൻ പ്രതിജ്ഞ ചെയ്യുന്നതോടപ്പം ബ്രഹ്മചാരിയും തന്റെ സ്വഭാവഗുണങ്ങളും മനഃശക്തിയും യഥാസമയം അറിഞ്ഞുകൊണ്ട് സന്ദേഹങ്ങൾ ക്ഷമാപൂർവ്വം ശ്രവിച്ച് നന്മയെ മാത്രം ലാക്കാക്കി നേർവഴിക്ക് നയിക്കണമെന്ന് ആചാര്യനെകൊണ്ട് പ്രതിജ്ഞയെടുപ്പിക്കും

മന്ത്രോപാസനയിലൂടെ ബ്രഹ്മചാരി അനേകം കാര്യങ്ങൾ തിരിച്ചറിയുകയും. ഉൾക്കൊള്ളുകയും വേണം ഈ കർമ്മത്തോടെ താൻ പുതിയ ജന്മത്തിലേക്ക് കടന്നിരിക്കുന്നു എന്നും, ജ്ഞാനസംമ്പാദനത്തിനു അർഹനായിരിക്കുന്നു എന്നും ഉള്ള ബോധം വ്യക്തിയിൽ കടന്നു വരുന്നു. ഉപനയന സമയത്ത് നൽകുന്ന ഗായത്രീയുപദേശത്തിനു മാത്രമാണ് ഗായത്രിയിൽ നിന്നും ഉൽഭവിച്ച വേദങ്ങളും, വേദാംഗങ്ങളും, മറ്റു ധർമശാസ്ത്രസംഹിതകളുമൊക്കെ സ്വീകരിക്കുവാനുള്ള അധികാരം ലഭ്യമാക്കുന്നത്. ഉപനയനത്തോടപ്പം ലഭ്യമാകുന്ന പൂണൂൽ അഥവാ ബ്രഹ്മസൂത്രമെന്നത് കേവലമൊരു ചരടല്ല മറിച്ച് ബ്രഹ്മജ്ഞാനസമ്പാദനത്തിനുള്ള വേണ്ടിയാണ് താൻ ഉപനയനം സ്വീകരിച്ചിരിക്കുന്നത് എന്ന ബോധം ഉറപ്പിക്കുന്ന വിശുദ്ധവസ്തുവാണത്.

ഉപനയനം എന്ന പദത്തിന്റെ അർത്ഥം അടുക്കലേക്കുകൊണ്ടത്തിക്കുക. എന്നാണ്. ആദ്ധ്യാത്മികമായി ചിന്തിച്ചാൽ ആചാര്യൻ ശിഷ്യനെ ബ്രഹ്മത്തിന്റെ അടുക്കലേക്ക് കൊണ്ടത്തിക്കുന്നു എന്നു കാണാം. പൂണൂൽ അഥാവാ ബ്രഹ്മസൂത്രത്തിൽ ഒൻപത് സൂത്രങ്ങളാണ് കാണപ്പെടുന്നത് ഇതാകട്ടെ യജ്ഞമയജീവിതത്തിന്റെ പ്രതീകമാകുന്നു. അഹിംസ, സത്യം, അസ്തേയം, തിതിഷ, അപരിഗ്രഹം, സംയമം, ആസ്തികത, ശാന്തി, പവിത്രത, എന്നീ ഒൻപത് ഗുണങ്ങളെയാണ് പൂണൂൽ പ്രതിനിധാനം ചെയ്യുന്നത്.

ത്രയീ വിദ്യകൾ അഭ്യസിക്കുന്നതിന്റെയും അതിന്റെ അടിസ്ഥാനത്തിൽ കർമങ്ങൾ അനുഷ്ടിക്കുന്നതിന്റെയും അധികാര ചിഹ്നം. അപ്രകാരമുള്ള അധികാരാത്തിന്റെ പാരമ്പര്യമുള്ള കുലത്തിൽ ജനിച്ചതിന്റെ ചിഹ്നം. ഞാൻ അപ്രകാരമുള്ള സംസ്കാരത്തെ അംഗീകരിക്കുന്നു എന്നതിന്റെയും ചിഹ്നം . തന്തുക്കൾ ചേർന്ന് സൂത്രം അഥവാ നൂല് ഉണ്ടാകുന്നു . ഇത് മൂന്നു സത്വ രജോ തമ്സ്സുകളെന്ന മൂന്നു ഗുണത്തെ പ്രതിനിധാനം ചെയ്യുന്നു .സൃഷ്ടി സ്ഥിതി സംഹാരം എന്ന മൂന്നു പൊതു പ്രപഞ്ച തത്വത്തെയും പ്രതുനിധാനം ചെയ്യുന്നു അണ്ഡത്തിൽ നിന്ന് ജീവൻ ഉണ്ടാകുന്നത് പോലെ അണ്ഡത്തിൽ നിന്നാണ് ഈ പ്രപഞ്ചവുമുണ്ടായത്.അതുകൊണ്ട് ഈ മൂന്നു തത്വത്തെ പ്രതിനിധീകരിക്കുന്ന സൂത്രം ശരീരത്തിൽ ധരിച്ചിരിക്കുന്നതു അണ്ഡാകൃതിയിലാണ്. . ഈ അണ്ഡത്തിനുള്ളിൽ ജീവനുള്ള ശരീരവും അതിനുള്ളിൽ ജീവാത്മാവും കുടികൊള്ളുന്നു .അവയും ഈ മൂന്നു തത്വത്തെയും ഉൾക്കൊള്ളുന്നു . ഈശാനകോണ് മുതൽ നിര്യതികോണു വരെ പ്രദക്ഷിണമായാണ് ഇത് സാധാരണയായി ധരിക്കുന്നത് .ഈശ്വരാംശമായ ആത്മാവിനെ പ്രദക്ഷി ണം ചെയ്യുന്നു എന്ന് കാണിക്കുന്നു .ഗുരുത്വം കൂടിയ വസ്തുവിനെ ഗുരുത്വം കൂടിയത് പ്രദക്ഷി ണം ചെയ്യുന്ന പ്രപഞ്ച തത്വത്തെ കാണിക്കുന്നു .ഈശാനകോണിൽ ഈശാനൻ കിഴക്ക് ഇന്ദ്രൻ തെക്കുകിഴക്ക് അഗ്നി തെക്ക് യമൻ തെക്കുപടിഞ്ഞാറു അനന്തൻ പടിഞ്ഞാറു വരുണൻ പടിഞ്ഞാറു വടക്ക് വായു വടക്ക് സോമന് എന്നീ ദേവതകളെ ഞാൻ സദാ വണങ്ങുന്നു എന്നും ആ ദേവതാ തത്വങ്ങളുടെ അറിവും ശക്തിയും അനുഗ്രഹവും എന്നിൽ നിലനിൽക്കണമെന്ന ഇശ്ച പ്രകടിപ്പിക്കാനും അതിലൂടെ അവയെ ഓർക്കാനും കൂടിയാണ് ഇത് ധരിക്കുന്നത്.   " സ്വാമാ തനൂരാവിശ ശിവാമാ തനൂരാവിശ" വസ്ത്രം ഇപ്രകാരം ശരീരത്തെ ആശ്ചാദനാം ചെയ്യ്തിരിക്കുന്നുവോ അപ്രകാരം ശരീരം ഉള്ളിലുള്ള ഈശ്വര ചൈതന്യത്തെ ആശ്ച്ചാദനാം ചെയ്യ്തിരിക്കുന്നു എന്നാ അഭിമാനവും ജ്ഞാനവും ഉണർത്തുന്നതും ഇതിന്റെ ധാരണത്തിന്റെ ഉദേശ്യമാണ് .ഇത്തരത്തിലുള്ള ആത്മീയജ്ഞാനത്തിന് ശ്രമിക്കുന്നവനാണ് താൻ എന്ന മുദ്രാവാക്യമാണ് ഇതിന്റെ ധാരണം.സദാ സൃഷ്ടിപരമായ ജ്ഞാനത്തെ സൃഷ്ടിക്കുന്ന അല്ലെങ്കിൽ പ്രസവിക്കുന്ന ആശയ പരമായ അണ്ഡം ഞാൻ സദാ പേറുന്നു എന്ന് ഇതിന്റെ ധാരണം നമ്മെ ഓർമ്മിപ്പിച്ചുകൊണ്ടേ ഇരിക്കുന്നു.

മൂന്നിഴകൾ ചേർത്തുണ്ടാക്കിയ ഒരു നൂലിനെ മൂന്നായി മടക്കി ഒരുമിച്ച് കെട്ടിയതാണ് യജ്ഞോപവീതം അഥവാ പൂണൂൽ. സാധാരണയായി ശരീരത്തിനു കുറുകെ ഇടത്തുനിന്ന് വലത്തോട്ട്, അതായത് ഇടത് തോളിനു മുകളിൽക്കൂടി വലംകയ്യുടെ അടിയിലൂടെയാണ് ഇത് ധരിക്കുന്നത്. യജ്ഞത്തിൽ ധരിക്കുന്നതായതിനാൽ യജ്ഞോപവീതം എന്നും പുണ്യനൂലായതിനാൽ പൂണൂൽ എന്നും അറിയപ്പെടുന്നു. വളരെ നേർത്ത നൂലിഴകൾ (കഴിനൂലിഴകൾ)മൂന്നെണ്ണം ചേർത്ത് പിരിച്ചാണ് പൂണൂലിനുള്ള നൂലുണ്ടാക്കുന്നത്. മൂന്നായി മടക്കുന്നതിനു മുൻപുള്ള നീളം പൂണൂൽ ധരിക്കേണ്ട ആളിന്റെ തള്ളവിരൽ ഒഴിച്ചുള്ള നാലുവിരലുകളുടെ വീതിയുടെ 96 മടങ്ങ് ആയിരിക്കും. പിരിച്ചെടുത്ത നൂലിനെ മൂന്നായി മടക്കി പവിത്രക്കെട്ടിനാൽ ബന്ധിക്കുന്നു. അപ്പോൾ പൂണൂൽ മൂന്ന് നൂലുകൾ ചേർത്ത് കെട്ടിയതുപോലെകാണപ്പെടുന്നു. നടുക്കുള്ള കെട്ട് പരബ്രഹ്മത്തെ സൂചിപ്പിക്കുന്നു. മൂന്നായി കാണപ്പെടുന്ന നൂലുകളിൽ ഓരോന്നും ഗായത്രീദേവി (മനസ്സിന്റെ ദേവി), സരസ്വതീദേവി (വാക്കിന്റെ ദേവി) സാവിത്രീദേവി (പ്രവൃത്തികളുടെ ദേവി), എന്നീ ദേവതകളെ പ്രതിനിധാനം ചെയ്യുന്നു. ഇത് , യജ്ഞോപവീതധാരി ചിന്തയിലും വാക്കിലും പ്രവൃത്തിയിലും ശുദ്ധനായിരിക്കണം എന്ന് സൂചിപ്പിക്കുന്നു. ശരീരത്തിനുകുറുകെ ധരിച്ചിരിക്കുന്ന യജ്ഞോപവീതം ബ്രഹ്മചാരിയെ താൻ ചിന്തയിലും വാക്കിലും പ്രവൃത്തിയിലും നന്മയും ശുദ്ധിയും നിറഞ്ഞവനായിരിക്കണമെന്ന് സദാ ഓർമപ്പെടുത്തുന്നു.

അനന്തരം ഉപനീതനായ ബ്രഹ്മചാരിയുടെ വ്രതരക്ഷണാർത്ഥം ആചാര്യൻ

"ഓം അസൃബ്രഹ്മചാര്യസി പ്രാണസി ബ്രഹ്മചാര്യസി കസ്ത്വകമുപനയതേകായത്വാപരിദദാമി."

ഇത്യാദി മന്ത്രങ്ങൾ ചൊല്ലുന്നു. ഉപനയനകർമ്മം അവസാനിച്ച ശേഷം , ആചാര്യനെയും ഉപസ്ഥിതരായവരെയും യഥോചിതം സൽക്കരിക്കണം. യാത്രയാവുന്നതിനുമുമ്പ് എല്ലാവരും ചേർന്ന് ബ്രഹ്മചാരിയെ--

ഓം ത്വം ജീവശരദഃ ശതം വർദ്ധമാനഃ ആയുഷ്മാൻ തേജസ്വീ വർചസ്വീഭൂയഃ  - എന്ന മന്ത്രം ചൊല്ലി ആശിർവദിക്കണം

"യഥായോഗ്യം വേദങ്ങൾ അഭ്യസിച്ച് കല്മഹരഹിതരായി, ധനത്തെക്കൾ ധർമ്മത്തെ മനസ്സാ വാചാ കർമ്മണാ ബഹുമാനിക്കുന്ന സമുദായ ക്ഷേമ തൽപ്പരനും ജിതേന്ദ്രിയനും ധർമ്മാത്മാവുമായ വ്യക്തിയെയാണ് ആചാര്യൻ എന്ന സംജ്ഞകൊണ്ട് ധർമ്മശാസ്ത്രങ്ങളിൽ സൂചിപ്പിച്ചിട്ടുള്ളത്. ജ്ഞാന സമ്പാദനാർത്ഥം തന്റെ ശിഷ്യരായി വരുന്ന ബ്രഹ്മചാരികളെ പുത്രസമാനം വാത്സല്യപൂർവ്വം നോക്കുന്ന ആളാണ് ആചാര്യൻ. അദ്ദേഹം ശിഷ്യനെ അനുഗ്രഹിക്കുന്ന മന്ത്രം " പാറപോലെ ഉറപ്പുള്ള ശരീരവും മനശക്തിയും ഹേ ശിഷ്യനിനക്ക് ഉണ്ടാകട്ടെ. നിന്റെ പവിത്രവൃതം ഭംഗപ്പെടുത്തുന്ന എതിർശക്തികളെ തോല്പിക്കനുള്ള കരുത്ത് നിന്നക്ക് ഉണ്ടാകട്ടെ. നീ ബ്രഹ്മചാരിയായി ഉപനീതനായിരിക്കുന്നു, സന്ധ്യാവന്ദനവും നിത്യകർമ്മങ്ങളും മുടക്കം കൂടാതെ ശ്രദ്ധാപൂർവ്വം അനുഷ്ഠിക്കുക, എപ്പോഴു ജ്ഞാനമാർഗ്ഗത്തിലേക്ക് ജാഗരൂഗനായിരിക്കുക. ഇത്യാദി പവിത്ര സങ്ക്ൽപ്പങ്ങൾ അടങ്ങിയതാണ്. ജ്ഞാനമില്ലാതെ ഉപനയനം ചെയ്യിക്കുന്നവരും, ഉപനയന കർമ്മത്താൽ ജ്ഞാനത്തെ ആശ്രയിക്കാത്തവരും, ഇരുട്ടിൽ നിന്ന് കൂരിരുട്ടിലേക്ക് പതിക്കുന്നു.

മനുഷ്യനായി ജനിക്കുന്ന ജീവൻ സംസ്ക്കരകർമ്മം കൊണ്ട് ദ്വിജൻ ആവണമെന്ന് ധർമ്മശാസ്ത്രത്തിൽ പറയുന്നു. അതായത് മനുഷ്യരൂപത്തിൽ ജനിച്ചുവളർന്നാൽ മാത്രം പോരാ മനുഷ്യത്വവികാസത്തിന്റെ രണ്ടാം പിറവി ( ദ്വിജത്വം) സംസ്ക്കാരകർമ്മത്തെകൊണ്ട് നേടണമെന്ന് താൽപര്യം. ബ്രഹ്മചര്യാശ്രമം തന്നെ രണ്ടാം പിറവി മുതൽ ആരംഭിക്കുന്നു. യജ്ഞോപവീത - ഉപനയനസംസ്ക്കാരം മുതൽ ബ്രഹ്മചാരിയുടെ യജ്ഞോപവീതം , വൽക്കലം. , കൗപീനം സ്വധർമ്മാചരണത്തിന്റെ പ്രതിജ്ഞാസൂത്രങ്ങളാണ്. ദണ്ഡ് (വടി) സ്വധർമ്മ സംരക്ഷണത്തിന്റെ ബാദ്ധ്യസ്ഥസ്വരൂപമായ മാനദണ്ഡമാകുന്നു. മാനവദർശനങ്ങളെ സ്വായത്തമാക്കുന്ന ബ്രഹ്മചാരി സ്വകർത്തവ്യങ്ങളെപ്പറ്റി ബോധവാനാകുന്നു. മതാപിതാഗുരുജനങ്ങളോടെന്നപോലെ സ്വസമുദായത്തോടും സ്വരാജ്യത്തോടും തനിക്കുള്ള ഋണബാദ്ധ്യാതകളെ പറ്റി യഥായോഗ്യം ഗ്രഹിക്കുന്നു. ആത്മമോക്ഷത്തിനും ജനഹിതത്തിനും വേണ്ടി സ്വജീവിതം യജ്ഞസ്വരൂപമാക്കിത്തീർക്കുന്നതെങ്ങനെയെന്ന് അഭ്യസിക്കുന്നു. എല്ലാം ഗായത്രി തത്ത്വത്തിലൂടെ ലഭിക്കുന്ന പ്രചോദനത്താൽ നിർവഹിക്കുന്ന ദിനചര്യക്രമത്തിൽകൂടെയാണ് സാധിക്കുന്നത്.

യജ്ഞാത്മകമായ ശരീരത്തിൽ ഒമ്പതു സൂത്രങ്ങളോടുകൂടിയ യജ്ഞോപവീതം യജ്ഞമയജീവിതത്തിന്റെ പ്രതീകമാകുന്നു. അന്ധകാരജഡിലമായവയെ ദ്വിതീയദിവ്യജീവിതത്തെയും ഗ്രഹിക്കുന്നു. യജ്ഞോപവീതധാരണമെന്നാൽ സദ്ഗുണങ്ങളുടെ ധാരണമെന്ന് ധർമ്മശാസ്ത്രം ഉദ്ബോധിപ്പിക്കുന്നു. അതായത് അഹിംസ, സത്യം, അസ്തേയം, തിതിക്ഷ, അപരിഗ്രഹം, സംയമം, ആസ്തികത, ശാന്തി, പവിത്രത, എന്നി ഒമ്പതു ഗുണങ്ങളുടെ പ്രതീകമാണ് യജ്ഞോപവീതം. ഹൃദയത്തിൽ വിശാല പ്രേമം, വാക്കിൽ മാധുര്യം, വ്യവഹാരത്തിൽ സരളത, സ്ത്രീകളിൽ മാതൃത്വഭാവന, കർമ്മങ്ങളിൽ കലയുടെയും സൗന്ദര്യത്തിന്റെയും ആവിഷ്ക്കരണം, എല്ലാവരോടും ഔദാര്യസേവനഭാവം , ഗുരുജനങ്ങളോടും, മൂത്തവരോടും ബഹുമാനം, സദ്ഗ്രന്ഥങ്ങളുടെ സ്വദ്ധ്യായം , സത്സംഗം, സാധനയിൽ രുചി, ശരീരം, വസ്ത്രം, വീട്, പരിസരങ്ങൾ എന്നിവ സ്വച്ഛവും ശുചിയായും കലാപരമായും സൂക്ഷിക്കുക. ആലസ്യവും നിരാശയും അകറ്റുക, എല്ലായ്പ്പോഴും ചൊടിയോടും ചുറുചുറുപ്പോടും കൂടി എല്ലാകാര്യങ്ങളിലും പ്രവർത്തിച്ചുകൊണ്ടിരിക്കുക എന്നിവ ഉപനയനം നിർവഹിച്ച ബാലന്റെ ലക്ഷണങ്ങളാകുന്നു.

യജ്ഞോപവീത ഉപനയന സംസ്ക്കരത്തോട് കൂടി വേദമന്ത്ര ദീക്ഷസ്വീകരിക്കുകയും വിദ്യരംഭസംസ്ക്കരം നടത്തുകയും ചെയ്യുന്നു. ഇവ ഓരോന്നും മുറപ്രകാരം ബ്രഹ്മചാര്യത്തിന്റെ ഭാഗങ്ങളാകുന്നു. അതായത് ബാല-കിശോരാവസ്ഥകളിലെ (വിദ്യാർത്ഥിജീവിതഘട്ടത്തിലെ) സംസ്ക്കരസോപാനങ്ങളാകുന്നു. ഉപനയനം , വിദ്യാരംഭം, സമാവർത്തനം. തുടങ്ങിയ സംസ്ക്കരങ്ങൾ പൂർണ്ണ ജീവിതത്തിന്റെ പരിശീലനഘട്ടമാണ്. യൗവനാരംഭം വരെയുള്ള ബ്രഹ്മചര്യാശ്രമജീവിതം

തീർത്ഥാടനം

ഈശ്വരസാക്ഷത്കാരം അതു മുഖേന കൈവരുന്ന സുഖവും മനഃശാന്തിയും - ഇവ ആഗ്രഹിച്ചാണല്ലോ നാം ക്ഷേത്രങ്ങളിലും വിവിധ തീർത്ഥാടനകേന്ദ്രങ്ങളിലും പോകുന്നത്. എന്നാൽ എല്ലാ തീർത്ഥാടകർക്കും ഒരേ അളവിൽ ഈ ഗുണങ്ങൾ ലഭിക്കുന്നുണ്ടോ ?? ഇല്ലെങ്കിൽ എന്താവം അതിനു കാരണം ? ചിന്തനീയമാണ് ഈ ചോദ്യങ്ങൾ... ഇതിനെ കുറിച്ച് പാക്കനാരെപ്പറ്റി ഒരു കഥയുണ്ട്. 

ഒരിക്കൽ അഗ്നിഹോത്രി പതിവുപോലെ കാശിയാത്രക്ക് തിരിയ്ക്കുമ്പോൾ സഹോദരനും എന്നാൽ വ്യത്യസ്തകുലത്തിൽ വളർന്നവനുമായ പാക്കനാർ സഹോദരന്റെ കയ്യിൽ ഒരു കയ്പക്ക( പാവയ്ക്ക ) കൊടുത്തിട്ട് , ഇത് അങ്ങ് അവിടെ ഗംഗയിൽ മുക്കിയെടുത്ത് കൊണ്ടുവരണം എന്ന് അഭ്യർത്ഥിച്ചു. ദിവസങ്ങൾക്കു ശേഷം കാശിയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ അഗ്നിഹോത്രി ഗംഗയിൽ മുക്കിയെടുത്ത കയ്പക്ക പാക്കനാർക്ക് തിരികെ നൽകി. ആ കയ്പക്ക രണ്ടാക്കി പൊട്ടിച്ച് ഒരു കഷ്ണം അഗ്നിഹോത്രിക്കു നൽകി അതു കടിച്ചു തിന്നാൽ പാക്കനാർ ആവിശ്യപ്പെട്ടു. ഇത് കയ്പക്കയല്ലേ എങ്ങനെ പച്ചക്കു തിന്നും?? അഗ്നിഹോത്രി ചോദിച്ചു. ഗംഗാസ്നാനം കൊണ്ട് നമ്മുടെ എല്ലാ പാപങ്ങളും തീരുമെങ്കിൽ ഗംഗയിൽ മുക്കിയെടുത്ത ഈ കയ്പക്കയുടെ കയ്പും ഇല്ലാതായിട്ടുണ്ടാവും. എന്നായിരുന്നു പാക്കനാരുടെ മറുപടി. കേവലം യാന്ത്രികമായ അനുഷ്ഠാനങ്ങൾ കൊണ്ട് ഫലസിദ്ധിയുണ്ടാവില്ല. എന്ന തത്ത്വം അഗ്നിഹോത്രിയെ ബോദ്ധ്യപ്പെടുത്തുകയായിരുന്നു പാക്കനാർ. ബാഹ്യമായ ആചാരങ്ങളല്ല ആന്തകരികമായ വർത്തനവ്യതിയാങ്ങളാണ് ഒരു മനുഷ്യനെ മനുഷ്യനാക്കുന്നത്.

സത്യം തീർത്ഥം, ക്ഷമാതീർത്ഥം തീർത്ഥമിന്ദ്രിയ നിഗ്രഹം ബ്രഹ്മചാര്യം പരം തീർത്ഥം, അഹിംസാതീർത്ഥമുച്യതേ, സർവ്വഭൂതദയാതീർത്ഥം തീർത്ഥമാർജ്ജവമേവച തീർത്ഥാനാമുത്തമം തീർത്ഥം വിശുദ്ധിർ മനസാ പുനഃ

ജീവിതചര്യയെ എങ്ങനെ ഈശ്വരോന്മുഖമാക്കാം എന്നു ഈ ശ്ലോകം വ്യക്തമാക്കുന്നു. സത്യം, ക്ഷമ, ഇന്ദ്രിയനിഗ്രഹം, ബ്രഹ്മചാര്യം , അഹിംസ, സർവ്വഭൂതദയ, ആർജ്ജവം, മനഃശുദ്ധി എന്നി എട്ടെണ്ണമാണ് അഷ്ട്തീർത്ഥങ്ങൾ. ഈ തീർത്ഥങ്ങളിലൂടെ തീർത്ഥയാത്ര നടത്താം.

സത്യം .... "സത്യസന്ധത ഉണ്ടായിരിക്കുക" എന്നതാണ് പ്രഥമ തീർത്ഥമായി പറയുന്നത്. ..... നാഴികയ്ക്കു നാല്പതു വട്ടം കള്ളം പറയുന്നതു ശീലമാക്കിയ ആധുനിക മനുഷ്യൻ ഈശ്വരനിൽ നിന്നും ഏറെ അകലെയാണ്. എന്തെന്നാൽ നുണയുടെ പ്രവർത്തനശൈലി കുതന്ത്രങ്ങൾ മെനഞ്ഞെടുക്കലാണ്. നന്മ വിതച്ചാലേ നന്മ കൊയ്തെടുക്കാൻ കഴിയൂ.

ക്ഷമ ക്ഷമാബലമശക്താനാം ശക്താനാം ഭൂഷണം ക്ഷമ' എന്നാണ് ചൊല്ല്. അശക്തന്മാർക്ക് ആയുധമായും , ശക്തന്മാർക്ക് ആഭരണമായും ക്ഷമാ ശീലം പരിലസിക്കുന്നു. ഈ ശീലത്തിന് ഉടമയാവുന്നതോടെ നിരന്തരമായ സംഘർഷങ്ങൾക്ക് അടിമപ്പെട്ടുകൊണ്ടിരിക്കുന്ന ആധുനികമനുഷ്യൻ 'ടെൻഷൻ ഫ്രീ' ആയി മാറുന്നു. അവരുടെ മനസ്സ് ഈശ്വരോന്മുഖമാവുന്നു.

ബ്രഹ്മചാര്യം ഏറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ളതാണിത്. വൈവാഹിക ജീവിതത്തെ നിഷേധിക്കുന്നതാണ്. ബ്രഹ്മചാര്യം എന്ന വ്യഖ്യാനമാണ് അതിൽ മുഖ്യം . ഇത് അർദ്ധ സത്യം മാത്രമാണ്. നൈഷ്ഠിക ബ്രഹ്മചാരി സർവ്വേന്ദ്രിയങ്ങളെയും തന്നിൽത്തന്നെയടക്കി ചിന്തയെ ഏകമുഖമാക്കി ജീവിക്കുന്നവനാണ്. എന്നാൽ ഗാർഹസ്ഥ്യം അനുഭവിച്ചുകൊണ്ടു തന്നെ അമിതഭോഗവാസനെയെ നിയന്ത്രിച്ച് സച്ചരിതരായി വർത്തിക്കുന്നവർക്കും ബ്രഹ്മചാര്യം അനുഷ്ഠിക്കാം . കാണേണ്ടതുമാത്രം കാണുക, കേൾക്കേണ്ടതുമാത്രം കേൾക്കുക എന്നിങ്ങനെയുള്ള മിതത്വം പാലിച്ചാൽ മതി.

അഹിസയും സർവ്വഭൂത ദയയും തീർത്ഥങ്ങൾ തന്നെ അവസാനം വരെ അനുഗമിച്ച ശുനകൻ ധർമ്മപുത്രർക്ക് സ്വർഗപ്രാപ്തിക്ക് ഹേതുവായ കഥ പ്രസിദ്ധമാണല്ലോ. ഈ പ്രപഞ്ചത്തിലുള്ള സമസ്ത ചരാചരങ്ങളും ഏകസത്തയുടെ മാത്രാഭേദങ്ങൾ മാത്രമാണെന്ന സത്യം മനസ്സിലാക്കി ഒന്നിനെയു ഉപദ്രവിക്കാതെ ജീവിക്കുക. ഇങ്ങനെ ചെയ്യുന്നവർക്ക് ഈശ്വരസാക്ഷാത്ക്കാരം സ്വായത്തമാണ് . ' തത്ത്വമസി ' എന്ന മഹാവാക്യത്തിന്റെ പൊരുളും ഇതു തന്നെ.

ആർജ്ജവം   കാര്യം നേടാൻ ഏതു കുടിലതന്ത്രവും ആവിഷ്ക്കരിക്കുന്നവർ പെരുകിവരുന്ന ഇക്കാലത്തെ 'നേർവഴി' എന്നത് സ്വപനം മാത്രമായി മാറിയിരിക്കുന്നു. പക്ഷേ ഒന്നോർക്കുക, പ്രത്യക്ഷത്തിൽ അല്പം പ്രയാസമുള്ളതെന്ന് തോന്നുമെങ്കിലും യാഥാർത്ഥ്യത്തോടടുക്കുമ്പോൾ നേർവഴിതന്നെയായിരിക്കും സുതാര്യവും സുഗമവുമാവുക. അതു കൊണ്ടുതന്നെയാണ് ആർജ്ജവവും -നേർവഴി - ഈ തീർത്ഥങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.

മനഃശുദ്ധി ഈ ശ്ലോകത്തിൽ ഒടുവിലാണ് പരമർശിക്കുന്നതെങ്കിലും പ്രഥമ പരിഗണയർഹിക്കുന്ന തീർത്ഥം മനഃശുദ്ധി തന്നെയാണ്. 'തീർത്ഥാനാമുത്തമം തീർത്ഥം ' എന്നാണ് മനഃശുദ്ധിക്ക് നൽകിയിട്ടുള്ള വിശേഷണം മനോവാക്കായ കർമ്മങ്ങൾ സദ്പ്രവൃത്തിക്കായി ഏകീഭവിക്കുമ്പോഴാണ് ഈ ആന്തരശുദ്ധി കൈവരിക. ചെയ്യുന്ന പ്രവൃത്തിയിലും പറയുന്ന വാക്കുകളിലും ആത്മാർത്ഥത ഉണ്ടാവണമെങ്കിൽ മനസ്സ് ശുദ്ധമാവണം. ആർക്കോ വേണ്ടി ചെയ്യുന്നു, പറയുന്നു എന്ന തോന്നൽ ഉണ്ടാവരുത് . സത്യം, ക്ഷമ, തുടങ്ങിയ ഗുണങ്ങളൊന്നും മനശുദ്ധിയില്ലാത്തവന്റെ അടുത്തവരികയില്ല. അതു കൊണ്ടാണ് തീർത്ഥങ്ങളിൽ ശ്രേഷ്ഠം മനഃശുദ്ധിയാണെന്ന് പറയുന്നത്. ആന്തര തീർത്ഥടനത്തിലൂടെ ലഭിക്കുന്ന ധനോർജ്ജം (Possitive Energy) വ്യക്തിയെ സമ്പൂർണമായി ആനന്തനിർവൃതിയിൽ ആറാടിക്കുന്നു

വിദ്യാരംഭസംസ്ക്കാരം

ശിഷ്യന് ആദ്യമായി ഗായത്രി എന്ന ഗുരുമന്ത്രം ദീക്ഷയായി നല്‍കുന്ന സംസ്‌ക്കാരകര്‍മ്മമാണ് വേദാരംഭം.

വേദത്തിൽ വിദ്യാരംഭത്തെ തന്നെ വേദാരംഭമെന്നു വിവക്ഷിക്കുന്നുണ്ട്. ഗൃഹത്തിലും ഗുരുകുലത്തിലുമായി ആചാര്യന്റെ സാന്നിദ്ധ്യത്തിൽ വസിച്ച് ആദ്ധ്യാത്മികവും ലൗകികവുമായ് വിദ്യകൾ അഭ്യസിക്കുന്നതിനും പരിശീലിക്കുന്നതിനും അവസരമുണ്ടാകുന്ന സംസ്ക്കാരമാണ് വേദാരംഭം. നാല് ആശ്രമങ്ങളായി വിഭജിച്ചിരിക്കുന്ന മനുഷ്യജീവിതത്തിന്റെ പ്രഥമഘട്ടം ഇവിടെ രൂപവൽകരിക്കപ്പെട്ടിരിക്കുന്നു.

വേദാരംഭദിവസം രാവിലെ സ്നാനാദികൾ കഴിച്ച് ശുഭവസ്ത്രധാരിയായ കുട്ടിയെ രക്ഷാകർത്താവ് യജ്ഞവേദിയിലേക്ക് ആനയിക്കുന്നു, ആചാര്യനും ആഗതരായിരിക്കുന്ന ബന്ധുമിത്രാദികളും ഈശ്വരോപാസനയും ഹോമകർമ്മങ്ങളും നിർവഹിച്ചുകൊണ്ടിരിക്കുന്ന സന്ദർഭമായിരിക്കുമത്, കുട്ടിയെ യജ്ഞവേദിക്ക് പ്രദക്ഷിണമായി കൊണ്ടുവന്ന് മന്ത്രോച്ചാരണ പൂർവ്വം ജലപ്രോക്ഷണാദി ചടങ്ങുകൾ ചെയ്തത്തിനുശേഷം യജ്ഞകുണ്ഡത്തിന്റെ വടക്കുഭാഗത്ത് പശ്ചിമാഭിമുഖമായിരിക്കുന്ന ആചാര്യന്റെ അഭിമുഖമായി കിഴക്കോട്ട് തിരിഞ്ഞ് - ഇടത്തെ കാൽമുട്ട് മടക്കി ഇരുത്തണം , ഇങ്ങനെയിരുന്ന് കൈക്കൂപ്പിക്കൊണ്ട് ബ്രഹ്മചാരി ആചാര്യനോട് അപേക്ഷിക്കുന്നു.

'അധീഹിഭൂഃ സാവിത്രീംഭോ അനുബ്രൂഹി' (ഗുരുദേവ! ആദ്യമായി ഓങ്കാരവും പിന്നീട് മഹാവ്യാഹൂതിയും , സാവിത്രിയും യഥാക്രമം മൂന്നും ചേർന്ന പരത്മാവാചകമായ മന്ത്രം എനിക്ക് ഉപദേശിച്ച് തന്നാലും")

അപ്പോൾ ആചാര്യൻ അഞ്ജലീബദ്ധരായിരിക്കുന്ന ബ്രഹ്മചാരിയുടെ ഇരുകരങ്ങളും ചേർത്തു പിടിച്ചണച്ചുകൊണ്ട് ഇരുവരുടെയും തോളിലൂടെ ഉത്തരീയം കൊണ്ട് മറയുണ്ടാക്കി ഗായത്രീമന്ത്രം ഉപദേശിക്കുന്നു. അനന്തരം ആചാര്യനും ശിഷ്യനും പരസ്പര പ്രതിജ്ഞകൾ ചെയ്തശേഷം കുട്ടിയുടെ ബ്രഹ്മചാര്യ ജീവിതത്തിന്റെ എല്ലാചുമതലകളും ആചാര്യൻ സ്വയം ഏറ്റെടുക്കുന്നു.

"മാതൃമാൻ പിതൃമാൻ ആചാര്യവാൻ പുരുഷോ വേദ"... മാതാവ് പിതാവ് ആചാര്യൻ എന്നീ ഉത്തമാദ്ധ്യാപകരെ ലഭിച്ചിട്ടുള്ള ഒരാൾക്കു മാത്രമേ ശരിയായ അറിവ് സമ്പാധിക്കുവാൻ കഴിയൂ എന്ന് ധർമ്മ ശാസ്ത്രം. ഏതൊരാളിന്റെ മാതാപിതാക്കൾ ധർമ്മശാസ്ത്രത്തിൽ ശ്രദ്ധയുള്ളവരും പഠിപ്പുള്ളവരും ആകുന്നുവോ അയാളാണ് ഭാഗ്യവാൻ. അങ്ങനെയുള്ള കുടുംബമാണ് ധന്യമായവ. മക്കൾക്ക് മാതാപിതാക്കളിൽ നിന്ന് എത്രത്തോളം സാരോപദേശവും സഹായവും ലഭിക്കുന്നുവോ അത്രത്തോളം മറ്റൊരാളിൽ നിന്നും ലഭിക്കുന്നതല്ല. അതുകൊണ്ടാണ് മാതൃമാൻ- ഭക്തിയും ധർമ്മതൽപ്പരരുമായ മാതാവുള്ളവൻ എന്ന് എടുത്ത് പറഞ്ഞിട്ടുള്ളത്. ഗർഭസ്ഥനാവുന്നതു മുതൽ വിദ്യഭ്യാസം കഴിയുന്നതു വരെ സ്വസന്താനങ്ങൾക്ക് സൗശീലം ഉപദേശിക്കുന്ന് പ്രസവിത്രിയാണ് പരമധന്യ...

വേദാരംഭത്തിൽ കുട്ടിയുടെ പിതാവ് നൽക്കുന്ന ഉപദേശം വളരെ ശ്രദ്ധേയമാണ്. ഗോപിലസൂത്രത്തിലെ "ആചാര്യാധീനോ ഭവാന്യത്രാധർമ്മാചരണാത്" എന്നു തുടങ്ങുന്ന ഉപദേശങ്ങളുടെ സാരം ഇപ്രകാരം ആണ്.

മകനെ നീ ഇന്നുമുതൽ ബ്രഹ്മചാര്യ വ്രതം സ്വീകരിച്ചിരിക്കുന്നു, നിത്യവും സന്ധ്യോപാസനകളും ഭക്ഷണത്തിനുമുമ്പ് ആചമനവും അനുഷ്ഠിക്കണം കൃത്യനിഷ്ഠയോടെ പഠിക്കുകയും പണിയെടുക്കയും വേണം. പകൽ കിടക്കരുത്, ആചാര്യന്റെ മുന്നിലിരുന്ന് വേദാദിവിദ്യകൾ വ്യക്തമായി പഠിക്കുക. വേദശാസ്ത്രങ്ങൾ അഭ്യസിച്ച് പൂർണ്ണമാകുന്നതുവരെ ബ്രഹ്മചാര്യവ്രതം പാലിക്കുക. ക്രോധവും കളിപറച്ചിലും വർജ്ജിക്കണം. കഥ ക്രിഡാ നോട്ടം ആലിംഗനം തുടങ്ങിയ കാമോദ്ദീപനങ്ങളായ എട്ടുവിധം മൈഥുനങ്ങൾ നിന്നെ തീണ്ടരുത്. തറയിൽ ശയിക്കുക , കട്ടിലും മെത്തയും ഉപയോഗിക്കാതിരിക്കുക. അമിതമായി ഭക്ഷിക്കരുത് , അധികം ഉറങ്ങരുത്, ഉറക്കമിളക്കരുത് . രാത്രി നാലാം യാമത്തിൽ - ബ്രഹ്മമുഹൂർത്തത്തിൽ - ഉണർന്നെഴുനേൽക്കുക. ശൗചം, ദന്തധാവനം സ്നാനം എന്നിവ നിർവഹിച്ചിട്ട് സന്ധ്യോപാസന ഈശ്വരപ്രാർത്ഥന യോഗഭ്യാസം സ്വാദ്ധ്യായം എന്നിവ നിത്യവും ആചരിക്കുക .

പിതാവിന്റെ ഉപദേശം ശിരസാവഹിച്ച് ബ്രഹ്മചാര്യം അനുഷ്ഠിക്കുമെന്ന് ഉറപ്പ് കൊടുത്തതിനുശേഷം ബ്രഹ്മചാരി യജ്ഞകുണ്ഡത്തിന് പ്രദക്ഷിണമായി വന്ന് പശ്ചിമഭാഗത്ത് നിൽക്കുന്ന മാതാപിതാക്കന്മാരെയും മറ്റു ബന്ധു-ഗുരുജനങ്ങളെയും നമസ്ക്കരിച്ച് അവരിൽ നിന്ന് ഭിക്ഷ വാങ്ങി ആചാര്യന്റെ മുന്നിൽ സമർപ്പിക്കണം . പിന്നിട് ആചാര്യന്റെ ആജ്ഞപ്രകാരം വിശേഷ ദ്രവ്യങ്ങൾ മന്ത്രോച്ചാരണ പൂർവ്വം ആഹൂതി നൽകിയിട്ട് .... ഗോത്രോത്പന്നോഹം ഭോഭവന്ത മഭിവാദയേ" എന്നുച്ചരിച്ചുകൊണ്ട് ആചാര്യനെ നമസ്ക്കരിക്കുമ്പോൾ അദ്ദേഹം ' ആയുഷ്മാൻ വിദ്യാവാൻ ഭവസൗമ്യ" എന്നു പറഞ്ഞ് ആശിർവദിക്കും.

പിന്നിട് ഹവിഷ്യാന്നവും മറ്റു വിശേഷപദാർത്ഥങ്ങളും ചേർത്ത് ആചാര്യനെയും ശിഷ്യനെയും ഊട്ടണം .അതുപോലെ കൂടിയിരിക്കുന്നവരെയും സൽക്കരിച്ചയക്കുമ്പോൾ അവർ ബ്രഹ്മചാരിയെ നോക്കി

ത്വം ബാലക! ത്വാമീശ്വരകൃപയാ വിദ്വാൻ ശരീരാത്മനാബലായുക്തഃ കുശലീവീര്യവാനരോഗഃ സർവ്വം വിദ്യാ അധീത്യാ ഽസ്മാൻ ദിദൃക്ഷുഃ സന്നാഗമ്യാഃ

എന്ന മന്തോച്ചാരണപൂർവ്വം ആശിർവദിക്കണം... തുടർന്ന് വിദ്യഭ്യാസം പൂർത്തിയാകുന്നതുവരെ ബ്രഹ്മചാരി ഗുരുകുലം കേന്ദ്രമാക്കി ജീവിക്കുന്നു. കുറഞ്ഞത് ഒമ്പതു കൊല്ലമെങ്കിലും ഗുരുകുലവിദ്യഭ്യാസം ചെയ്തിരിക്കണമെന്നുണ്ട്

ബ്രഹ്മചര്യം കഴിഞ്ഞ് (വിദ്യാഭ്യാസം കഴിഞ്ഞ്) തിരിച്ച് വീട്ടിലേയ്ക്ക് പോകാനുള്ള ദിവസം ഗുരുകുലങ്ങളിൽ / ആശ്രമങ്ങളിൽ കൺവൊക്കേഷൻ നടത്താറുണ്ട്. ആ സമയത്ത് ഗുരുവിന്റെ ഒരു പ്രവചനമുണ്ട്. സത്യം വദ : ധർമ്മം ചര, തുടങ്ങിയ തലങ്ങളെയെല്ലാം സ്പർശിച്ച് ഗുരു പറയും... ഗുരുനാഥൻ ആ സന്ദർഭത്തിൽ ശിക്ഷകഴിഞ്ഞ് പോകുന്ന ശിഷ്യന്മാർക്ക്  കൊടുക്കുന്ന ഉപദേശത്തെ ദീക്ഷാന്ത പ്രവചനം എന്ന് പറയുന്നു.

ഗുരുനാഥൻ  പറയുന്നു -

.വത്സാ!!   നിന്റെ , വിദ്യാഭ്യാസകാലം തീരുകയാണ്. നീ സംസാരിയാവാൻ പോവുകയാണ്, ഗൃഹസ്ഥാശ്രമിയാവാൻ പോവുകയാണ്. ജീവിതം എന്നത് ഗംഗയുടെ പ്രവാഹംപോലെയാണ്. നല്ലതും നല്ലതല്ലാത്തതും സുഖവും ദു:ഖവും എല്ലാം മാറിമാറി വരും. എത്രതന്നെ മലിനമാലിന്യങ്ങളിലൂടെ ഒഴുകിയാലും എത്രതന്നെ വളഞ്ഞും പുളഞ്ഞും ഒഴുകിയാലും ഗംഗ അവളുടെ പവിത്രതയ്ക്ക് കോട്ടം വരുത്തുന്നില്ല. തന്നിലേയ്ക്ക് ദാഹിച്ചുകൊണ്ടുവരുന്ന ദാഹകനെയും, തന്നെ നശിപ്പിയ്ക്കാൻ ഓടിയെത്തുന്ന നാശകനെയും, ഈശ്വരഭക്തനെയും നിരീശ്വരവാദിയെയും, ഈശ്വരൻ ഉണ്ടെന്ന് പറയുന്നവനെയും ഈശ്വരൻ ഇല്ലെന്ന് പറയുന്നവനെയും, പണ്ഡിതനെയും പാമരനെയും, യാചകനെയും ഭിക്ഷുവിനെയും, മാനിയെയും അമാനിയെയും, രോഗിയെയും നിരോഗിയെയും, സുഖിയെയും ദു:ഖിയെയും, ധനികനെയും ദരിദ്രനെയും ബലവാനെയും ബലഹീനനെയും, ജീവനുള്ളതിനെയും ജീവനില്ലാത്തതിനെയും, അഭിമാനിയെയും സ്വദേശിയെയും വിദേശിയേയും മനുഷ്യനെയും മൃഗത്തെയും പക്ഷിയെയും എല്ലാത്തിനെയും ഗംഗ ഒരേമനസ്സാലെ സ്വീകരിയ്ക്കുന്നു, അവയുടെയൊക്കെ ദാഹം തീർത്തുകൊടുക്കുന്നു, തന്നിൽ അഭയം നൽകുന്നു. ഹിമാലയത്തിലെ സസ്യലതാദികളിലെ ഔഷധസമ്പത്തിനെ തന്നിലൂടെ ഒഴുക്കിക്കൊണ്ടുവന്ന് അവൾ സഞ്ചരിയ്ക്കുന്നിടത്തൊക്കെ എല്ലാ ജീവികൾക്കും ഔഷധഗുണമുള്ള ജലം വാരിവിതരിക്കൊണ്ട് മുന്നോട്ടുപോകുന്നു. തനിയ്ക്കുവേണ്ടിയോ തന്റെ തലമുറകൾക്കുവേണ്ടിയോ ഗംഗ ഒന്നും സംഭരിച്ചു വെയ്ക്കുന്നില്ല. പരോപകാരത്തിന്റെ ഉത്തുംഗശൃങഗത്തിൽ നിന്നുകൊണ്ടുതന്നെ ലോകോപകാരാർത്ഥം, ലോകഹിതത്തെ മാത്രം ലക്ഷ്യമാക്കി, തന്റെ കർമ്മങ്ങൾ ചെയ്തുകൊണ്ടു പോകുന്നു. തന്റെ കർമ്മത്തിൽ യാതൊരുവിധ ബാധയും ഉണ്ടാകുന്നില്ല, അവളുടെ പ്രവാഹം നിത്യനൈരന്തര്യമുള്ളതാണ്. ഹിമാലയത്തിലെ ഗോമുഖത്തുനിന്നുത്ഭവിച്ച് ബംഗാൾ ഉൾക്കടലിൽ പതിയ്ക്കുന്നതുവരെ, എത്രതന്നെ ത്യാഗങ്ങൾ സഹിച്ചാലും, എത്രതന്നെ മലിനപ്പെടുത്തിയാലും, അവളുടെ ചാരിത്ര്യത്തിനോ പരിശുദ്ധതയ്ക്കോ നൈരന്തര്യത്തിനോ യാതൊരു കുറവും, യാതൊരു വ്യതിയാനവും വരുന്നില്ല. 

തന്റെ കർമ്മത്തിൽ അത്യധികം നിഷ്ഠ പുലർത്തുന്നവളാണ് ഗംഗ. ഒരു ഗ്രഹസ്ഥനാവാൻ പോകുന്ന നീ, ഒരു ഭരണാധികാരിയോ ഒരു രാജാവോ ചക്രവർത്തിയോ മറ്റെന്തെങ്കിലുമോ ആയിത്തീരും. ഗംഗയുടെ ജീവിതംപോലെ ജീവിതത്തിൽ എന്ത് തന്നെ ദു:ഖം വന്നാലും, എത്രതന്നെ ദു:ഖം വന്നാലും, എത്രതന്നെ സന്തോഷം വന്നാലും നീ നിന്റെ അസ്തിത്ത്വത്തെ മറന്ന് ഒന്നും സങ്കൽപ്പിയ്ക്കരുത്, ഒന്നും ചെയ്യരുത്. സുഖവും ദു:ഖവും അവസ്ഥകൾ മാത്രമാണ്, അൽപായുസ്സുക്കളാണ്, അനിത്യമാണ്. സുഖവും ദു:ഖവും വരുന്നതും പോകുന്നതുമായതുകൊണ്ട് അതിൽ പരിഭവിക്കാനൊന്നുമില്ല. ആരോടും ഒന്നിനോടും വിദ്വേഷം വെയ്ക്കരുത്. ആരെയും ദ്രോഹിയ്ക്കരുത്, ആരെയും വെറുക്കരുത്, മാതൃദേവോ ഭവ: പിതൃദേവോ ഭവ: അതിഥിദേവോ ഭവ: ആചാര്യദേവോ ഭവ: ഇത്യാദികൾ  സദാ  സ്മരിയ്ക്കണം, അതിൽ രമിയ്ക്കണം. സത്യസന്ധമായ ജീവിത പന്ഥാവിലൂടെയാണ് ജീവിതനൗകയെ കൊണ്ടുപോകേണ്ടത്. ലോകോപകാരാർത്ഥങ്ങളായ കർമ്മങ്ങളിൽ വിളംബം വരുത്തരുത്. ആരുടെയും ആജ്ഞയ്ക്കായി കാത്തുനിൽക്കണ്ടയാവശ്യമില്ല. ഞാൻ (ഗുരു ) വൃദ്ധനായിരിയ്ക്കുന്നു, നാളെ ഉണ്ടാകുമോ ഇല്ലയോ എന്നൊന്നും അറിയാൻ പറ്റില്ല. നിന്റെ ജീവിതമാകുന്ന സാഗരത്തിലൂടെ സഞ്ചരിയ്ക്കുമ്പോൾ ദു:ഖത്തിന്റെ കൂറ്റൻ തിരമാലകൾ, കഷ്ടതകളാകുന്ന തിമിംങ്കലംപോലെ എപ്പോഴെങ്കിലും ഉണ്ടാവുകയാണെങ്കിൽ , ദു:ഖത്തിന്റെ ചീങ്കണ്ണികൾ കയറിപ്പിടിയ്ക്കുകയാണെങ്കിൾ, ഹേ പ്രിയ വത്സാ, എന്റെ കുഞ്ഞേ, ആ സമയത്ത് എന്റെ ഈ ശരീരത്തിൽ ഞാൻ ഇല്ലെങ്കിൽ, എന്റെ അഭാവമാണ് നിനക്ക് അനുഭവപ്പെടുന്നതെങ്കിൽ, എന്നേക്കാൾ തേജസ്സും അറിവും കഴിവുമുള്ള ഒരു മഹാത്മാവിനെ സമീപിച്ച്, അദ്ദേഹത്തിന്റെ പാദാരവിന്ദങ്ങളിൽ തൊട്ട് വന്ദിച്ച്, അദ്ദേഹത്തോട് നിന്റെ സംശയങ്ങൾ അവതരിപ്പിയ്ക്കുക. അദ്ദേഹം അതിനുള്ള സമാധാനം തരും. എന്റെ അനുഗ്രഹങ്ങൾ നിന്റെ കൂടെ സദാ ഉണ്ടായിരിയ്ക്കും. ജഗദീശ്വരൻ നിന്നെ അനുഗ്രഹിയ്ക്കട്ടെ.

ഇതിനെ ദീക്ഷാന്ത പ്രവചനം എന്ന് പറയും.

എത്ര ബൃഹത്തും മഹത്തുമാണ് ഭാരതീയ ഋഷീശ്വരന്മാരുടെ ചിന്തകൾ, ഒന്ന് ആലോചിച്ചുനോക്കൂ. അറിവിന്റെ എത്ര വലിയ ഭണ്ഡാരമാണ് അവർ നമുക്കുവേണ്ടി ഇവിടെ just വെറുതെ ഇട്ടിട്ടു പോയിട്ടുള്ളത്.. യാതൊരു വിധ ബൗദ്ധിക സ്വത്തവകാശവും, patentഉം അവർ എടുത്തിട്ടില്ല. എന്തുകൊണ്ട് അവരൊന്നും അതിന് patent എടുത്തില്ല. കാരണം അവർ അറിവുള്ളവരായിരുന്നു. അവരുടെ അറിവൊന്നും അവരുടേതല്ലെന്നും അതെല്ലാം അപൗരുഷേയമായ - ഈശ്വരീയമായ - അറിവിന്റെ വാൽക്കഷ്ണം മാത്രമാണെന്നും തന്റെ "ധീ"യിൽ  തപോബലത്താൽ തെളിഞ്ഞതായതുകൊണ്ട് അതൊന്നും തന്റേതല്ലെന്ന് പൂർണ്ണബോധ്യമായതുകൊണ്ട് patent എടുത്തില്ല. അല്ലെങ്കിലും എന്റെ കയ്യിലുള്ള അറിവ് എന്റെ അല്ലാ എന്നും അത് ഞാൻ കട്ടിട്ടും കവർന്നിട്ടും ഉണ്ടാക്കിയതാണെന്നും പരിപൂർണ്ണബോധ്യമുള്ളതുകൊണ്ടാണല്ലൊ patent എടുക്കാൻ ഓടുന്നത്. എന്റേതാണെങ്കിൽ അത് മറ്റൊരുത്തന്റെ കൈവശം ഉണ്ടാകില്ലല്ലൊ, പിന്നെ എന്തിനാ പേറ്റന്റ്. ആദ്യം സൂചിപ്പിച്ച ഭാരതീയ ഋഷീശ്വരന്മാരുടെ ദീക്ഷാന്ത പ്രവചനം പോലത്തെ ഒരു പ്രവചനം ഇന്ന് വിദ്യാഭ്യാസം കഴിഞ്ഞ് വീട്ടിലേയ്ക്ക് തിരിയ്ക്കുന്ന യുവാക്കൾക്ക് കൊടുക്കാൻ പറ്റുമോ.. പോട്ടെ, വിദ്യാഭ്യാസ ദുരന്ധരന്മാർക്കും മേലാളന്മാർക്കും ചിന്തിയ്ക്കാൻ പറ്റുമോ

സമാവർത്തനം

പരിപൂര്‍ണ്ണ ബ്രഹ്മചര്യവ്രതം പാലിച്ച് സകല വിദ്യകളും അഭ്യസിച്ചതിന് ശേഷം ബ്രഹ്മചാരിയെ താന്‍ പഠിച്ച സ്ഥാപനവും തന്റെ വീട്ടുകാരും അംഗീകരിക്കുന്ന സംസ്‌ക്കാരകര്‍മ്മാണിത്.

ഗുരുദക്ഷിണ നൽകി ബിരുദ്ധം സ്വീകരിച്ച് ഗുരുവിന്റെ അനുഗ്രഹത്തോടുകൂടി സ്വഗ്രഹത്തിലേക്ക് മടങ്ങുന്ന സംസ്ക്കരമാണിത് . ശോഭനമായ ഭാവിജീവിതത്തിന്റെ ആദ്യഭാഗം ഗുരുകുലത്തിൽ വെച്ചും അവസാനഭാഗം ബ്രഹ്മചാരിയുടെ ഗ്രഹത്തിൽ വെച്ചും നടത്തപ്പെടുന്നു.

വീര്യധാരണം , അഷ്ടാംഗമൈഥുനത്യാഗം, വേദവിദ്യദ്ധ്യായനം , ധർമ്മാചരണം എന്നിവ ബ്രഹ്മചാരിയുടെ ലക്ഷണമാണ്.

പ്രാചിനകാലത്ത് വേദപഠനത്തോടുകുടി മറ്റെല്ലാ വിദ്യകളും ആശ്രമധർമ്മങ്ങളും ബാലിക-ബാലന്മാരുടെ വാസനബലമനുസരിച്ച് അഭ്യസിപ്പിച്ചിരുന്ന പാഠ്യക്രമമാണ് ഉണ്ടായിരുന്നത്. ലോകരംഗത്ത് നിഭയമായി ധർമ്മനിഷ്ഠയോടുകൂടി ജീവിക്കുവാൻ പഠിച്ചു കഴിയുന്നതുവരെ ബ്രഹ്മചാര്യവൃതമനുഷ്ഠിച്ചിരുന്ന വിദ്യാർത്ഥിയുടെ മനസ്സും ശരീരവും സംസ്കരിച്ച് സംസ്ക്കരിച്ച് പക്വതവരുത്തുന്ന പഠിപ്പും സമ്പർക്കവും സുലഭമായിരുന്നു. ലഘുജീവിതവും ഉന്നതദർശവും സ്വാഭാവികമായും പുലർന്നിരുന്നു. പുരാതനകാലത്ത് പുസ്തകക്കെട്ടുകൾ ചുമക്കാതെ തന്നെ ബ്രഹ്മചാര്യയായ വിദ്യാർത്ഥിക്ക് മന്ത്രം തന്ത്രം യന്ത്രം ജ്യോതിഷം ഗണിതം വൈദ്യം തുടങ്ങിയ ശാസ്ത്രീയ സാങ്കേത്തിക വിദ്യകളെല്ലം ബുദ്ധിനിലവാരത്തിലും പ്രായോഗികനിലവാരത്തിലും അഭ്യസിക്കുവാൻ സാധിച്ചിരുന്നു,

സ്വധർമ്മമായി ശിഷ്യനെ ഗുരു പഠിപ്പിക്കുകയും സ്വഭാവഗുണങ്ങൾ പോഷിപ്പിക്കുകയും ചെയ്തിരുന്നു, ഗുരുകുലത്തിൽ രാജാവിന്റെയും സന്താനങ്ങൾ ഏകോദരസഹോദരങ്ങളെ പോലെ ഗൃഹശുചീകരണം മുതൽ ഭരണകാര്യങ്ങൾ വരെ ആചരണപൂർവ്വം പരിശീലിച്ചിരുന്നു.

നജാതു കാമാന്ന ഭയാന്ന ലോഭാൽ ധർമ്മം ത്യജേൽ ജീവതസ്യാഽപിഹേതോ 

കാമമോ ഭയമോ ലോഭമോ നിമിത്തം ഒരിക്കലും സ്വധർമ്മത്തിൽ നിന്നും വ്യതിചലിച്ചിരുന്നില്ല. ജീവരക്ഷക്കുവേണ്ടിപോലും ധർമ്മം ത്യജിച്ചിരുന്നില്ല.

മനുഷ്യനിൽ അന്തർലീനമായിരിക്കുന്ന പൂർണ്ണതയെ പ്രകടമാക്കുകയാണ് വിദ്യഭ്യാസം എന്ന് സ്വാമി വിവേകാനന്ദനും . യഥാർത്ഥവിദ്യഭ്യാസമെന്നത് നമ്മിലുള്ള നല്ല അംശത്തെ വികസിപ്പിക്കുകയാണ് മനുഷ്യവർഗ്ഗത്തെക്കാൾ മഹത്തായൊരു മറ്റൊരു ഗ്രന്ഥമില്ല. എന്നു മഹാത്മാഗാന്ധിയും പറഞ്ഞതിന്റെ തല്പര്യവും ഇതു തന്നെ.

ശാരീരികവും മാനസികവുമായ സംയമവും തപസ്സുമാണ് വിദ്യാർത്ഥിയുടെ മുതൽ മുടക്ക്. "ബ്രഹ്മണീ ചരതീതി ബ്രഹ്മചാരി" ബ്രഹ്മചാരി എന്നു വെച്ചാൽ ബ്രഹ്മത്തിന്റെ അഥവാ ഈശ്വരന്റെ മാർഗ്ഗത്തിൽ ചരിക്കുക അതായത് മനസ്സിനെയും ഇന്ദ്രിയങ്ങളെയും ഈശ്വരീയലക്ഷ്യത്തിലേക്ക് നടത്തിക്കുക എന്നർത്ഥം . ' വീര്യോ വൈഭർഗ്ഗഃ ' വീര്യമാണ് തേജസ്സ് അതിന്റെ പ്രകാശത്തിലൂടെ വേണം വേദരൂപ ബ്രഹ്മത്തിന്റെ ദർശനവും സച്ചിദാനന്ദ സാക്ഷാത്ക്കരവുമുണ്ടാവാൻ .

തം പ്രതീതം സ്വധർമ്മേണ  ധർമ്മദായഹരം പിതുഃ  സ്രാഗ്വിണം തല്പ ആസിനമാർഹയേത് പ്രഥമംഗവാ 

ബ്രഹ്മചാര്യാശ്രമത്തിൽ ത്ന്റെ പിതൃസ്ഥാനത്തിരിക്കുന്ന ആചര്യനെ ഉത്തമമായ ആസനത്തിലിരുത്തി പുഷ്പഹാരമണിയിച്ച് നമസ്കരിച്ച് യഥാശക്തി പശു വസ്ത്രം ധനം മുതലായവ ഗുരുദക്ഷിണയായി ശിഷ്യൻ സമർപ്പിക്കുന്നു. ഗുരുകുലവാസകാലത്ത് പ്രതിഫലേച്ഛകൂടാതെ ശിഷ്യന്റെ സംരക്ഷണകർതൃത്ത്വം മുഴുവൻ ഏറ്റെടുത്ത് തന്റെ ശിഷ്യൻ ഉത്തമ പൗരനായി പരമപുരുഷാർത്ഥിന് അർഹനായി ഭവിക്കണമെന്ന ആത്മാർത്ഥ വിചാരത്താൽ വിദ്യഭ്യാസവും യോഗക്ഷേമവും നൽകിയ ഗുരുനാഥന് ഗുരുദക്ഷിണ നൽകുന്നതും സ്വാഭാവികമായ പ്രേരണകൊണ്ടുമാത്രമായിരുന്നു. പവിത്രമായ ഗുരുശിഷ്യബന്ധത്താൽ ഉന്നീതമായ ഗുരുകുല വിദ്യഭ്യാസം സ്വയം പര്യാപ്തമായി നടത്തിയിരുന്നു.

താനികല്പദ് ബ്രഹ്മചാരീസലിലസ്യപൃഷ്ടേ തപോ ഽ തിഷ്ഠപ്യമാനഃ സമുദ്രേസസ്നതോ ബഭ്രുഃ പിങ്ഗലഃ പൃഥിവ്യാം ബഹുരോചതേ

സമുദ്രത്തെപ്പോലെ ഗംഭീരമായ ഉത്തമബ്രഹ്മചാര്യാശ്രമത്തിൽ തപോനിഷ്ഠാനായിരുന്ന വേദാന്തി വിദ്യകളഭ്യസിച്ചുകൊണ്ട് വീര്യരക്ഷയും ആചാര്യശുശ്രൂഷ ചെയ്ത വിദ്യാർത്ഥി ഗുണകർമ്മാനുസാരം ഉത്തമഗുണങ്ങളാൽ പരിപോഷിതനായി സമുദായത്തിനും രാഷ്ട്രത്തിനും പ്രകാശമാനമായി ഭവിക്കുന്നു. ആ ബ്രഹ്മചാരി എല്ലാവരുടെയും ധ്യന്യവാദത്തിനർഹനായി ഭവിക്കുന്നു.

ഗുരുകുല വിദ്യഭ്യാസം പൂർത്തിയാക്കി ബിരുദ്ധം നേടിയ വിദ്യാർത്ഥിയെ 'സ്നാതകൻ' എന്നു പറയുന്നു. സമാവർത്തസംസ്ക്കരത്തിൽ ഈശ്വരോപാസന, സ്വസ്തിവചനം , ശാന്തി പ്രകരണം, എന്നിവ എല്ലാവരും ചേർന്ന് നിർവഹിക്കും. മന്ത്രോച്ചാരണപൂർവ്വം യജ്ഞവേദിക്ക് ചുറ്റും പൂജിച്ചുവെച്ചിരിക്കുന്ന് ഔഷധജലത്താൽ സ്നാതകനെ അഭിഷേകം ചെയ്യുന്നു. തുടർന്ന് ബ്രഹ്മചാര്യ ചിഹ്നങ്ങളായ വൽക്കവും ദണ്ഡും യഥാവിധി വർജ്ജിക്കുന്നു. അനന്തരം പൂർവ്വാഭിമുഖമായി നിന്ന് ആദിത്യജപം നടത്തിയിട്ട് ബ്രഹ്മചാര്യവൃതകാലത്ത് വളർന്നിരുന്ന കേശനഖാദികൾ ഛേദിക്കും സ്നാനം ജലദർപ്പണാദികൾ കഴിച്ച് ശുഭവസ്ത്രധാരണം ചെയ്ത് ആചാര്യൻ നൽകിയ തൊപ്പി കുട വടി എന്നിവ ധരിച്ച് സ്വഗൃഹത്തിലേക്ക് പോകുന്ന സ്നാതകനെ ആചാര്യനും മറ്റു ശിഷ്യന്മാരും അനുഗമിക്കുന്നു.

ആഘോഷപൂർവ്വം സ്വഭവനത്തിലേക്ക് വരുന്ന സ്നാതകനെ മതാപിതക്കളും ബന്ധുമിത്രാദികളും ചേർന്ന് മംഗലാരതിപൂർവ്വം സ്വീകരിക്കുന്നു. ആചാര്യന് യഥോചിതം ദക്ഷിണ നൽകിയശേഷം കൂടിയിരിക്കുന്നവർക്കെല്ലം അന്നപാനാദികൾ നൽകി സ്ത്ക്കരിക്കണം . ആചാര്യന് ദക്ഷിണനൽകിയ ശേഷം ഔപചാരികമായി ബിരുദദാനോപദേശം നിർവഹിക്കുന്നു. അതിനുമറുപടിയായി സ്നാതകൻ ആചാര്യന്റെ ഗുണഗണങ്ങളെ പ്രകീർത്തിച്ചുകൊണ്ട് കൃതജ്ഞത പറയുകയും തന്നെപ്പോലെ മറ്റു വിദ്യാർത്ഥികളെയും സുയോജ്യരാക്കുന്നതിന് ഗുരുവിന്ന് ആയുരാരോഗ്യ സൗഖ്യങ്ങളും പ്രാർത്ഥിക്കുകയും ചെയ്യുന്നു.

ആചര്യോപദേശത്തിന്റെ ആദ്യഭാഗം തൈത്തിരീയ ഉപനിഷത്തിൽ "സത്യം വദ ധർമ്മം ചര സാദ്ധ്യായാത്മാ പ്രമദ' എന്നു തുടങ്ങൂ സൂക്ത പ്രകാരം സത്യം പറയുക ധർമ്മം ആചരിക്കുക പഠിക്കുന്നതിലും പഠിപ്പിക്കുന്നതിലും പ്രമദം ഉണ്ടാവരുത്. ആരോഗ്യപാലനത്തിലും നിപുണതയിലും പ്രമദമുണ്ടാവരുത്. ഉത്തമരീതിയിൽ ഐശ്വര്യം വർദ്ധിപ്പിക്കുന്നതിൽ തെറ്റുപറ്റരുത്. ദേവതകൾ മാതാപിതാക്കൾ ഗുരുജനങ്ങൾ എന്നിവരെ യഥോചിതം ബഹുമാനിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുക. ധർമ്മാനുസൃതങ്ങളായ സൽക്കർമ്മങ്ങൾ ഉത്സാഹപൂർവ്വം ചെയ്തുകൊണ്ടിരിക്കുക. പാപകരങ്ങളായ പ്രവർത്തികൾ ഒരിക്കലും ചെയ്യരുത് . വിദ്വാന്മാരും ധർമ്മിഷ്ഠരുമായ സജ്ജനങ്ങളുമായി സദാസ്മ്പർക്കം പുലർത്തികൊണ്ടിരിക്കുക.. ധാനം ചെയ്യുന്നത് ശ്രദ്ധയോടു കൂടി മാത്രം അറിഞ്ഞു ചെയ്യുക., മുഖപ്രസാദത്തോടുകൂടി കൊടുക്കണം . നിങ്ങൾക്ക് എപ്പോഴേങ്കിലും കർമ്മാനുഷ്ഠാനത്തിലോ ആചാരസമ്പ്രദായത്തിലോ ഉപാസന ക്രമത്തിലോ വല്ല സംശയവുമുണ്ടായാൽ വിചാരശീലരും നിഷ്പക്ഷമതികളും കരുണാർദ്ര ഹൃദയരും ധർമ്മനിഷ്ഠയുള്ളവരുമായവർ അംഗീകരിക്കുന്ന ധർമ്മമാർഗ്ഗത്തെ അനുസരിച്ച് പ്രവർത്തിച്ചുക്കൊള്ളുക. ഇപ്രകാരം തന്നെ വർത്തിക്കേണ്ടതും അവരുടെ ശിലാചാരങ്ങളെ സംസ്ക്കരിച്ചുകൊള്ളേണ്ടതുമാകുന്നു.

വിദ്യഭ്യാസസംസ്കാരത്തിന്റെ ഉദ്ദേശമാണെന്നതിന്റെ സമാധാനം ആർഷസൂക്തങ്ങളിൽ കാണാം. ദുർവ്വാസന. അജ്ഞത മോഹം ഭയം അനീതി ഭ്രമം അസുരീപ്രവർത്തി മുതലായദുർഗ്ഗുണങ്ങളെ വേരോടെ അറുത്ത് മനുഷ്യരെ മനുഷ്യരെ സദാചാരപരായണതയും സേവനതത്പരതയും മംഗളപ്രദമായ ജീവിതവും ഉദ്ദീപിപ്പിക്കുന്നതിന് ശരിയായ വിദ്യഭ്യാസം കൊണ്ടെ കഴിയൂ. ബാഹ്യാഭന്തര ലോകങ്ങളിലെല്ലാം ഇതുമാത്രമാണ് സുഖസമൃദ്ധികൾക്ക് സാധനമായിട്ടുള്ളത്. ഉൽകൃഷ്ടവും ജ്ഞാനപൂർണ്ണവുമായ കർമ്മങ്ങളുടെ പരമോച്ച നില ജ്ഞാനയുക്തമായ വിദ്യയിലാകുന്നു. ഇതിന്റെ സദുപയോഗത്താൽ എല്ലാ ജീവിതരംഗങ്ങളിലും പലവിധ ഐശ്വര്യങ്ങളും സൗഖ്യവും അഭിവൃദ്ധിയും ഉണ്ടാവുമെന്നതിന് സംശയമില്ല. വിദ്യയുടെ ഉത്തമലക്ഷ്യം സർവ്വജ്ഞാനത്തോടപ്പം ആത്മജ്ഞാനം അഥവാ ബ്രഹ്മജ്ഞാനമാകുന്നു.

ഇങ്ങനെ വിദ്യഭ്യാസവും സമാവർത്തനവും കഴിഞ്ഞ ബ്രഹ്മചാരി യഥേഷ്ടം തന്റെ യോഗ്യതയും ഹിതവുമനുസരിച്ച് അടുത്ത ആശ്രമമായ ഗൃസ്ഥാശ്രമത്തിൽ പ്രവേശിക്കാം

വിവാഹ സംസ്കാരം

ബന്ധുക്കളുടെയും ആചാര്യന്റേയും അനുഗ്രഹത്തോടെ ഗൃഹസ്ഥാശ്രമ(കുടുംബജീവിതം)ത്തിലേക്ക് പ്രവേശിക്കാനുള്ള സംസ്‌ക്കാരകര്‍മ്മമാണ് വിവാഹം. വിവാഹജീവിതത്തില്‍ ഉ്ണ്ടാകാനിടയുള്ള വിഷമതകള്‍ പരിഹരിക്കുന്നതിനും അവയെ എതിരിടാനുമുള്ള പ്രാപ്തി കൈവരിക്കാനുള്ളതുമായ രഹസ്യ ക്രിയകളടങ്ങിയതാണ് വിവാഹ സംസ്‌ക്കാരം.

ആച്യാരാനുവാദപ്രകാരം സ്നാതകനായി ഗുരുകുലത്തിൽ നിന്ന് സ്വഗൃഹത്തിലേക്ക് മടങ്ങിവന്ന് ബ്രഹ്മചാരി തന്റെ ഗുണകർമ്മങ്ങക്ക് അനുയോജ്യയും ലക്ഷണയുക്തയുമായ കന്യകയെ വിവാഹം ചെയ്യണമെന്ന് മനുസ്മൃതി തുടങ്ങിയ ധർമ്മശാസ്ത്രങ്ങളിൽ വിധിച്ചിട്ടുണ്ട് .

ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ ഒരു മഹനീയ മുഹൂർത്തമാണു വിവാഹം എന്നത്.   വിശേഷേണ വഹിക്കുന്ന ഒരു ചടങ്ങാണു വിവാഹം

വിവാഹമെന്നത് സ്ത്രീപുരുഷ്ന്മാർ തമ്മിലുള്ള ഒരു ജീവിതകരാറല്ല, ധർമ്മാചരണത്തിനും ആദ്ധ്യാത്മികസാധനക്കുമിടയിൽ ഉണ്ടാകാവുന്ന വിടവുകളുടെ സംയോജനമാകുന്നു. കർത്തവ്യകർമ്മങ്ങളുടെ പൂർത്തീകരണത്തിന് വിധിച്ചിട്ടുള്ള യജ്ഞമാകുന്നു. അക്കാരണത്താൽ പരമാർത്ഥിക ലക്ഷ്യത്തോടുകൂടിയ ജീവിതത്തിൽ ധർമ്മം ക്രമം തെറ്റാതെ ആചരിക്കുവാൻ സ്ത്രീയും പുരുഷനും അന്യോന്യം സഹകരിക്കുന്നതിന്റെ ഹരിശ്രീ ആണ് വിവാഹ സംസ്കാരം തികച്ചും ദീർഘവീക്ഷണത്തോടും സദുദ്ദേശത്തോടും കൂടി നിർവഹിക്കേണ്ടുന്ന പവിത്രസംസ്കാരമാണിത്. ബ്രഹ്മചര്യാശ്രമാന്തരം ഗൃഹസ്ഥാശ്രമത്തിലേക്ക് പ്രവേശിക്കുന്നതിന്റെ പ്രാഥമിക ശുഭകർമ്മമായി വിവാഹം വിധിച്ചിരിക്കുന്നു. ധർമ്മപോഷണവും സത്സന്താനലാഭവുമാണ് ഇതിന്റെ വിശിഷ്ടപ്രയോജനം. . തലമുറകളെ സൃഷ്ടിക്കുന്ന ദാമ്പത്യബന്ധം ദിവ്യവും ദീപ്തവും ആകുന്നതിന് ഈശ്വരാനുഗ്രവും പിതൃക്കളുടെ അനുഗ്രഹവും അനിവാര്യമാണ്.

സ്ത്രീയുടെ ഉള്ളിലുള്ള ചൈതന്യം ശക്തിയായിട്ടും പുരുഷന്റെ ഉള്ളിലുള്ള ചൈതന്യം ശിവനായിട്ടും പരിഗണിക്കുന്നു. യഥാർത്ഥത്തിൽ ശിവനും ശക്തിയും തമ്മിലുള്ള സംയോഗമാണ് വിവാഹം.

ബ്രാഹ്മം, ദൈവം, ആർഷം, പ്രജാപത്യം, ആസുരം, ഗാന്ധർവ്വം, രാക്ഷസം , പൈശാചം എന്നിങ്ങനെ എട്ട് വിധത്തിലുള്ള വിവാഹരീതികളെ പറ്റി ശാസ്ത്രങ്ങളിൽ പരാമർശിച്ചു കാണുന്നുണ്ട്

ബ്രാഹ്മം

വിധിപ്രകാരമുള്ള ബ്രഹ്മചാര്യവൃതത്തോടുകൂടി സമ്പാദിക്കപ്പെട്ടിട്ടുള്ള പൂർണ്ണ വൈദുഷ്യം, ധാർമികത്വം സൗശീല്യം എന്നിവയോടുകൂടിയ വധൂവരന്മാർക്ക് പരസ്പരം പ്രീതിയോടുകൂടി നടത്തുന്ന വിവാഹമാണ് ബ്രാഹ്മം.

ദൈവവിവാഹം

വലിയ യാഗം നടക്കുന്ന അവസരങ്ങളിൽ ഋത്വിക്കിന്റെ കർമ്മം നടത്തുന്ന യാജകനെ ജാമാതാവായി വരിച്ച് പൊൺപണ്ടങ്ങളിഞ്ഞ് പുത്രിയെ കന്യാദാനം ചെയ്യുന്നതിനെ ദൈവവിവാഹം എന്നു പറയുന്നു.

ആർഷം

വധുവിന്റെ സ്വഭാവഗുണം മാത്രം നോക്കി അവളെ സഹധർമ്മിണിയായി സ്വീകരിക്കുന്നതിനെ ആർഷം എന്നു പറയുന്നു

പ്രജാപത്യം

ധർമ്മത്തിന്റെ അഭിവൃദ്ധിയെ പരമപ്രയോജനമായി കരുതിചെയ്യുന്ന വിവാഹത്തിന് പ്രജാപത്യം എന്നുപറയുന്നു,

ആസുരം

വരനോ വധുവിനോ കുറെധനം കൊടുത്ത് നടത്തുന്ന വിവാഹത്തിന് ആസുരം എന്നു പറയുന്നു.

ഗാന്ധർവ്വം

വിവാഹത്തിനുള്ള സമയത്തെയും നിയമത്തെയും അനുസരിക്കാതെ വധൂ-വരന്മാർക്കിരുവർക്കും തമ്മിൽ ഉളവാകുന്ന കാമമോ അനുരാഗമോ കൊണ്ട് പരസ്പരം ഭാര്യാ-ഭർത്താക്കന്മാരായി വരിക്കുന്നതിനെ ഗാന്ധർവ്വം എന്നു പറയുന്നു.

രാക്ഷസം

ബലാൽക്കാരേണയോ കപടം പ്രയോഗിച്ചിട്ടോ കന്യകയെ ഭാര്യയാക്കുന്ന സമ്പ്രദായമാണ് രാക്ഷസം.

പൈശാചികം

ഉറങ്ങികിടക്കുമ്പോഴും മറ്റും ബലാൽക്കാരമായി ( കന്യകയുടെ സമതമില്ലാതെ ) തട്ടികൊണ്ടുപോകുന്നത് പൈശാചികം.

ഇതിൽ സാമാന്യമായും ലഘുവായും നടത്താവുന്ന പ്രജാപത്യ വിവാഹക്രമത്തെ പരിചയപ്പെടുത്താം.

 ഋതുമഗ്നേ പ്രഥമം ജജ്ഞേഋതേ സത്യം പ്രതിഷ്ഠിതം യദീയം കുമാര്യഭിജാതാ തദിയമിഹ പ്രതിപദ്യതാം യത്സത്യം തദ് ദൃശ്യതാം"

എന്ന എന്ന അശ്വലായൻ ഗൃഹ്യസൂത്രപ്രകാരം യുവതി-യുവാക്കന്മാർക്ക് പ്രരസ്പരം കണ്ട് സംസാരിക്കുന്നതിനും അങ്ങനെ പരസ്പരധാരണക്ക് ശേഷം ഗുരുജനങ്ങളുടെ അനുമതിയോടുകൂടി വിവാഹലോചന നടത്തുന്നതിനും സാധിക്കും .

വരൻ വധുവിന്റെ കഴുത്തിൽ താലികൊട്ടുമ്പോൾ ചെല്ലുന്ന മന്ത്രം ..

"ഓം മംഗള ദേവതഃ പ്രിയതാം"

സുമംഗല്യം എന്നത്തേക്കും യശസ്ക്കരമായിട്ടിരിക്കുവാൻ ദേവന്മാർ സന്തോഷപൂർവ്വം അനുഗ്രഹിക്കട്ടെ ..

വരണമാല്യം സവിശേഷത നോക്കാം

വധൂവർന്മാർ പരസ്പരം മാലയിടുമ്പോൾ (വരണമാല്യം)  ചൊല്ലുന്ന മന്ത്രം ....

"മമ ഹൃദയേ ഹൃദയം തേ അസ്തു മമ ചിത്തേ ചിത്തമസ്തുതെ"

എന്റെ ഹൃദയത്തിൽ അങ്ങയുടെ ഹൃദയം ലയിക്കട്ടെ എന്റെ ചിത്തത്തിൽ അങ്ങയുടെ ചിത്തം ഐക്യപ്പെടട്ടെ

വധുപിതാവ് വധുവിന്റെ വലം കൈപിടിച്ച് വരന്റെ വലംകൈക്കകത്ത് വെച്ചുകൊടുക്കുമ്പോൾ ചൊല്ലുന്നമന്ത്രം.

"സഹധർമ്മശ്ചര്യതാം ഇഹേമാവിന്ദ്രസംനുദ ചക്രവാകേവ ദമ്പതീ"

സഹധർമ്മത്തെ നീ ആചരിച്ചാലും .... ഹേ ഇന്ദ്രാ !!! ഈ ദമ്പതികളെ ചക്രവാകങ്ങളെ പോലെ അത്ര ഹൃദയംഗമമായി യോജിപ്പിച്ചാലും.

ഇനി വധുവരന്മാർ പരസ്പരം ചൊല്ലുന്ന മറ്റൊരു മന്ത്രം നോക്കാം

'സമഞ്ജന്തു വിശ്വേദേവഃ  സംആപോ ഹൃദയാനിനൗ  സംമാതിരിശ്വാ സംധാതാ  സമുദേഷ്ടീദധാതുനൗ'

സകലദേവന്മാരും ആപസ്സും ഞങ്ങളുടെ ഹൃദയങ്ങളെ സമ്യക്കാകും വണ്ണം ബന്ധിപ്പിക്കട്ടെ ദേവതകൾ ഞങ്ങളെ സമ്പൂർണ്ണമായി യോജിപ്പിക്കട്ടെ .

 കുങ്കുമാധാരണശേഷം വരൻ വധുവിനെ നോക്കി ചൊല്ലുന്ന മന്ത്രാർത്ഥം നോക്കം ... സൗഭാഗ്യത്തിനായി ഞാൻ ഭവതിയുടെ കരം ഗ്രഹിക്കുന്നു. ഭർത്താവായ എന്നോട് കൂടി വാർദ്ധക്യാവസാനം വരെ ജീവിക്കുക. ആര്യമാ സവിതാദിദേവതകൾ എന്റെ ഗൃഹനായികയായിരിക്കുന്നതിനായി ഭവതിയെ നൽകി . ഞാൻ സാമവേദമാണ് ഭവതി ഋഗ്വേദവും, ഞാൻ ആകശവും ഭവതി പൃഥ്വിയുമാണ്. അച്ഛനും അമ്മക്കും സഹോദരങ്ങൾക്കും സഹോദരികൾക്കും സാമ്രാജ്ഞിയായി ഗൃഹത്തിൽ വാഴുക.. 

വേണ്ടവിധം പരിഗണിക്കപ്പെടാതെ പല സംസ്കാരകർമ്മങ്ങളും മറഞ്ഞുകൊണ്ടിരിക്കുന്നുവെങ്കിലും വിവാഹം പലയിടങ്ങളിലും പരിഷ്കൃതമായോ പ്രാകൃതമായോ നടന്നുകൊണ്ടിരിക്കുന്നു. അർത്ഥ- കാമങ്ങളുടെ അതിമോഹം അതിലും കാണാം.

മോതിര മാറ്റം

വിവാഹത്തിനു മോതിരം കൈമാറുന്ന ചടങ്ങ് പുരാണങ്ങളിൽ പോലും കാണുന്നുണ്ട് .

വധു വരന്റെ വലതുകൈയിലെ മോതിരവിരലിലും, വരൻ വധുവിന്റെ ഇടതുകൈയിലെ മോതിരവിരലിലും ആണ് മോതിരം അണിയിക്കുന്നത്.

(ഇന്ന് മിക്കവാറും ഇതിനു വിപരീതമായി "വിവാഹ നിശ്ചയം" എന്നതൊരു "ചടങ്ങാക്കി" മാറ്റി മോതിരം കൈമാറൽ അന്ന് നടത്തി കാണുന്നു)

പുരുഷന്റെ ഇടതുഭാഗം പത്നിസ്ഥാനവും, സ്ത്രീയുടെ വലതു ഭാഗം ഭർത്തൃസ്ഥാനവും ആണ്. ശാസ്ത്രീയമായി നോക്കിയാലും ശരീരത്തിന്റൊ വലതു ഭാഗമാണല്ലോ ക്രിയാദിമുഖ്യതയുള്ളതും, ബലവത്തായതും. ഹിന്ദുധർമ്മത്തിലും അർദ്ധനാരീശ്വര രൂപവും അതുതന്നെ പ്രദാനം ചെയ്യുന്നു.

സ്ത്രീ പ്രപഞ്ചത്തിലെ മായാശക്തിയും പുരുഷൻ ബ്രഹ്മതത്വവും ആണ്. പുരുഷനും സ്ത്രീയും ചേർന്നതാണല്ലോ ബ്രഹ്മാണ്ഡം. പുരുഷന്റെ വലതുവശവും സ്ത്രീയുടെ ഇടതു വശവും വിപരീത ധ്രുവങ്ങളിലാണ്. അപ്പോൾ ബ്രഹ്മസ്വരൂപത്തിനു പൂർണ്ണത വരുന്നില്ല എന്നർത്ഥം . ഇവ രണ്ടും ചേരുമ്പോൾ മാത്രമാണ് ബ്രഹ്മതത്ത്വം ഭൂമിയിൽ പൂർണ്ണത എത്തുന്നത്. ഉദാഹരണം, ഒരു വൃത്തത്തിന്റെൂ രണ്ടു ഭാഗങ്ങൾ കൂട്ടിച്ചേർക്കുമ്പോൾ മാത്രമാണ് ആകൃതിയിൽ വൃത്താകാരം ഉണ്ടാകുന്നത്.അങ്ങനെ ഈ രണ്ടുവശങ്ങളും തമ്മിൽ ബന്ധിക്കുന്ന പ്രക്രിയയാണ് സ്വർണ്ണ വളയം (മോതിരം) കൊണ്ട് ഉദ്ദേശിക്കുന്നത്.

മോതിരമണിയാത്ത ഭാര്യാഭർത്താക്കന്മാർ വെറും ലൌകിക ദാമ്പത്യ ബന്ധനത്തിലും, മോതിരമണിഞ്ഞ ഭാര്യാഭർത്താക്കന്മാർ ആത്മീയ ബന്ധത്തിലും ആകുന്നു എന്നർത്ഥം. (ശ്രീരാമന്റെന മുദ്രാമോതിരം ആണല്ലോ ഹനുമാനെ സീതാദേവിയ്ക്ക് പരിചയപ്പെടാൻ ഉപകരിച്ചത്). ഇത് ഭാര്യാഭർത്തൃ ബന്ധത്തിന്റെ ദൃഡതയാണ് വെളിപ്പെടുന്നത്.

പുടവ   അഥവാ   മന്ത്രകോടി

വിവാഹം എന്ന ആചാരത്തിന്റെ ഒരു പ്രധാന ചടങ്ങാണ് മന്ത്രകോടി കൊടുക്കൽ എന്ന പുടവ കൊടുക്കൽ. വസ്ത്രത്തിന് നിരവധി ധർമ്മങ്ങളുണ്ട്. നാണം മറയ്ക്കുക, തണുപ്പ്, ചൂട് എന്നിവയിൽ. നിന്ന് രക്ഷിക്കുക, സൗന്ദര്യം സൃഷ്ടിക്കുക, വ്യക്തിത്വം പ്രകടിപ്പിക്കുക, ആശ്രയം നല്കുക. ഈവിധ ഗുണങ്ങൾ നിർവഹിക്കുന്ന പുടവ വരൻ വധുവിന് നല്കുന്നതിലൂടെ അവളെ എല്ലാ നിലയിലും സംരക്ഷിക്കും എന്ന ഉറപ്പാണ് സാക്ഷാത്കരിക്കുന്നത്. ഗൃഹസ്ഥാശ്രമിയായ പുരുഷൻ ഒരു സ്ത്രീയെ ഭാര്യയായി സ്വീകരിക്കുമ്പോൾ ഈ അഞ്ച് ധർമ്മവും പാലിക്കണം എന്ന് ആണ് വ്യവസ്ഥ.

വസ്ത്രം കൈമാറൽ വിവാഹ ബന്ധത്തിന്റെ ഏറ്റവും വലിയ ഘടകമാണ്. ഇന്നും എന്നും പുരുഷൻ നൽകുന്ന വസ്ത്രം സ്ത്രീ വലിയൊരു നിധിയായി സ്വന്തം കുടുംബത്തിൽ സൂക്ഷിക്കുന്നു. ഇത് 'മന്ത്രകോടി' എന്ന പവിത്ര നാമത്തിലാണ് അറിയപ്പെടുന്നതും.

വസ്ത്രം രക്ഷയുടെ പ്രതീകമാണ്. വസ്ത്രത്തിനു അഞ്ചു ധർമ്മങ്ങളാണുള്ളത്.

ഒന്ന്, നഗ്നത മറയ്ക്കുക

രണ്ട്, രൂപഭംഗി വരുത്തുക

മൂന്ന്, ശീതോഷ്ണങ്ങൾ ക്രമീകരിക്കുക

നാല്, വ്യക്തിത്വം സൂചിപ്പിക്കുക

അഞ്ച്, ആശ്രയം നൽകുക.

ഈ അഞ്ചു കാര്യങ്ങളും ബ്രഹ്മാണ്ഡത്തിന്റെ സൃഷ്ടി രഹസ്യങ്ങളുമാണ്.

സൃഷ്ടി, മായ എന്ന അത്ഭുതശക്തിയുടെ പ്രഭാവത്തിലാണ് ഉണ്ടായത്. ഈ മായാശക്തി ബ്രഹ്മത്വം എന്ന ചേതനാ തത്വത്തിനോട് ചേരുമ്പോഴാണ് ലോകം സൃഷ്ടിക്കപ്പെടുന്നത്. മായാശക്തിയ്ക്ക് വസ്ത്രത്തിന്റെ അഞ്ചു ധർമ്മങ്ങളെപ്പോലെ അഞ്ചു കാര്യങ്ങൾ അത്യന്താവശ്യമാണ്.

ഒന്ന്, സ്വയം അദൃശ്യയായി നിൽക്കണം

രണ്ട്, ആരേയും ആകർഷിക്കുന്ന തരം സ്വരൂപം വേണം

മൂന്ന്, സൃഷ്ടിയുടെ ഗുണദോഷങ്ങൾ തന്നെ ബാധിക്കാതിരിക്കണം

നാല്, തന്റെ കഴിവും പ്രാധാന്യവും എടുത്തു കാണപ്പെടണം

അഞ്ച്, തനിക്ക് എല്ലാതരത്തിലുള്ള അഭയവും വേണം.

(1) മായ അദൃശ്യയാണ്. അതുപോലെ പുടവയും രഹസ്യത്തെ (നഗ്നത) മറയ്ക്കുന്നു.

(2) സൃഷ്ടി മനോഹരമാണ്. അതുപോലെ പുടവയും രൂപഭംഗി നൽകുന്നു.

(3) മായയ്ക്ക് സൃഷ്ടിയുടെ ഗുണദോഷങ്ങൾ ബാധിക്കുന്നില്ല. അതായത്, പ്രകൃതി ബലമായി നമ്മെക്കൊണ്ട് കർമ്മം ചെയ്യിപ്പിച്ചാലും ഫലം പ്രകൃതിക്ക് ലഭിക്കുന്നില്ല; മറിച്ച് നമുക്ക് തന്നെ.അതുപോലെ ചൂടും തണുപ്പും അറിയുന്നത് നാമാണ്; അല്ലാതെ വസ്ത്രമല്ല.

(4) മായാശക്തിക്ക് തന്റേതായ വ്യക്തിത്വം ഉണ്ട്. അതായത് തന്റെ നിയമങ്ങളെ ജീവികൾ അനുസരിക്കണമെന്നും, അതുവഴി തനിക്ക് അംഗീകാരമുണ്ടാകണമെന്നും ആണ്. അതുപോലെ വസ്ത്രധാരണത്തിലൂടെയാണ് ഒരാളുടെ വ്യക്തിത്വം പ്രകടമാകുന്നതും. ഉദാഹരണം, സന്യാസി, രാജാവ്, നിയമപാലകർ, ഭടന്മാർ എന്നിവരുടെ വസ്ത്രധാരണത്തിൽ നിന്നും അവരുടെ വ്യക്തിത്വം പ്രകടമാകുന്നില്ലേ!

(5) മായാശക്തിക്ക് എതിരായി പീഢ എൽപ്പിക്കുവാൻ ഏതൊരു സൃഷ്ടിജീവിയും ശ്രമിക്കുകയാണെങ്കിൽ അവരെ ഈശ്വരൻ തടയുകയും പ്രകൃതിയെ രക്ഷിച്ച് നിലനിർത്തുകയും ചെയ്യുന്നു. അതുപോലെയാണ് വസ്ത്രവും അവസാന നിമിഷത്തിലും (ശവശരീരത്തിന്റെ) ആശ്രയം നൽകുന്നത്.

പുരുഷൻ സ്ത്രീയെ ഗൃഹാശ്രമ ജീവിതത്തിനായി സ്വീകരിക്കുമ്പോൾ പുരുഷൻ സ്ത്രീയുമായി ഈ അഞ്ചു നിയമങ്ങളും പരിപാലിക്കുവാൻ വിധേയപ്പെട്ടിരിക്കുന്നു. 

ഇവിടെ ബ്രഹ്മം എന്ന സ്ഥാനം പുരുഷനും, മായ എന്ന സ്ഥാനം സ്ത്രീക്കും, പ്രപഞ്ചം എന്ന സ്ഥാനം കുടുംബത്തിനും കരുതണം.

(1) ഒന്നാമത്തെ ധർമ്മം രഹസ്യം ആണല്ലോ. അതായത്, ഭാര്യയും ഭർത്താവും സൃഷ്ടികർമ്മം നടത്തിവരുന്നതും രഹസ്യമായിട്ടാണല്ലൊ.

(2) രണ്ടാമത്തെ ധർമ്മം സൌന്ദര്യമാണ്. അതായത് പുരുഷൻ തന്റെ പത്നിയെ സർവ്വാലങ്കാരഭൂഷയായി കാണാൻ ആഗ്രഹിക്കുന്നത്.

(3) മൂന്നാമത്തെ ധർമ്മം ഗുണദോഷമില്ലായ്മയാണ്. അതായത് സ്ത്രീക്ക് ഗർഭം നൽകിയതിന് പുരുഷൻ എന്നും ഉത്തരവാദിത്വം ഏറ്റെടുക്കുന്നു.

(4) നാലാമത്തെ ധർമ്മം സർവ്വാധികാരം ആണ്. അതായത് സ്ത്രീയുടെ വാക്ക് ഇന്നും ഒരു വീടിന്റേയും പുരുഷന്റേയും ജീവിതഗതി നിർണ്ണയിക്കുന്നു.

(5) അഞ്ചാമത്തെ ധർമ്മം അഭയമാണ്. അതായത് ഏത് ദുർബല പുരുഷനും ആപത്തിൽ തന്റെ പത്നിയെ സ്വന്തം ജീവനെ തൃണവൽഗണിച്ച് രക്ഷിക്കും.

ഒരു പുരുഷൻ സ്ത്രീക്ക് പുടവ കൊടുക്കുമ്പോൾ പ്രകൃതിയുടെ ഈ അഞ്ചു ധർമ്മങ്ങളും തന്റെ പത്നിയോട് പരിപാലിക്കാൻ ബാധ്യസ്ഥനായിത്തീരുന്നു.

 ഇതാണ്. മന്ത്രകോടിയുടെ മാഹാത്മ്യം 

ബ്രഹ്മചര്യാശ്രമാവസാനം കിശോരാവസ്തയിൽ ഒരു തീർത്ഥാടനം ചെയ്തിരിക്കണമെന്നുണ്ട് . ഈ ദേശാടനത്തിൽ ഗൃഹജീവിതത്തിന്റെ വിവിധമാതൃകകൾ നേരിട്ട് കണ്ടറിയുവാൻ വിവാഹതിനാകാൻപോകുന്ന ആ യുവാവിന് സാധിക്കുന്നു. സന്താനം, ചാരിത്രം, കുലം, കർമ്മം എന്നിവ വിവാഹസംസ്ക്കാരത്താൽ രക്ഷിക്കപ്പെടുന്നു. സുനിയമിതമായ വിവാഹപദ്ധതി സ്ത്രീ-പുരുഷ്ന്മാരുടെ സാമൂഹികവും ആദ്ധ്യാത്മികവുമായ സമ്മേളനമാണ് അത് സമുദായത്തെ താങ്ങുന്ന തൂണാണ്. ഈ സംസ്കാരം കൊണ്ട് കാമവും ധർമ്മമായി തീരുന്നു. ധർമ്മശാസ്ത്രങ്ങളിലെല്ലാം തന്നെ വിവാഹത്തെ യജ്ഞമായി കരുതി ആചരിക്കുവാനുള്ള നിയമങ്ങൾ നിദ്ദേശിച്ചിട്ടുണ്ട്.

വേദമന്ത്രത്താൽ തന്നെ വധുവും വരനും പരസ്പരം സംബോധന ചെയ്യുന്നതു കാണാം. അതിന്റെ മന്ത്രാർത്ഥം നോക്കാം .

വരൻ - ഹേ വധൂ! നിന്റെ അന്തഃകരത്തെയും ആത്മാവിനെയും എന്റെ കർമ്മത്തിനനുകൂലമായി ധരിക്കുന്നു. എന്റെ ചിത്തത്തിനനുകൂലമാവിധം നിന്റെ ചിത്തവും ഭവിക്കട്ടെ. എന്റെ വാക്കുകളെ മുഖ്യശ്രദ്ധാപൂർവ്വം ഗ്രഹിക്കുക. പ്രജാപതിയായ പരമാത്മാ ഉത്തമകാര്യാർത്ഥം നമ്മെ യോജിപ്പിച്ചിരിക്കുന്നു.

വധു- പ്രിയ സ്വാമി! അങ്ങയുടെ ഹൃദയും ആത്മാവും അന്തഃകരണവും എന്റെ ഹിതത്തിനായി ഞാൻ ധരിക്കുന്നു, എന്റെ ചിത്തവൃത്തിക്കനുകൂലമായി അങ്ങയുടെ ചിത്തം പ്രവർത്തനനിരതമാകട്ടെ . മിതഭാഷണത്തിലൂടെ അങ്ങയെ ഗ്രഹിക്കുവാൻ ആഗ്രഹിക്കുന്ന എന്റെ വാക്കുകൾ അങ്ങ് ശ്രദ്ധാപൂർവ്വം ശ്രവിച്ചാലും. അങ്ങയെ പ്രജാപതിയായ പരമാത്മാ എന്റെ അധീനതയിൽ ഏൽപ്പിച്ചിരിക്കുന്നു. എന്നെ അങ്ങക്കും അധീനപ്പെടുത്തിയിരിക്കുന്നു. നാം പരസ്പര ധാരണയോടുകൂടി ജീവിതസാഫല്യം നേടട്ടെ.

ഇങ്ങനെ സംസ്കാരകർമ്മത്തിന്റെ ഓരോ മന്ത്രവും അർത്ഥപൂർണ്ണവ്വും ഉപദേശ പ്രദവുമാണെന്നുകാണാം

 Note.. ഒരു വണ്ടിയിൽകെട്ടിയ കാളകൾ രണ്ടും ഒരേവിധം വലിക്കുന്നെങ്കിലെ വണ്ടി യഥാക്രാമം മുന്നോട്ട് നീങ്ങുകയുള്ളൂ

ഗൃഹസ്ഥാശ്രമം

വിവാഹസംസ്ക്കാരകർമ്മം കഴിഞ്ഞാൽ ഉടൻ തന്നെ ഗൃഹസ്ഥാശ്രമത്തിൽ പ്രവേശിച്ചുകൊള്ളണമെന്നില്ല.  ആത്മസംയമനപൂർവ്വം ബ്രഹ്മചര്യാശ്രമം ശീലിച്ചവർക്ക് അപ്രകാരം തോന്നുകയില്ല.   ശാരീരികബന്ധത്തെക്കാൾ മാനസികവും ബുദ്ധിപരവുമായി പ്രേമപൂർവ്വം ആശയവിനിമയം ചെയ്യും. വിവാഹാനന്തരം വധൂ-വരന്മാർ വരന്റെ ഭവനത്തിൽ ചെല്ലുമ്പോൾ വരന്റെ മാതാവും ബന്ധുജനങ്ങളും ചേർന്നു അവരെ സ്വീകരിക്കുകയും അവർക്കായി കുടുംബജീവിതം സങ്കൽപ്പിച്ച് അതിന്റെ ശ്രേയസ്സിനായി കുടുംബദീപം ജ്വലിപ്പിക്കുകയും ചെയ്യുന്നു,

ബ്രഹ്മചര്യാശ്രമത്തിൽ അഭ്യസിച്ച സമസ്ത വിദ്യകളും പുഷ്പിച്ച് ഫലം നൽകുന്ന മനുഷ്യജീവിതത്തിന്റെ പ്രഫുല്ലമായ രണ്ടാം ഘട്ടമാണ് ഗൃഹാശ്രമം..  വർണ്ണാശ്രമധർമ്മമനുസരിച്ച് അവരവരുടെ ഗുണകർമ്മങ്ങളും ധനസ്ഥിതിയും പഠിപ്പും പരിചയവും അനുസരിച്ച് ഗൃഹാശ്രമ സംസ്ക്കാരത്തിൽ കൂടുതൽ കുറവു കാണാമെങ്കിലും എല്ലാ ഗൃഹാശ്രമികളുടെയും മൗലികമായ ഉദ്ദേശ്യലക്ഷ്യങ്ങൾ ധർമ്മാർത്ഥകാമമോക്ഷമെന്ന പുരുഷാർത്ഥപ്രാപ്തി തന്നെ  നാല് ആശ്രമങ്ങളുടെയും പ്രധാനകേന്ദ്രമായ ഗൃഹാശ്രമത്തിൽ സുഖസന്തോഷങ്ങളും സമാധാനവും നിലനിൽക്കുന്നെങ്കിലെ സമുദായത്തിലും രാഷ്ട്രത്തിലും അവ പുലരുകയുള്ളൂ. ഇക്കാരണത്താൽ തന്നെ ധർമ്മശാസ്ത്രഗ്രന്ഥങ്ങളിൽ ഗൃഹസ്ഥാശ്രമധർമ്മങ്ങളെപ്പറ്റി കൂടുതൽ വിവരിച്ചിരിക്കുന്നു.  മനുസ്മൃതിയിൽ പറയുന്നു--  സർവ്വജന്തുക്കളും പ്രാണവായുവിനെ സമാശ്രയിച്ച് എങ്ങനെ ജീവിക്കുന്നുവോ അപ്രകാരം ബ്രഹ്മചാരി,  വാനപ്രസ്ഥൻ, സന്യാസി ഈ മൂന്നുപേരും ഗൃഹസ്ഥനെ സമാശ്രയിച്ച്  ജീവിക്കുന്നു.   ഏതു കാരണത്താൽ ഗൃഹസ്ഥൻ മറ്റു മൂന്നു ആശ്രമികളെയും വേദദ്ധ്യായനാദികളാലും,  ധാനധർമ്മാദികളാലും നിത്യവും രക്ഷിക്കുന്നുവോ ആകാരണത്താൽ ഗൃഹസ്ഥാശ്രമം ഉയർന്നതെന്ന് പറയപ്പെടുന്നു. ഇഹത്തിൽ സുഖത്തെയും പരത്തിൽ ശ്വശതമായ പുണ്യത്തെയും യാതൊരാൾ ഇച്ഛിക്കുന്നുവോ അയാൾ ഈ ഗൃഹസ്ഥാശ്രമം കർത്തവ്യ കർമ്മനിഷ്ഠാപൂർവ്വം  നിർവഹിക്കേണ്ടതാകുന്നു.    അതു ജിതേന്ദ്രിയന്മാരാൽ സാധിക്കപ്പെടാൻ കഴിയുന്നതാകുന്നു.

. ഒരു രാഷ്ട്രത്തിന്റെ വികേന്ദ്രികൃത രൂപമാണ് ഓരോ കുടുംബവും വീടും വിദ്യാലയവും  മനുഷ്യസ്വഭാവരൂപവൽക്കരണത്തിന്റെ രണ്ടു മുഖ്യ കേന്ദ്രങ്ങളാണല്ലോ.  അതിൽ പ്രഥമവും പ്രധാനവുമായ  വിത്തുവിതയ്ക്കപ്പെടുന്നത് ഭവനത്തിലാണ് അവിടുത്തെ വിചാരവും വാക്കും ആചരണവും ഓരോ മനുഷ്യശിശുവിന്റെയും മനസ്സിൽ പ്രഥമമായി പതിയുന്നു.  അതുകൊണ്ട് ഗൃഹകാര്യങ്ങൾ ചിട്ടപ്പെടുത്തി നിത്യകർമ്മാനുഷ്ഠാനങ്ങൾ ക്രമപ്പെടുത്തി പരോപകാരാദിസൽകർമ്മനിരതനായി സദാ പ്രസന്ന ചിത്തരായി കുടുംബം നിയിക്കേണ്ടതാകുന്നു.

ഗൃഹസ്ഥാശ്രമികളോട് ഈശ്വരാജ്ഞ എന്താണെന്ന് വ്യഞ്ജിപ്പിക്കുന്ന വേദവാക്യങ്ങൾ വേണ്ടുവോളമുണ്ട്.       ധർമ്മം ആചരിക്കുമ്പോൾ ലാഭ-നഷ്ടവിചാരം പാടില്ല.   ധർമ്മമാണ് പ്രധനം അതു നിങ്ങളുടെ യഥാർത്ഥ  സുഖത്തിനു വഴിയൊരുക്കുന്നു. പരസ്പരം ഹിതകാംക്ഷികളായി നിങ്ങൾ കുടുംബത്തിലും സമുദായത്തിലും വർത്തിക്കുവിൻ ഐക്യമായി ജീവിക്കുവിൻ ധർമ്മവും -  ധനവും ഇവയിലെതെന്ന് ചോദ്യം വന്നാൽ ധർമ്മത്തെ വരിക്കുന്ന ദമ്പതികളാണ്  മാതൃകാദമ്പതികൾ ,  സർവ്വസൽഗുണങ്ങളുടെയും ഇരിപ്പിടമാണല്ലോ  ധർമ്മം .  അത്തരം കുടുംബത്തിലെ സ്ത്രീ എല്ലാവർക്കും പൂജനീയയാണ്.

സ്ത്രീ-പുരുഷന്മാർ അവരുടെ സകലകൃത്യങ്ങളും ചെയ്ത് സന്മാർഗ്ഗനിഷ്ഠയോടുകൂടിയിരിക്കുവാൻ ശ്രമിക്കണം .   പതിയും പത്നിയും അവരവരുടെ സ്വഭാവവും ശാക്തിയുമനുസരിച്ച് ഗൃഹഭരണം നടത്തുമ്പോൾ ഐശ്വര്യവും ഗൃഹോപകരണങ്ങളും ധനവും ലക്ഷ്മിയുമാവരുത്  ജിവിതലക്ഷ്യത്തിനുള്ള ഉപകരണം മാത്രമാണവ.   അൽപമായാലും ധാരളമായാലും ന്യായമായുള്ള വരുമാനം കൊണ്ട് സന്തോഷപൂർവ്വം ജീവിക്കുവാൻ തക്ക മനപ്രാസാദമുള്ളവരാണ് കർമ്മകുശലതയുള്ളവർ.   ഗൃഹാശ്രമ സംസ്കാരം പ്രധാനമായും പഞ്ചമഹായജ്ഞങ്ങളിലടങ്ങിയിരിക്കുന്നു.  ഋഷിയജ്ഞം , ദേവയജ്ഞം,  ഭൂതയജ്ഞം,  നൃയജ്ഞം ,  പിതൃയജ്ഞം   -എന്നീ അഞ്ചുയജ്ഞങ്ങൾ ഓരോഗൃഹത്തിലും പ്രതിദിനം അനുഷ്ഠിക്കേണ്ടതായ പ്രധാന സംസ്കാര കർമ്മങ്ങളാക്കുന്നു.    ഗൃഹസ്ഥാശ്രമത്തിലേക്ക് പ്രവേശിക്കുന്ന ആദ്യ ദിവസം തന്നെ പതിപത്നിമാർ ചേർന്ന്  വിധിയാം വണ്ണം അതു അനുഷ്ഠിക്കണം. ഈ പഞ്ചമഹായജ്ഞങ്ങൾ നിത്യവും യഥാവിധി ചെയ്യേണ്ടതാകുന്നു

ബ്രഹ്മയജ്ഞം

വേദം ചൊല്ലിക്കൊടുക്കുന്നത് ബ്രഹ്മയജ്ഞം. പ്രഭാതത്തിൽ ഉണരുക. ശരീരശുദ്ധിക്കു ശേഷം ഈശ്വരസ്മരണ നടത്തുക. സത്ഗ്രന്ഥങ്ങൾ വായിക്കുകയും പഠിക്കുകയും ചെയ്യുക. പഠിച്ചതിനെ പ്രചരിപ്പിക്കുകയും ചെയ്യുക,  എന്നതാണ് ബ്രഹ്മയജ്ഞം

രാമായണം,  മഹാഭാരതം,  ശ്രീമദ്ഭാഗവതം  എന്നിവ  ഒരദ്ധ്യായമോ  ഏതാനും ഭാഗമോ ദിവസേന പാരായണം ചെയ്ത്ശീലിക്കുക. പഞ്ചാക്ഷരമന്ത്രം എങ്കിലും 108 പ്രാവശ്യം രണ്ടു നേരവും ജപിക്കുന്നത് നന്നായിരിക്കും...   ഇത് ഋഷിയജ്ഞമെന്നും പറയപ്പെടുന്നു. വേദാദിധർമ്മശാസ്ത്രങ്ങൾ  കൃത്യനിഷ്ഠയോടെ സ്വാദ്ധ്യായം ചെയ്തു പഠിക്കുന്നതും അതേ അടിസ്ഥാനത്തിൽ ആവിശ്യമുള്ള ലൗകിക വിജ്ഞാനങ്ങൾ അഭ്യസിക്കുന്നതും അവ മറ്റുള്ളവരു പഠിക്കുന്നതിനും പരിശീലിക്കുന്നതിനും വേണ്ട ഒത്താശകൾ ചെയ്തുകൊടുക്കുന്നതും ബ്രഹ്മയജ്ഞമാണ് .    ഇതിനാൽ വിദ്യയും മേധാശക്തിയും ധർമ്മവും മനസംസ്ക്കാരവും അഭിവൃദ്ധിപ്പെടുന്നു.

അറിഞ്ഞവിദ്യ അറിയാത്തവർക്കും ദാനം ചെയ്യാൻ സദാസന്നദ്ധനായിരിക്കണം.   ഉരുവിട്ട് പഠിച്ചതുകൊണ്ട് മാത്രം കാര്യമായില്ല . സൂക്ഷ്മഭാവത്തിൽ ഗ്രഹിക്കണം.  വേദം,  ഉപനിഷത്ത് ,  ഭഗവത്ഗീത,  ഭഗവതം തുടങ്ങിയ ധർമ്മഗ്രന്ഥങ്ങളിൽ അല്പല്പമെങ്കിലും സ്വാദ്ധ്യായം ചെയ്ത് പൂർണ്ണമാവുമ്പോൾ അതിന്റെ വാച്യാർത്തവും, ഭാവാർത്ഥവും ഗ്രഹിക്കണം. ഇങ്ങനെ ഓരോ ഗ്രന്ഥവും സ്വാദ്ധ്യായം ചെയത് ഗ്രഹിക്കാവുന്നതാണ്.    ഋഷിപാരമ്പര്യമനുസരിച്ച് നമ്മുക്ക് സിദ്ധിച്ചിട്ടുള്ള പൈതൃകസമ്പത്താണിത്  .   സ്വാദ്ധ്യായം മൂലം നാം ഋഷിമാരെ സദ്ഗുരുഭാവേന പൂജിക്കുന്നവരും ബഹുമാനിക്കുന്നവരുമാകണം.   ബാഹ്യമായും നമ്മുടെ ഈ അറിവിന് പൂർവ്വികരാം മഹർഷിമാരോട് കടപ്പെട്ടിരിക്കുന്നു.   ഈ കടപ്പാട് നിവർത്തിക്കുന്നത് സ്വാദ്ധ്യായം സൂക്ഷ്മഭാവത്തിലാവുമ്പോഴാണ്.   ബ്രഹ്മയജ്ഞാത്തിന്റെ ആന്തരാർത്ഥം തന്നെ സകല അദ്ധ്യായനവും യജ്ഞാർത്ഥമായിരിക്കണമെന്നാണ്.      അതായത് നാം പഠിക്കുന്നത് പഠിപ്പിക്കുവാനകണം  . അദ്ധ്യാപനവും ധർമ്മാചരണവും മറ്റും പ്രതിഫലേച്ഛകൂടാതെ ചെയ്താൽ അതും ബ്രഹ്മയജ്ഞത്തിലുൾപ്പെടുന്നു.

പിതൃയജ്ഞം

അന്നത്തിനാലോ, ജലതർപ്പണത്തിനാലോ പിതൃക്കളെ തൃപ്തിപ്പെടുത്തുന്നത് പിതൃയജ്ഞം. നമ്മുടെ ശരീരം ലഭിച്ചതിൽ നാം നമ്മുടെ മാതാപിതാക്കന്മാരോട് കടപ്പെട്ടിരിക്കുന്നു. അവരോടും അവരുടെ മാതാപിതാക്കളോടും ചുരുക്കം പിൻതലമുറകളോടും നമുക്കു കടപ്പാടുണ്ട്. അതിനാൽ മണ്മറഞ്ഞുപോയ അവരെ നിത്യവും സ്മരിക്കണം

വളരെ വിപുലമായ അർത്ഥങ്ങളുള്ള എല്ലാവർക്കും അത്യാവശ്യമായ ഒരു അനുഷ്ഠാനമാണ് പിതൃയജ്ഞം. ജീവിച്ചിരിക്കുന്ന മാതാപിതാക്കളേയും, പ്രായമായവരേയും ശുശ്രൂഷിക്കുക എന്നത്പിതൃയജ്ഞത്തിന്റെ ഒരു ഭാഗമാണ്.

മാതൃദേവോ ഭവ 

പിതൃദേവോ ഭവ 

ആചാര്യദേവോ  ഭവ 

എന്നീ അനുശാനങ്ങൾ അത്യന്തം ശ്രദ്ധേയങ്ങളാണ്.

"ജീവതോവാക്യകരണാത് ക്ഷയാഹേ ഭൂരിഭോജസത് ഗയായാം പിണ്ഢദാനാച്ച ത്രിഭിഃപുത്രസ്യ പുത്രതാ"

ജീവിച്ചിരിക്കുമ്പോൾ മാതാപിതാക്കളെ അനുസരിക്കുക വാർദ്ധക്യത്തിൽഭക്ഷണാദികൾ നല്കി സന്തോഷിപ്പിക്കുക മരണാനന്തരം ശ്രാദ്ധാദികൾ നടത്തുക. ഈ മൂന്നു വിധത്തിലാണ് ഒരുവൻ പുത്രനാകുന്നത്.

തർപ്പണം

 ശരീരശുദ്ധിക്കുശേഷം ജലം കൈകളിലെടുത്ത് പിതൃക്കൾ തുടങ്ങിയവരെ സ്മരിച്ചു കൊണ്ട് ജലതർപ്പണം ചെയ്യുന്നു.  ദേവന്മാർ,  ഋഷിമാർ,  പിതൃക്കൾ തുടങ്ങിയവരെ സ്മരിച്ചു കൊണ്ട് ജലതർപ്പണം നടത്തുന്നു. (തർപ്പണം = പ്രീതിപ്പെടുത്തുക)

മരിച്ചു പോയപിതൃക്കൾക്കായി ഹൈന്ദവർ ചെയ്യുന്ന ഒരു കർമ്മമാണ് തർപ്പണം. അരി, പൂവ്, ജലം, എള്ള് തുടങ്ങിയവയാണ് തർപ്പണം ചെയ്യുക. സ്വന്തം പിതാവ് മരിച്ചവർക്കുമാത്രമേ തർപ്പണം ചെയ്യാവൂ എന്നാണ് വിധി. തർപ്പണം ഒരുവന്റെ മൂന്ന് തലമുറയിലെ പിതൃക്കൾക്ക് അതായത് പിതാവ്,  മുത്തച്ഛൻ , മുതുമുത്തച്ഛൻ അവരുടെ ഭാര്യമാരോടൊപ്പവും പിന്നെ മാതൃപിതാവിനും മുത്തച്ഛനും മുതുമുത്തഛനും മാത്രമേ ചെയ്യുകയുള്ളൂ. ഇത് ചെയ്യുന്നത് കറുത്തവാവ്,  ഗ്രഹണം എന്നീനാളുകളിലാണ്.  ശ്രാദ്ധകർമ്മം തർപ്പണവുമായി വിഭിന്നമാണ്. ശ്രാദ്ധം പിതാവ് മരിച്ച നാൾ (അഥവാതിഥി) വരുന്ന ദിവസാമാണ് ചെയ്യേണ്ടത്. എല്ലാ മാസത്തിലെയും കറുത്തവാവു ദിവസം പിതൃക്കൾക്കായി തർപ്പണം ചെയ്യാം. എന്നാൽ,  കർക്കിടകമാസത്തിലെയും തുലാമാസത്തിലെയും അമാവാസികൾക്കു കൂടുതൽ പ്രാധാന്യമുണ്ട് .

വിവിധതർപ്പണങ്ങൾ

1. ഗുണ്ടതർപ്പണം

ശേഷം കെട്ടിയ ആൾ, അതായത് ആരാണോ മരണാനന്തരക്രിയചെയ്യൂന്നത് അയാൾ മരണത്തിന്റെ ആദ്യ പത്ത് ദിവസം ചെയ്യേണ്ടതായ തർപ്പണ്ണം.

2. ബ്രഹ്മയജ്ഞതർപ്പണം -

 ഇത് ബ്രാഹ്മണപുരോഹിതർ ദിവസവും ചെയ്യുന്ന തർപ്പണമാണ്. ദേവന്മാർക്കും മഹർഷിമാർക്കും പിതൃക്കൾക്കുമാണ് ഇത് അർപ്പിക്കുന്നത്.  

3. പർഹേനിതർപ്പണം

. വാർഷികമായി  ചെയ്യേണ്ട ശ്രാദ്ധത്തിന്റെ അടുത്ത നാൾ  ചെയ്യേണ്ട തർപ്പണം ആണിത്. പിതാവിന്റെ വംശത്തിന്  മാത്രം നൽകപ്പെടുന്ന ഇത് ഇന്ന് ശ്രാദ്ധനാളിൽ തന്നെയാണ് ചെയ്യുന്നത്.

4. സാധാരണതർപ്പണം-

അമാവാസികളിൽ ചെയ്യാവുന്ന തർപ്പണം. മേടം കർക്കിടകം, തുലാം, മകരവാവുനാളുകളിലും ഗ്രഹണനാളുകളിലും ചെയ്യാം.

ശ്രാദ്ധം

ശ്രദ്ധാപൂർവ്വം ചെയ്യുന്നത്  ശ്രാദ്ധം

 . മരിച്ചുപോയ ബന്ധുമിത്രാദികൾക്കോ പിതൃക്കൾക്കോ മരിച്ചനാളിൽ  (നക്ഷത്രം)  അർപ്പിക്കുന്ന ദ്രവ്യത്യാഗമാണ് ശ്രാദ്ധം. പ്രധാനമായും  ഹിന്ദുസംസ്കാരത്തിലെ ഒരു ആചാരമാണിത്. പഞ്ചമഹായജ്ഞങ്ങളിൽ ഉൾപ്പെടുന്ന പിതൃയജ്ഞമാണ് ഇത്.  മരിച്ചവരുടെ ആത്മാക്കൾക്ക് പിതൃദേവതകളുടെ പ്രീതിലഭിക്കുന്നതിന് ചെയ്യുന്ന യജ്ഞമാണ് ശ്രാദ്ധം. പിതൃക്കൾ തറവാട് നിലനിർത്തിയവരാണ് എന്നതുകൊണ്ട് ജലതർപ്പണം,  അന്നം എന്നിവയാൽ അവരെ തൃപ്തിപ്പെടുത്തുന്നതിനും അവരുടെ സ്മരണ നിലനിർത്തുന്നതിനും വേണ്ടിയാണ് ശ്രാദ്ധമൂട്ട്.  ഇത് ചെയ്യണമെങ്കിൽ തലേ ദിവസം മുതൽക്കേ വ്രതം എടുത്തിരിക്കണം എന്നാണ് പ്രമാണം

ആത്മാക്കൾ ചന്ദ്രന്റെ ഇരുണ്ട ഭാഗത്ത് പിതൃലോകത്ത്  വസിക്കുന്നു എന്നാണ്  വിശ്വാസം.  അവിടെ നിന്ന്  അവർ  ദേവലോകത്തേക്ക് യാത്രചെയ്യുന്നു. മനുഷ്യരുടെ ഒരുവർഷം പിതൃക്കൾക്ക് ഒരു ദിവസമത്രെ.  ഈ യാത്രയിൽ പിതൃക്കളെ ദിവസവും ഊട്ടുന്നു എന്ന സങ്കല്പ്പത്തിലണ് ,  മരിച്ച ദിവസത്തെ തിഥിയോ, നക്ഷത്രമോ,  കണക്കിലെടുത്ത് ആണ്ട് ശ്രാദ്ധം ചെയ്യുന്നത് . ശ്രാദ്ധമൂട്ടി ബലികർമ്മങ്ങൾ ചെയ്യുമ്പോൾ ബലിച്ചോറുകൊണ്ട് പിതൃദേവതകൾ പ്രസനരായി മരിച്ചവരുടെ ആത്മാക്കളെ  (പിതൃക്കളെ)  അനുഗ്രഹിക്കുന്നു വെന്നാണ് സങ്കല്പം..

ദേവയജ്ഞം

ദേവകൾക്കു വേണ്ടി അഗ്നിയിൽ ഹോമിക്കുന്നത് ദേവയജ്ഞം. പ്രഭാതത്തിലും സായംസന്ധ്യയിലും ഉള്ള ഈശ്വരസ്മരണയും ജപം, ധ്യാനം, ദീപം, ധൂപം, പുഷ്പചന്ദനാദികൾ തുടങ്ങിയവയെക്കൊണ്ടുള്ള ആരാധന, ക്ഷേത്രദർശനം ഇവ ദേവയജ്ഞം എന്നു അറിയപ്പെടുന്നു.

ദേവയജ്ഞം എന്നത് അഗ്നിയിൽ ഹോമം ചെയ്യൽ എന്ന് പൊതുവിൽ പറയാം.  അഗ്നിയെ ദേവന്മാരുടെ ജിഹ്വ (വായ) എന്നാണ്  പറയുന്നത്.

*അഗ്നൌപ്രസ്തഹുതി:സമ്യഗ്

ആദിത്യമുപതിഷ്ടതെ

ആദിത്യാദ്ജയതേവൃഷ്ടിര്

വൃഷ്ട്ടെരന്നംതത*; *പ്രജ*:

എങ്ങനെയാണുഹോമങ്ങളുംയാഗങ്ങളുംപ്രവര്ത്തനക്ഷമമാകുന്നത്എന്ന്മേല്പ്പറഞ്ഞമന്ത്രംശ്രദ്ധിച്ചാല്മനസ്സിലാകും. 

പ്രാതഃ പ്രാതർ ഗൃഹപതിർനോ അഗ്നിഃ

സായാംസായാം സൗമനസ്യ ദാതാ ......  

ഹേ ഗൃഹരക്ഷകനും അഗ്നിസ്വരൂപനുമായ പ്രകാശസ്വരൂപിൻ ഞങ്ങൾ ദിനംപ്രതി രാവിലെയും വൈകുന്നേരവും അങ്ങയെ വിശേഷരീതിയിൽ ഉപാസിക്കുന്നവരായി ഭവിക്കട്ടെ അങ്ങയുടെ കൃപയാൽ ധനധാന്യസമൃദ്ധരായി ഞങ്ങൾ നൂറ്റാണ്ടുകാലം വാഴട്ടെ!! ഇത്യാദിമന്ത്രങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാകും.

നാം സുഖകരമായി അനുഭവിക്കുന്നതെന്തും അദൃശ്യമായ് ദേവതകളുടെ അനുഗ്രഹത്താൽ ഉളവാകുന്നവയാണെന്നും അവയെല്ലം അവസാനം തന്നെ യജ്ഞകർമ്മങ്ങളിലൂടെ ഈശ്വരാർപ്പണമായി ഭവിക്കണമെന്നും  , അഗ്നി വായു  ജലം പൃഥ്വി ആകാശം ഈ പഞ്ചഭൂതങ്ങളുടെ അധിഷ്ഠാനദേവതകളെ സങ്കല്പിച്ച് പുഷ്ടി മാധുര്യം സുഗന്ധം രോഗശമനം ഇത്യാദി ഗുണങ്ങളുള്ള ഹോമദ്രവ്യങ്ങൾ മന്ത്രോച്ചാരണപൂർവ്വം യജിക്കുന്നു.അതായത് ഓരോ ഇന്ദ്രിയങ്ങളും അധിഷ്ഠാനദേവസങ്കല്പം വഴി .  നമ്മുടെ എല്ലാകർമ്മങ്ങളും കർമ്മയോഗമാക്കി പരിണമിപ്പിക്കാനുള്ള സാധനകൂടിയാണിത്…

പഞ്ചമഹായജ്ഞത്തിലെ ഹോമരൂപത്തിലുള്ള ദേവയജ്ഞമാണ് പിന്നീട് ദേവപൂജയായി രൂപാന്തരപ്പെട്ടത്. അഗ്നിയിൽ അർപ്പിക്കുന്ന ആഹുതികൾ ആദിത്യനെ അതായതു സൂര്യനെ പ്രാപിക്കുന്നു . ഭക്ത്യാദരപൂർവ്വവും മന്ത്രപുരസ്സരവുമായി അർപിക്കുന്ന വിശേഷഹോമദ്രവ്യങ്ങളുടെ ആഹുതി രസം സൂര്യരശ്മികളുടെ സഹായത്താൽ മഴയായി ഭൂമിയിലേക്ക് തിരികെ പെയ്തിറങ്ങുന്നു. മഴ മൂലം പ്രജകൾക്കു അന്നം ലഭ്യമാകുന്നു. നമ്മുടെ സൌരയൂധത്തിന്റെ നാഥനായ സൂര്യന് തന്നെയാണ് നമ്മുടെ  പ്രക്ത്യക്ഷദൈവം. 

ഇദംന: മമ 

എന്നു പറഞ്ഞാണ് ഹോമാദ്രവ്യങ്ങൾ അർപ്പിക്കുന്നത്.

 *ദേവതോ ഉദ്ദേശേന ദ്രവ്യസ്യത്യഗോയജ്ഞ:*  

എന്നു പറഞ്ഞിരിക്കുന്നു.

യജ്ഞത്തിലെ പുരോഹിതനും ദേവനും ഋത്വിക്കും ഹോതവും ഫലദാദാവും എല്ലാം അഗ്നിയാണ് എന്ന്

 *അഗ്നിമീളെ പുരോഹിതം യജ്ഞസ്യദേവമ്രിത്യുജംഹോതരം രത്നധാതമം* 

എന്ന മന്ത്രത്തിലൂടെ സ്തുതിക്കപ്പെടുന്നു.

. വിവാഹാനന്തരം പത്നീ സമേതനായി ആവാഹനീയാദി ശ്രൌതാഗ്നികളിൽ, നേത്രാഗ്നികളിൽ അഗ്ന്യാധാനമെന്ന കർമ്മം നടത്തിയ ശേഷം ജീവിതാവസാനം വരെ രണ്ടു നേരവും നടത്തുന്ന ഹോമമാണ് അഗ്നിഹോത്രം.

അഗ്നിഹോത്രം ശൌതയജ്ഞമാണ്. പാകയജ്ഞവിധിപ്രകാരം ലൗകീകാഗ്നി (സാധാരണഅഗ്നി) യിലോ ഔപാസനാഗ്നി ( വിവാഹസമയത്ത് ഹോമത്തിന് ഉല്പാദിപ്പിച്ച അഗ്നി ) നടത്തുന്ന ഗൃഹകർമ്മമാണ്പഞ്ചയജ്ഞത്തിൽപ്പെടുന്ന ദേവയജ്ഞം. ഇതിൽ മുഖ്യമായും 12  ആഹുതികൾ ഉണ്ട്.

വ്യാഹൃതിക ഹോമങ്ങൾ 4 എണ്ണം അവ

(1). ഓം ഭൂഃ സ്വാഹ

(2). ഓം ഭുവഃ സ്വാഹ

(3). ഓം സ്വഃ സ്വാഹ

(4). ഓം ഭുർഭുവ സ്വാഹ എന്നിവയാണ്.

പിന്നെ ആറെണ്ണം യജനമന്ത്രങ്ങളാണ് . ഇവ തൈത്തീരിയ സംഹിതത്തിലെ 3-2-5 ന്റെസാധാരണ ഭാഷ്യത്തിൽ കാണാം.

അടുത്ത രണ്ടെണ്ണം

(1). സ്പഷ്ടകൃതവും

(2) പ്രജാപത്യവുമാണ്. 

അങ്ങനെ ആകെ 12 ആഹുതികൾ  (വേദവ്യാസസ്മൃതി  3-32, 33)

ഈ ഹോമാദികൾ ഒന്നും നിത്യവും ചെയ്യാൻ സാധാരണ ജനത്തിനു പറ്റില്ലല്ലോ .എന്നാൽ മനസ്സു വച്ചാൽ മറ്റൊരു തരത്തിൽ ഇതു എന്നും ചെയ്യാൻ പറ്റും. പുണ്യ പാപങ്ങളാകുന്ന ഇന്ധനം ഇട്ടു ജ്വലിപ്പിച്ച ആത്മചൈതന്യമാകുന്ന ഹോമാഗ്നിയിൽ പഞ്ചേന്ദ്രിയങ്ങളാലും കർമ്മേന്ദ്രിയങ്ങളാലും പ്രചോതിതമായ   ആശകളെ   ആഹുതിചെയ്യണം.

ഞാൻ,  എന്റെ എന്ന സ്വാർത്ഥ ഭാവം, പരാർത്ഥമായ സമുദായഭാവത്തിലേക്കും അവിടെ നിന്നും പരമാർത്ഥിക ഭവത്തിലേക്കും ഉന്നതി പ്രാപിക്കണം നാം സ്ഥൂലാതീതമായ ലോകങ്ങളുമായി ബന്ധപ്പെട്ടവാരാണെന്നും ലോകങ്ങളാകട്ടെ പരസ്പരാശ്രയത്തോടുകൂടിയവായാണെന്നും ഉള്ള തത്ത്വബോധം നമ്മളിൽ ഉണർത്തുന്നതിനും ദേവയജ്ഞം സഹായകമായിരിക്കുന്നു.     

വ്യക്തി-കുടുംബ-സമൂഹതലങ്ങളിൽ നിത്യപ്രചോദനം നൽകി നേർവഴിക്കുള്ള സന്മാർഗ്ഗത്തിലൂടെ ജന്മസാഫല്യത്തിലെത്തിക്കുന്നതാണ് ദേവയജ്ഞം.    

നൃയജ്ഞം

വായസബലി മുതലായത്ഭൂതയജ്ഞവും. അതിഥികൾക്ക് ആഹാരം കൊടുക്കുന്നത്  മാനുഷിക യജ്ഞവുമാണ്.  നരനെനാരായണനെന്നു കണ്ട്സേവിക്കുക, സഹായം ചെയ്യുക, അശരണരെയും രോഗികളേയും വൃദ്ധരേയും അവശരേയും പരിപാലിക്കുക.  അതിഥിദേവോഭവ എന്നഭാവനയിൽസൽക്കരിക്കുകയുംചെയ്യുന്നതിനെ നൃയജ്ഞമെന്നും പറയപ്പെടുന്നു

അതിഥിയജ്ഞം എന്നിപേരുകളിലും ഇത് അറിയപ്പെടുന്നു.  

അതിഥി സൽക്കാരം മനുഷ്യസേവ എന്നിങ്ങനെ പൊതുവെ വൈദികചടങ്ങുകളോടുകൂടി ദിനംപ്രതി ഗൃഹസ്ഥാശ്രമികൾ ചെയ്യേണ്ടുന്ന കർമ്മങ്ങൾ വിധിച്ചിട്ടുണ്ട്.   തന്നെക്കാൾ കുറവുള്ളവർക്ക അവ നിവർത്തിച്ചുകൊടുക്കുന്നതും ദരിദ്രനാരായണ പുജയും മനുഷ്യവർഗ്ഗശുശ്രൂഷയും ഇതിൽ ഉൾപ്പെടുന്നു.    എന്നാൽ സവിശേഷമായ നൃയജ്ഞം സത്സംഗമാണ്.   അതിഥിയെന്നാൽ തിഥിനിശ്ചയമില്ലാതെ വീട്ടിൽവരുന്നവർ എന്നർത്ഥം. പരോപകാരികളും വിദ്വാന്മാരും, ജീതേന്ദ്രിയൻമാരും ധർമ്മനിഷ്ഠരുമായവർ ആകസ്മികമായി ഗൃഹത്തിൽ വരും  . അവരെ ഗൃഹസ്ഥാശ്രമികൾ യഥോചിതം സ്വീകരിച്ച് ആസനസ്ഥരായി ഉപചരിക്കണം.

സത്സംഗമെന്നാൽ സത്യവുമായുള്ള ഒത്തുചേരൽ അഥവാ സത്യസാക്ഷത്ക്കരത്തിനു വേണ്ടി സജ്ജനങ്ങളോടു കൂടിയ സംസർഗ്ഗം.  കുടുംബാംഗങ്ങളുടെ മനസംസ്ക്കാരം പവിത്രമാക്കി സന്മാർഗ്ഗനിരതമായിരിക്കുവാനും പരസ്പരസ്നേഹം വളർത്തുവാനും ജീവിതലക്ഷ്യബോധം ഉത്തേജിപ്പിക്കുവാനും ശരിയായ സത്സംഗം കൊണ്ട് അഥവാ അതിഥി യജ്ഞം കൊണ്ട് സഹായകമായി ഭവിക്കും. 

"ധാന്യം യശസ്യമായുഷ്യം സ്വർഗ്ഗീയം വാ അതിഥിപൂജനം"  

ഭൂതയജ്ഞം

മനുഷ്യരെ മാത്രമല്ല പക്ഷിമൃഗാദികളെയും സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യണം. വിശക്കുന്ന ജീവിക്ക് അന്നം നൽകുകയും വേണം. അവരുടെ നാശത്തിനു കാരണഭൂതരാകാതെ യത്നിക്കുകയും ചെയ്യുന്നതിനെ ഭൂതയജ്ഞം എന്നും ആചാര്യന്മാർ പറയുന്നു. 

. കർമ്മത്തിന്റെ ഗതിഗഹനമാണ് ധർമ്മശാസ്ത്രം  പറയുന്നതിന്റെതാല്പാര്യം ഇതാണ്.  വാസ്തവത്തിൽ ഒറ്റപ്പെട്ട ജീവിതമേ  ഇല്ല  ജനിച്ചതു മുതൽ മരണം വരെ നാം അറിയുന്നവരും അറിയാത്തവരുമായ കണക്കില്ലാത്ത ജനങ്ങളും ജന്തുക്കളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു.   

ഇങ്ങിനെ പഞ്ചമഹായജ്ഞം നമ്മുടെയൊക്കെ നിത്യജീവിതത്തിൽ പ്രാവർത്തികമാക്കിയാൽ നാം അനുഭവിക്കുന്ന ദുരിതങ്ങൾക്ക് ഒരു പരിധിവരെ ശാന്തിയുണ്ടാകും. ഇതെല്ലാം ചെയ്യാത്തവൻ മരിച്ചതിനുതുല്യമാകുന്നു എന്നാണ് വേദജ്ഞന്മാർ  പറയുന്നത്. ചില മഹാന്മാർ ഈ അഞ്ചു മഹായജ്ഞങ്ങളേയും ആഹൂതം, ഹൂതം,  പ്രഹൂതം,  ബ്രാഹ്മഹൂതം പ്രാശിതം  എന്ന് അഞ്ചുവിധത്തിൽ  പ്രസ്താവിക്കുന്നു.

ആഹൂതം ബ്രഹ്മയജ്ഞവും

ഹൂതം ദേവയജ്ഞവും

പ്രഹൂതം ഭൂതയജ്ഞവും

ബ്രാഹ്മഹൂതം മാനുഷികയജ്ഞവും

പ്രാശിതം പിതൃയജ്ഞവുമാകുന്നു.

*ജപോ ഹൂതോഹൂതോ ഹോമഃ

പ്രഹൂതോ ഭൗതികോ ബലിഃ

ബ്രാഹ്മ്യം ഹൂതം ദ്വിജാഗ്രാർച്ച

പ്രാശിതം പിതൃതർപ്പണം

ചില സന്ദർഭങ്ങളിൽ മാനുഷയജ്ഞം ചെയ്യുന്നതിന് ശക്തിയില്ലാതെ വന്നാലും ബ്രഹ്മയജ്ഞം,  ദൈവയജ്ഞം ഇവകൾ നിത്യവും ചെയ്യണം. ദേവന്മാർക്കായിട്ട്  അഗ്നിയിൽ ചെയ്യപ്പെടുന്ന ഹോമങ്ങൾ ആദിത്യനിൽ ചേരുന്നു. ആദിത്യനിൽ നിന്നു മഴയുണ്ടാകുന്നു.  മഴസസ്യങ്ങളെ പുഷ്ടിപ്പെടുത്തുന്നു. അങ്ങനെ ജീവകോടികൾ  വർദ്ധിക്കുന്നുവെന്നാണ്  വേദത്തിൽ പ്രസ്താവിച്ചിരിക്കുന്നത്. സർവ്വജന്തുക്കളും പ്രാണവായുവിനെ ആശ്രയിച്ച് എങ്ങനെ ജീവിക്കുന്നുവോ അപ്രകാരം ബ്രഹ്മചാരി വാനപ്രസ്ഥൻ സന്യാസി എന്നീ മുന്നുപേരും ഗൃഹസ്ഥനെ ആശ്രയിച്ചു ജിവിക്കുന്നു.  തന്നിമിത്തം ഗൃഹസ്ഥാശ്രമം മറ്റാശ്രമങ്ങളേക്കാൾ ശ്രേഷ്ഠമാണ്.

ഇങ്ങനെ ഗൃഹസ്ഥാശ്രമത്തിൽ അനുഷ്ഠിക്കേണ്ടതായ നിത്യകർമ്മങ്ങളും, നൈമിത്തിക കർമ്മങ്ങളും , യജ്ഞവും ഗൃഹസ്ഥാശ്രമിയുടെ ജീവനവൃത്തികൾക്ക് ഇവ ആദ്യവും അവസാനവുമായിരിക്കണം

കുടുംബസ്ത്രീ വീടുംപരിസരവും എപ്പോഴും ശ്രീ വിളങ്ങുന്നതായി ചെയ്യണം .കുട്ടികളെ മാതൃകപരമായി വളർത്തണം ,  ഇവക്കെല്ലം ധനത്തേക്കാൾ കൃത്യനിഷ്ഠയും ധർമ്മബോധവും ജീവിതലക്ഷ്യബോധവുമാണ് അത്യന്താപേക്ഷിതമാണ്. 

ഒരു വണ്ടിയിൽ കെട്ടിയകാളകൾ രണ്ടു ഒരേവിധം വലിക്കുന്നെങ്കിലേ വണ്ടിയഥാക്രമം മുന്നോ ട്ട്നീങ്ങുകയുള്ളൂ.   അതുപോലെ ഗൃഹസ്ഥാശ്രമികളായ സ്ത്രീ-പുരുഷന്മാർ ഗൃഹസ്ഥാശ്രമ കർത്തവ്യങ്ങൾ സമചിത്തരായി നയിക്കുന്നെങ്കിലേ കുടുംബക്ഷേമവും ജീവിതസാഫല്യവും നിറവേറുകയുള്ളൂ

മന്ത്രസിദ്ധി

മന്ത്രോപദേശത്തിലൂടെ മന്ത്രദേവത ഗർഭാവസ്ഥയെ പ്രാപിക്കുന്നു, ജപത്തിലൂടെ ഗർഭം പൂർണ്ണതയിലെത്തുന്നു, 

ഹോമത്തിലൂടെ ആ പ്രജ സകലാവയവ വളർച്ചയിലെത്തുന്നു , തർപ്പണത്തിലൂടെ പ്രഭുവായിത്തീരുന്നു, 

ബ്രാഹ്മണഭോജനത്തിലൂടെ ആ ദേവത അഭിഷ്ടവരപ്രദനായിത്തീരുന്നു . 

( മന്ത്രതന്ത്രപ്രകാശം) 

"ജപേനിരന്തരംവിദ്വാനഷ്ടലക്ഷാണ്യതന്ത്രിതഃ

സംഖ്യാപൂർത്തൗനിജൈദ്രവ്യൈർജപസംഖ്യാദശാംശതഃ

യഥോക്തകുണ്ഡേജൂഹുയാദ്യഥാവിധിസമാഹിതഃ

അഥവാപ്രത്യഹംജപ്ത്വാജൂഹൂയാത്തദ്ദശാംശതഃ

തതോഹോമദശാംശംതുജലേസംപൂജ്യദേവതാം

തദന്തേമഹതീംപൂജാംകുര്യാദ്ബ്രാഹ്മണഭോജനം

ഗുരുംസന്തോഷയേദേവംമന്ത്രാഃസിദ്ധ്യന്തിമന്ത്രിണഃ

പുരശ്ചരണസമ്പന്നാപ്രസന്നാദേവതാഭവേത്

അസംഭവേചഹോമസ്യമന്ത്രസ്യദ്വിഗുണോജപഃ

യാനിയാന്യാപികർമ്മാണിഹീയന്തേദ്വിജഭോജനൈഃ

നിരർത്ഥകാനിതാന്യേതാൻബീജാന്യുഷരഗാമിവ"

നിത്യേന അഷ്ടാക്ഷരത്തെ ജപിക്കുകയും മുടക്കം കൂടാതെ എട്ടു ലക്ഷം (അക്ഷരലക്ഷം) മന്ത്രസംഖ്യ എത്തിക്കുകയും, സംഖ്യപൂർത്തിയായാൽ മന്ത്രസംഖ്യയുടെ പത്തിലെന്ന് എന്ന കണക്കിൽ അതാതു ദ്രവ്യം കൊണ്ട് മന്ത്രപുരസ്സരം ഹോമിക്കൂ. അല്ലെങ്കിൽ ദിനംപ്രതി ജപം അനുഷ്ടിക്കുകയും അതിന്റെ ദശാംശംഹോമിക്കുകയും ആവാം, ഹോമസംഖ്യയുടെ ദശാംശം ജലം കൊണ്ട് തർപ്പണം ചെയ്യു. ഇങ്ങനെയുള്ള അനുഷ്ടാനങ്ങളെ പരിസമാപ്തിയായി, ആ ദേവനെ സപരിവാരമായി പൂജിക്കൂ. പൂജാസമയത്ത് വിപ്രഭോജനം നടത്തണം , ആചര്യനെയും യഥാവിധി സന്തോഷിപ്പിക്കൂ. ഇപ്രകാരമെല്ലാം ചെയ്താൽ സാധകന് മന്ത്രസിദ്ധിവരും, മന്ത്രദേവതാ പ്രസാദിക്കും.... 

ജപം

മന്ത്രാക്ഷരങ്ങളുടെ ആവർത്തനമാണ് ജപം. മന്ത്രദേവതമായുള്ള കൂട്ടുക്കെട്ടിനെ ദൃഢപ്പെടുത്തുകയാണ് ജപം കൊണ്ട് ഉദ്ദേശിക്കുന്നത് എല്ലാ യജ്ഞനങ്ങളിലും. വെച്ച് ജപയജ്ഞനമാണ് കേമം മന്ത്രത്തിന്റെ അഭ്യാസക്രമമാണ് ജപം, അതായത് മന്ത്രദേവതയെ ന്യാസധ്യാനപുരസ്സരം വേണം മന്ത്രം ജപിക്കുവാൻ. മന്ത്രവും മന്ത്രദേവതയും താനും ഒന്നാണെന്ന ഭാവേന വേണം ജപിക്കുവാൻ, നിത്യവും ഉള്ള ജപത്താൽ മന്ത്രദേവതയും, സ്തുതിക്കപ്പെടുന്നു. ആ ദേവത പ്രസന്നയായി വമ്പിച്ച ഐശ്വര്യത്തെയും പരമമായ മുക്തിയും നൽക്കുന്നു.

ഹോമം:-

……………..

മന്ത്രദേവതയും ഹോമദേവതുയും ഒന്നു തന്നെ സർവ്വ സമർപ്പണമാണ് ഹോമത്തിന്റെ ആന്തരീകഭാവം. " മുഖം യ സർവ്വദേവാനാം യേന ഹവ്യം ച നീയതേ". എല്ലാ ദേവന്മാരുടെയും മുഖമാണ് അഗ്നി . അഗ്നിമുഖേന ഹവിസ്സ് ദേവനിലേക്ക് ആനയിക്കപ്പെടുന്നു. മന്ത്രദേവതയുടെയും സധകന്റെയും ഏകീഭവത്തിനായി മൂലമന്ത്രം കൊണ്ടോ ആയിരം ഉരുവോ നൂറ് ഉരുവോ മന്ത്രത്തിന്റെ അർത്ഥബോധത്തോട് കൂടി ഹോമിക്കുക ജപസംഖ്യയുടെ ദശാംശമാണ് ഹോമിക്കേണ്ടത്.

തർപ്പണം 

തർപ്പണം രണ്ട് സമ്പ്രദായത്തിൽ കാണപ്പെടുന്നു

1. മന്ത്രദേവതയെ ജലം കൊണ്ട് തർപ്പിക്കുന്നതിന്ന് തർപ്പണം എന്നുപറയുന്നു. ഹോമസംഖ്യയുടെ പത്തിലൊന്ന് എന്ന ക്രമത്തിൽ സ്വഹാന്തരമായി ജലം കൊണ്ട് തർപ്പിക്കണമെന്ന് വൈശമ്പയന സംഹിത പറയുന്നു.

2. അല്ലെങ്കിൽ തന്നെ തന്നെ ഇഷ്ട്ദേവതയായി സകളീകരണം ചെയ്ത് സ്വന്തം മൂർദ്ധാവിൽ സ്വന്തം അഭിഷേകം ചെയ്യുന്നതും തർപ്പണമാണ്. 

.'അഭിഷിഞ്ചേത് സ്വമുർധാനാം ജലൈഃ കുംഭാഖ്യമുദ്രയാ"

സ്വന്തം മൂർധാവിൽ കുംഭ മുദ്ര കൊണ്ട് ജലം മന്ത്രപുരസ്സരം അഭിഷേകം എന്നുപറയുന്നു.

വിപ്രഭോജനം :- 

വിപ്രഭോജനം അഥവാ ബ്രാഹ്മണ ഭോജനം ഇന്ന് പലരും ഒരുതരം അവജ്ഞായോടെ കാണുന്നു. കാലഹരണപ്പെട്ട ഒരു തരം അനുഷ്ഠാനമായി തീർന്നിരിക്കുന്നു ഇത് അവിടെ വ്യക്തിയല്ല ഊട്ടുന്നത്. ഇഷ്ടദേവതയുടെ പ്രതിപുരുഷനായി അഭിഷ്ട്ദാതാവായ ഭൂദേവനെയാണ് ഊട്ടുന്നത്. അതിനാൽ ബ്രഹ്മണഭോജനം അത്യന്തം വിശിഷ്ടമാണ്. " വൈദികാചാരശുദ്ധന്മാരും , പ്രസന്നരും, ശ്രീമാന്മാരും, സത്തുക്കളും, സൽകുലത്തെയും സ്ഥാനത്തെയും അലങ്കരിക്കുന്നവരുമായ വിപ്രന്മാരെ വേണം പൂജിക്കുവാൻ. 

" ദൈവാധീനാം ജഗത്സർവ്വം മന്ത്രാധീനാം തു ദൈവതാം 

തന്മന്ത്രം ബ്രാഹ്മണാധീനാം ബ്രാഹ്മണോ മമ ദൈവതാം" 

ഈ പ്രപഞ്ച മുഴുവൻ ഈശ്വരന്റെ അധീനതയിൽ ആണ്. ഈശ്വരനാകട്ടെ മന്ത്രത്തിന്റെ അധീനതയിലും. മന്ത്രങ്ങൾ ബ്രഹ്മണന്റെ അധീനതയിലുമാണ്. അതുകൊണ്ടാണ്ബ്രാഹ്മണാരാധന ഈശ്വരാരാധന തന്നെയാണ് എന്നുപറയുന്നത്

വാനപ്രസ്ഥം

വിവാഹ സംസ്‌ക്കാരത്തിലൂടെ ഗൃഹസ്ഥാശ്രമ (കുടുംബജീവിതം)ത്തില്‍ പ്രവേശിക്കുന്ന വ്യക്തി തന്നില്‍ നിക്ഷിപ്തമായിരിക്കുന്ന കര്‍മങ്ങളെല്ലം നിവര്‍ത്തിച്ചതിന് ശേഷം (മക്കളും പേരക്കുട്ടികളും ഉണ്ടായതിന് ശേഷം) പ്രവേശിക്കുന്ന ആശ്രമമാണ് വാനപ്രസ്ഥം. ഇതിന് വനത്തിലേക്കുള്ള യാത്ര എന്ന് മാത്രം അര്‍ത്ഥം കൊടുക്കുന്നത് ശരിയായിരിക്കില്ല. അറിവിന്റേതായ ഒരു വനത്തിലേക്കാണ് വ്യക്തി യാത്രയാകുന്നത്.

സ്വധർമ്മാനുസൃതം ബ്രഹ്മചാര്യം ഗാർഹപത്യം എന്നി ആശ്രമങ്ങളിൽ കർത്തവ്യങ്ങൾ നിർവഹിച്ചിട്ട് വാനപ്രസ്ഥാശ്രമത്തിൽ പ്രവേശിക്കേണ്ടതാകുന്നു. വാനപ്രസ്ഥമെന്നാൽ വനത്തിൽ പോയി ജീവിച്ചുകൊള്ളണമെന്നല്ല. വാനപ്രസ്ഥാശ്രമവൃതം സ്വീകരിച്ച് ഗൃഹത്തിനു പുറത്ത് സാമൂഹികധാർമ്മികരംഗങ്ങളിൽ യഥാശക്തി സേവനമനുഷ്ഠിച്ചുകൊണ്ട് ത്യാഗപൂർവ്വം ജീവിക്കണമെന്ന് തല്പര്യം. സന്താനങ്ങൾ സ്വന്തം കാലിൽ നിൽക്കാൻ കഴിവുള്ളവരായാൽ അവരെ ഗൃഹകാര്യങ്ങൾ ഏൽപ്പിക്കണം.

ഓരോ ആശ്രമവും അടുത്ത പടിയിലേക്ക് ഏറാനുള്ള തയ്യാറെടുപ്പാണ്. ബ്രഹ്മചര്യാശ്രമജീവിതം ഗൃഹസ്ഥാശ്രമത്തിൽ പ്രവേശിക്കാനായിരുന്നു. അതുപോലെ ഗൃഹസ്ഥാശ്രമവും സ്വീകരിച്ചതും അതിനായിരുന്നു. കർത്തവ്യങ്ങളുടെ ഒഴിവുകഴിവുകൾ പറഞ്ഞ് അവിടെ തന്നെ പറ്റികൂടാനല്ല. ഓരോരുത്തരുടെയും കർമ്മബന്ധങ്ങളും കഴിവുമനുസരിച്ച് ജീവിതസൗകര്യങ്ങളുടെ ഏറ്റത്താഴ്ചകൾ ഉണ്ടായിരിക്കും. വ്യക്തിക്കൾക്കെന്നപോലെ കുടുംബത്തിലും സമുദായത്തിലും അതു അനുഭവപ്പെടും. എന്നാൽ അടിസ്ഥാനപരമായ ജീവിതമൂല്യം എല്ലാവർക്കും ഒരുപോലെയാണ്. അതു വേണ്ടവണ്ണം ബോദ്ധ്യപ്പെട്ടാൽ കർത്തവ്യങ്ങളുടെ പരിധി നിർണ്ണയിക്കാൻ കഴിയും . സാധാരനഗതിയിൽ ധാർമ്മിക-സമൂഹിക കാര്യത്തിൽ പങ്കെടുക്കാൻ പോലും പലരും അസൗകര്യങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറാറുണ്ട്.  എല്ലാ സൗകര്യങ്ങളുമുണ്ടായിട്ട് ഒരു നല്ല ചെയ്യാൻ കാര്യം തരപ്പെടുകയില്ല.   സമയവും സൗകര്യവും ഉപയോഗപ്പെടുത്തണമോ ദുരുപയോഗപ്പെടുത്തണമോ എന്ന് തിരുമാനിക്കേണ്ടത് അവരവർ തന്നെയാണ്. ഇതുപോലെ തന്നെ ഗൃഹത്തിൽ എല്ലാ കർത്തവ്യങ്ങളും നിർവഹിച്ചിട്ട് വാനപ്രസ്ഥത്തിൽ പ്രവേശിക്കാമെന്നു കരുതുന്നതും ഒഴിവുകിഴിവാണ്. ജീവിതം ആർക്കുവേണ്ടിയും കാത്തിരിക്കുകയില്ല. എത്ര തന്നെ ഡോക്ടർമാർ ഉണ്ടായിരുന്നാലും പോഷകാശഭക്ഷണങ്ങൾ നിറച്ചാലും. കായകല്പങ്ങൾ സേവിച്ചലും യമൻ നിയമമനുസരിച്ച് തട്ടിക്കൊണ്ടുപോകും.. അതിനാൽ ഗൃഹസ്ഥാശ്രമത്തിലെ കർത്തവ്യങ്ങൾ അതിന്റെ പരിധിക്കുള്ളിൽ ആകാവുന്നിടത്തോളം നിർവഹിച്ചിട്ട് അടുത്ത തലമുറക്ക് അവിടം ഒഴിഞ്ഞുക്കൊടുത്തുകൊണ്ട് വാനപ്രസ്ഥാശ്രമം സ്വീകരിക്കേണ്ടതാണ് തനിക്കും സമുദായത്തിനും നല്ലത്.

എല്ലാവിധ ആശാപാശങ്ങളിൽ നിന്നും വിമുക്തനും വിരക്തനുമായി സർവ്വജനഹിതകാരിയായ വർത്തിക്കണം . വാനപ്രസ്ഥൻ സ്വാർത്ഥമായ വിചാരങ്ങളും വാക്കുകളും കർമ്മങ്ങളും അദ്ദേഹം ധർമ്മത്തിന്റെ ഹോമകുണ്ഡത്തിൽ ആഹൂതി ചെയ്യുന്നു. അങ്ങനെ തന്റെതല്ലാം പരോപകാരർത്ഥമായി പരിണമിപ്പിക്കുകയും ജീവിതാനുഭവവും ബലവും അറിവും ധർമ്മാർത്ഥമായി സമൂഹക്ഷേമത്തിനായി വിനിയോഗിക്കുകയും ചെയ്യണം.

ദശവിധസ്നാനം, 

പഞ്ചാമൃതപാനം, അഭിഷേകം, ദണ്ഡനാരണം, കൗപീനധാരണം , ഹവനം, സങ്കൽപം , പീതവസ്ത്രധാരണം, സമാപനപൂജ, യജ്ഞം , എന്നിവ വാനപ്രസ്ഥ സംസ്ക്കാരത്തിലെ ഭാഗങ്ങളാകുന്നു.

ദശവിധസ്നാനം

വാനപ്രസ്ഥത്തിൽ പ്രവേശിക്കുന്ന യജമാനനെ ആചാര്യൻ കൊണ്ടുപോയി ഒരു പലകയിലിരുത്തി മന്ത്രോച്ചാരണപൂർവ്വം പത്തുവിധ സ്നാനം ചെയ്യിക്കുന്നു. ഭസ്മം, മണ്ണ്, പശുവിൻ ചാണകം, ഗോമൂത്രം, പഴുവിൻ നെയ്യ്, പശുവിൻ പാൽ, പശുവിൻ തൈർ, മഞ്ഞൾ, കുശ, തേൻ. എന്നി സാധനങ്ങളാണ് , ഓരോന്നും നിർദ്ദിഷ്ട മന്ത്രോച്ചാരണപൂർവ്വം സ്നാനം ചെയ്യണം,

1 - ഭസ്മം:- ഈ ശരീരം അവസാനം ഭസ്മമായി തീരേണ്ടതാണ്, ഏത് സമയത്തും സംഭവിക്കുന്ന മരണത്തിന് ശേഷവും ജീവന്റെ സദ്ഗതിക്ക് വേണ്ടി തയ്യാറാവുന്നതിന്റെ തുടക്കമാണിത്.

2 - മണ്ണ്:- മാതൃഭൂമിയോട് ജീവനുള്ള കടപ്പാടിനെ സൂചിപ്പിച്ചുകൊണ്ട് മണ്ണ് ശരീരത്തിൽ പൂശി കുളിക്കുകയും ശിഷ്ടജീവിതം ദേശഭക്തിയിലും മാതൃഭൂസേവനത്തിലും നയിക്കണമെന്ന വൃതം ഉൾക്കൊള്ളുകയും ചെയ്യുന്നു.

3 - ചാണകം :- ചാണകത്തെപ്പോലെ ശരീരവും ചെടികൊടി സസ്യാദികൾക്ക് വളമായി സംസാരം ഫലഭൂയിഷ്ഠമാവട്ടെ എന്ന് സങ്കൽപ്പം .

4 - ഗോമൂത്രം :- ക്ഷാരഗുണപ്രധാനമായ ഗോമൂത്രം രോഗനാശന ശക്തിയുള്ളതാണ്. ബാഹ്യാഭ്യന്തര ദുർഗുണങ്ങളെ അകറ്റി സ്വച്ഛതയുൾക്കൊള്ളുക എന്നതാണ് ഗോമൂത്ര സ്നാന സങ്കൽപ്പം.

5 - പാൽ:- പശുവിന്റെ പാലിനെ പോലെ ശുദ്ധവും സ്വച്ഛവും ഉജ്ജീവനശക്തിദായകവുമായിരിക്കണം സ്വജീവിതം.

7 - തൈർ:- ഇതുവരെ ജീവിതം ഓളമടിച്ചുകൊണ്ടിരുന്നു, പാത്രത്തിലെ പാലിനെ പോലെ ഇളകികൊണ്ടിരുന്നു. ഇനി ഉറയിച്ച പാലിനെപ്പോലെ - തൈരിനെപ്പോലെ ത്യാഹത്തിൽ സ്ഥിരനിഷ്ഠനായിരിക്കും, പ്രലോഭനങ്ങക്ക് വഴിപ്പെട്ട് അങ്ങോട്ടുമിങ്ങോട്ടും ആടുകയില്ല.

7 - നെയ്യ്:- ഗുരുത്വവും സ്നേഹവുമാണ് നെയ്യ്, ജീവിതത്തെ സരളവും സ്നേഹവുമായി തീർക്കുക എന്നതാണ്.

8 - മഞ്ഞൾ:- രോഗാണുക്കളെ നശിപ്പിക്കുന്നതും മംഗളസൂചകവുമായിരിക്കണം മഞ്ഞൾ, വിചാരം, വാക്ക്, പ്രവർത്തികളിൽ നാം ആഗ്രഹിച്ചിലെങ്കിലും കടന്നുകൂടുന്ന ദോഷങ്ങളെയും സമുദായത്തിലെ വികൃതഭാവങ്ങളെയും നേരിട്ട് അകറ്റുന്നതിന്നും തന്റേടത്തോടെ യത്നിക്കുമെന്ന് നിശ്ചയം.

9 - കുശ:- ഏതിലും കുശാഗ്രബുദ്ധിയോടെ ഇരിക്കുക. അധർമ്മത്തിനും അനീതിക്കുമെതിരെ തീക്ഷണതാപൂർവ്വം വർത്തിക്കുക.

10 - തേൻ :- മധുസ്നാനത്തിന്റെ താൽപര്യം സമഗ്രമായ സൗമ്യതയും മാധുര്യവുമാണ് . എല്ലാവർക്കും ഹിതകരമാം വിധം മധുരഭഷണം സേവന-ശുശ്രൂഷകൾ സാത്വികഭാവം സത്സംഗം മുതലായ ഗുണങ്ങളുടെ പോഷണം.

ഇതുവരെ ചെയ്തിട്ടുള്ള പാപകർമ്മങ്ങളുടെ പ്രായശ്ചിത്തമായും നവജീവിതത്തിന്റെ തുടക്കം കുറിക്കുന്നതിനായും, ഈ വിശേഷസ്നാനം വിധിച്ചിരിക്കുന്നു.

പഞ്ചാമൃതസേവനം

അതിനു ശേഷം പഞ്ചാമൃതം നൽകുന്നു , പശുവിൻപാൽ, പശുവിൻ നെയ്യ്, തേൻ, തുളസിയില, ശർക്കര എന്നിസാധങ്ങൾ മന്ത്രോച്ചരണപൂർവ്വം തയ്യാറാക്കുന്നതാണ് പഞ്ചാമൃതം, ശരീരികവും മാനസികവുമായ സാത്വിക ശുദ്ധീകരണമാണ്. പഞ്ചാമൃത സേവനത്തിന്റെ ഉദ്ദേശ്യം.

അഭിഷേകം

പഞ്ചാമൃത സേവനത്തിനുശേഷം വാനപ്രസ്ഥനെ സമുദായത്തിലെ സംസ്ക്കാര സമ്പന്നരും ധർമ്മസേവതൽപ്പരരുമായ 24 വ്യക്തികൾ ചേർന്നു അഭിഷേകം ചെയ്യുന്നു. അഭിഷേകം ചെയ്യുമ്പോൾ താൻ വരിച്ച വാനപ്രസ്ഥാശ്രമവ്രതത്തിന് സമുദായത്തിന്റെ മുഴുവൻ പിന്തുണയും ഉണ്ടെന്നും , വാനപ്രസ്ഥാശ്രമത്തിൽ അദ്ധ്യാത്മിക സാധനയോടപ്പം ശുദ്ധമനസ്സോടെ നിസ്വാർത്ഥമായി സമുദായസേവനമനുഷ്ഠിക്കമെന്നും മനസാ സങ്കൽപ്പിക്കണം, വിശാലമായ സമുദായവും ആദ്ധ്യാത്മികത്വവും അടങ്ങിയതാണ്.

പീതവസ്ത്രധാരണം

അതിനുശേഷം വാനപ്രസ്ഥൻ ഋഷിപൂജചെയ്ത് പീതവസ്ത്രം ധരിക്കുന്നു. സേവന നിഷ്ഠയുടെയും സാത്വിക ജീവിതത്തിന്റെയും ചിഹ്നമാണ്.

ചരടും കൗപീനവും

തുടർന്ന് വാനപ്രസ്ഥന്റെ കയ്യിൽ ചരടും കൗപീനവും ഏൽപ്പിക്കുന്നു. ഇന്ദ്രീയ സംയമത്തിന്റെയും ചുമുതലബോധത്തിന്റെയും പ്രതീകമാണ് ചരടും കൗപീനവും സ്വീകരിക്കുന്നത് . കൂടാതെ വാനപ്രസ്ഥാശ്രമം ശരിയായി പാലിക്കമെന്ന് ദൃഢവൃതം കൈക്കൊള്ളുന്നു,

ധർമ്മദണ്ഡ്

രാജാഭിഷേക സന്ദർഭത്തിൽ രാജാവിന് നിതിന്യായത്തിന്റെ ദണ്ഡ് ഗ്രഹിക്കുന്ന കർമ്മത്തെപ്പോലെയാണ് വാനപ്രസ്ഥൻ ധർമ്മദണ്ഡ് സ്വീകരിക്കുന്നത്. ജീവിതത്തിൽ സ്വധർമ്മ പാലനത്തിന് എപ്പോഴും തയ്യാറായിരിക്കുന്നു എന്നതിന്റെ പ്രതീകമാണ് ധർമ്മദണ്ഡ്. സ്വാദ്ധ്യായം, സാധന, സംയമം, ജനസേവ എന്നി ചതുർവിധ ധർമ്മകർത്തവ്യങ്ങളിൽ എപ്പോഴും ജാഗരൂകരായിരിക്കുമെന്ന ദൃഢസങ്കൽപ്പത്തോടെ ധർമ്മദണ്ഡ് സ്വീകരിക്കണം.

അനന്തരം വാനപ്രസ്ഥൻ അഗ്നി, വായു, സൂര്യൻ, ചന്ദ്രൻ, ഇന്ദ്രൻ എന്നീ ദേവന്മാരെ സാക്ഷിപ്പെടുത്തി താൻ സദാ വൃതശീലനയിരിക്കുമെന്ന് പ്രതിജ്ഞ ചെയ്യണം

സന്യാസം :  വാനപ്രസ്ഥാശ്രമ ജീവിതത്തോടെ വിവേക-വൈരാഗ്യാദികള്‍ നേടിയ ജ്ഞാനവൃദ്ധര്‍ തുടര്‍ന്ന് സ്വീകരിക്കുന്ന അശ്രമമാണ് സന്യാ സാശ്രമം. അതുവരെ താന്‍ നേടിയ അറിവുകള്‍ മുഴുവനും എല്ലാ ലോകത്തിനും ഉപകാരപ്പെടു ന്നതിന് വേണ്ടി ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് യാത്ര ചെയ്യുന്നത് സന്യാസിയുടെ ചര്യയാകുന്നു. അതിനിടയ്ക്ക് മരണം വന്നാല്‍ പോലും അതിനെ ഇരുകൈയ്യും നീട്ടി സ്വീകരിക്കാന്‍ സന്യാസി തയ്യാറുമായിരിക്കും

അന്ത്യേഷ്ടി സംസ്കാരം

ഭസ്മാന്തം ശരീരം എന്നാണ് വേദങ്ങളില്‍ പറഞ്ഞിരിക്കുന്നത് അതുകൊï് തന്നെ വൈദികര്‍, ഒരു വ്യക്തി മരിച്ചാല്‍ മൃതശരീരം അഗ്നിയില്‍ ദഹിപ്പിക്കുകയാണ് ചെയ്യാറ്. ഇത് സംസ്‌ക്കാര ക്രിയകളില്‍ ഒടുവിലത്തേതുമാണ്. ജീവന്‍ വേര്‍പ്പെട്ട പോയ ശരീരത്തിനെപോലും സംസ്‌ക്കരിക്കുന്ന വൈദിക പദ്ധതി.

ഒരു വ്യക്തിയെ സംബന്ധിച്ച് സംസ്കാരകർമ്മങ്ങൾ  ഗർഭാധാനത്തിൽ ആരംഭിച്ച് അന്ത്യേഷ്ടിയോടെ അവസാനിക്കുന്നു.  " ഭസ്മാന്തം ശരീരം " എന്ന് വിശേഷിപ്പിച്ചപോലെ അന്തിമസംസ്കാരം നരമേധം, മനുഷ്യയാഗം, അപരക്രിയ എന്നി പേരുകളിലും അറിയപ്പെടുന്നു.  മൃതദേഹത്തെ യഥാവിധി ദഹിപ്പിക്കുന്നതും  പരേതാത്മാവിൻ്റെയും ജ്ഞാതികളുടെയും ശുദ്ധീകരണത്തിന് ചെയ്യപ്പെടുന്ന കർമ്മങ്ങളും  അന്ത്യേഷ്ടി സംസ്കാരത്തിൽ പെടുന്നു,

'ദേഹ'മെന്നാൽ ദഹിക്കുന്നതെന്നും, 'ശരീര'മെന്നാൽ ക്ഷയിക്കുന്നതെന്നുമാണർത്ഥം. യജ്ഞത്തിനുവേണ്ടി ദ്രവ്യങ്ങൾ ഒരുക്കൂട്ടി ഹോമാഗ്നിയിൽ ആഹൂതിചെയ്യുന്നമാതിരി ഈ ശരീരത്തെ പോഷിപ്പിക്കുന്നതും, ശരീരവൃത്തികളെ ശുദ്ധീകരിക്കുന്നതും, പരാർത്ഥവും , പാരമാർത്ഥികവുമായ യജ്ഞത്തിനുവേണ്ടിയാവുന്നു. അങ്ങനെ ആധി ഭൗതീകവും ആദ്ധ്യാത്മീകവും ആധി ദൈവീകവുമാകുന്ന തപത്രയമെന്ന അഗ്നിയിൽ ദഹിച്ചുക്കൊണ്ടിരിക്കുന്നതാണ് ദേഹം. ഈ ശരീരത്തെ തന്നെ ഈശ്വേരച്ഛക്കനുസൃതമായ യജ്ഞനത്തിന് - ത്യഗത്തിന് - വിനിയോഗിക്കുമ്പോൾ യജിച്ച് യജിച്ച് ശരീരം ക്ഷയിക്കുന്നതോടപ്പം ജീവൻ ഉന്നതി പ്രാപിച്ചുക്കൊണ്ടിരിക്കുകയും ചെയ്യും. അവസാനം ജീവൻ വിട്ടുപിരിയുമ്പോൾ ഈ ശരീരത്തെ തന്നെ ഹോമാഗ്നിയിൽ ആഹൂതിചെയ്യലാണ് അന്ത്യോഷ്ടികർമ്മം . ഇതിൽ സൂക്ഷ്മവും സ്ഥൂലവും തത്ത്വങ്ങൾ അടങ്ങിയിരിക്കുന്നു. ശരീരസംസ്കാരത്തിൻ്റെ ആരംഭം  ഗർഭദാനവും അവസാനം മൃതശരീരത്തെ യഥാവിധി ദഹിപ്പിക്കലുമാണ്. ഒരാൾ മരിച്ചാൽ അയാളുടെ  ബന്ധുക്കൾ  ആ മൃതശരീരത്തെ മൺക്കട്ടപോലെ ഉപേക്ഷിച്ച്  പോകുന്നു.  അയാളുടെ കൂടെ ആരും പോകുന്നില്ല. ധർമ്മം ഒന്ന് മാതർമ് അനുഗമിക്കുന്നു. എന്ന സ്മൃതി വചനം ശരീരത്തിൻ്റെ നശ്വരതയെയും ധർമ്മനിഷ്ഠമായ ജീവിത്തിൻ്റെ മഹത്വവും ദ്യോതിപ്പിക്കുന്നതാണ്.  

അന്ത്യേഷ്ടികർമ്മാത്തിൻ്റെ  ഉദ്ദേശ്യവും ഗുണപാഠവും എന്തെന്ന് നോക്കാം  . ജീവിതത്തിലെ അന്തിമ അതിഥിയായ മൃത്യു   ജഗദ്നിയന്താവണെന്നറിഞ്ഞ് ബഹുമാനിക്കുക.  ലൗകിക ബന്ധങ്ങൾ എല്ലാം അനിത്യവും , ആത്മാവ് മാത്രം ജനനമരണരഹിതവും  നിത്യസ്വതന്ത്രവുമാകുന്നു.   മറ്റു ബന്ധങ്ങൾ എല്ലാം കാലഗതിയനുസരിച്ച് പരിവർത്തന സ്വഭാവത്തോട് കൂടിയതാകുന്നു. ഈ ബന്ധങ്ങളുടെ സംസരത്തിൽ ജീവൻ തൻ്റെ കർമ്മ യന്ത്രദ്വാരാ ചംക്രമണം ചെയ്തുകൊണ്ടിരിക്കുന്നു.  അതുകൊണ്ട് ഭൗതികവിയോഗങ്ങളെപ്പറ്റി  അനുശോദിക്കുന്നതിൽ വിശേഷമൊന്നുമില്ല.   ദുഃഖം മോഹജന്യമാണെന്ന് കരുതി വിവേകപൂർവ്വം വർത്തിക്കുക. അജ്ഞാനത്തിൻ്റെ പ്രതിബിംബമാണത് . ബുദ്ധിപൂർവ്വം വസ്തുസ്ഥിതിബോധവാനായി   ജ്ഞാനരൂപ  ഖഡ്ഗത്താൽ ശരീരമനസ്സുകളെ പീഡിപ്പിക്കുന്ന ദുഃഖത്തെ ഛേദിച്ചുകളയുക.  മോഹത്തിൽ നിന്നുള്ളവായ ഈ ശോകം നിമിത്തം  ബുദ്ധി വിവേകങ്ങളെ ശോഷിപ്പിക്കരുത്.  "സമയം അമൂല്യം" എന്നത് കാലൻ്റെ സർവ്വപ്രധാനമായ സന്ദേശമാകുന്നു.  സൽക്കര്യങ്ങൾ സമയം കണാത്ത വിഷയാസ്ക്തർക്ക് തക്ക മുന്നറിയിപ്പണത്.  അനശ്വരമായ ആത്മാവിൻ്റെ തൽക്കാലിക  സങ്കേതം മാത്രമാണ് ഈ ശരീരം.  ആരുടെയും അഭാവത്തിൽ ജീവിതഗതി തടസ്സപ്പെടുന്നില്ല. മറ്റൊരാളുടെ മരണം കാണുമ്പോൾ  തൻ്റെ മരണത്തെ ഓർത്തുകൊണ്ട് സ്വകർത്തവ്യപാലനത്തിലൂടെ ആത്മോദ്ധാരണത്തിന് ജാഗരൂകരാകണം.  എൻ്റെത് എന്ന ഭാവത്തിൽ കൂട്ടിവെക്കുന്നതും സ്വാർത്ഥവാസനയും, അനീതികളും ആശകളും  വെറുപ്പ് വിദ്വേഷങ്ങളും അഹങ്കാരവും ഇവയാറും നിരർത്ഥകങ്ങളാണെന്ന് ബോദ്ധ്യപ്പെട്ടു.  ഇതാണ് നശിക്കുന്ന  ശരീരത്തിൻ്റെ  പ്രവചനം. ധർമ്മം ആത്മസംയമം ,സേവനം , ജ്ഞാനം, പരമാർത്ഥികത്വം, ആത്മ(ഈശ്വരൻ) ഇവയാറും സത്യമാകുന്നു.  ഇതാണ് ആളികത്തുന്ന ചിന്താഗ്നിയുടെ  മംഗളഘോഷണം.  അന്ത്യശ്വാസം വലിച്ചുകഴിഞ്ഞാൽ ശരീരം ശവമായി.  അതിനെ ദർഭ തെക്കോട്ട് മുനയാക്കിയിട്ടതിൻ്റെ മീതെ  മലർത്തി കിടത്തി വായും ഇമകളും അടച്ച്  കാൽ പെരുവിരലുകൾ നൂൽത്തിരി കൊണ്ട് കെട്ടി. ശുഭവസ്ത്രംകൊണ്ട്  തലയും പാദവും ഒഴിച്ച് എല്ലാഭാഗവും മൂടി.  തലക്കൽ എള്ളെണ ഒഴിച്ച് വിളക്ക് കത്തിച്ച് വെക്കണം. ചുറ്റും ഗോളാകൃതിയിൽ അക്ഷതമിട്ട്  ദശാംഗം, അഷ്ടഗന്ധം എന്നിവ പുകക്കണം . ചിത ഒരുക്കുന്ന  സഥലത്ത് കുശപ്പുല്ല് കൊണ്ട്   ഈ മന്ത്രത്താൽ " ദേവസ്യ ത്വാ സവിതു പ്രസവോശ്വിനോർ  ബാഹുഭ്യാം പുഷ്ണോ ഹസ്താഭ്യാം  സരസ്വത്യൈ വാചോ യന്തു യന്ത്രിയേ ദധാമി ബൃഹസ്പ്തേഷ്ട്വാ സാമ്രാജ്യേനാഭിഷിം ചാമ്യസൗ"     തീർത്ഥപ്രോക്ഷണം നടത്തണം. 

 ഹോമകുണ്ഡം തെയ്യാറാക്കുന്ന പവിത്രഭാവത്തിൽ വേണം ചിതകുണ്ഡവും തെയ്യാറാക്കാൻ,  അതിനകത്ത്  പശുവിൽ ചാണകമെഴുകകയോ , തീർത്ഥജലം  തളിക്കുകയോ. ചെയ്യണം , പഞ്ചഭൂതങ്ങളെകൊണ്ട് ഉളവായത് അവ ഈശ്വരങ്കൽ സമർപ്പിക്കുന്ന എന്ന ഭാവത്തിൽ. ചിതയുടെ നാലു വശത്തും വിറകുകൾ വെക്കണം ,  പിന്നീട്  അതിനു മീതെ അടക്കുന്ന വിറകുകൾ ഈ നാലു വിറകുകൾക്കകത്ത് ഒതുങ്ങുന്ന വിധത്തിൽ വേണം ഈ വിറകുകൾ വെക്കാൻ,  

ഈ ചടങ്ങിൻ്റെ  താൽപ്പര്യം ഇതാണ്. 

തനിക്കും തൻ്റെ കുടുംബത്തിനും മര്യാദക്ക് കഴിയാനുള്ളവകയല്ലാതെ  കൂടുതൽ ചേർത്ത് വെക്കാൻ ഒരുമ്പടരുത്  ധനലാലസ അമിതമായാൽ  മനുഷ്യ ജീവിതത്തിൻ്റെ  ഉദ്ദേശലക്ഷ്യങ്ങളിൽ നിന്നും തെന്നിപോകാൻ ഇടയുണ്ട്  .ധനസംബന്ധമായ പരിധി നിശ്ചയിച്ച് ജീവശുദ്ധിക്കായി  പൂർവ്വദിക്ക് ഭാഗത്ത് ആദ്യത്തെ വിറക് വെക്കുന്നു.  നിയന്ത്രിത ജീവിതത്തിൻ്റെ ചിഹ്നമാണ്  ചിതക്ക് തെക്ക് ഭാഗത്ത് വെക്കുന്ന രണ്ടാമത്തെ വിറക്.  നിരാശപാടില്ല എന്നാൽ ആശകളെ അണപൊട്ടി ഒഴുകാൻ അനുവദിച്ചാൽ ജീവിതം തന്നെ അതിൽ മുങ്ങി നശിക്കും.  ജീവശക്തിക്കുള്ള  പരിമിതകാമം - ആഗ്രഹം - ദ്യോദിപ്പിക്കുന്നതാണിത്. പ്രശംസയിൽ ആമോദിക്കാത്തവർ വളരെ ചുരുക്കം, ആശാവഹമായ ജീവിതത്തിന്  കീർത്തി ഉപകരിക്കും പക്ഷേ അതിനുമുണ്ട് പരിധി, പ്രശംസക്കും  കീർത്തിക്കും വേണ്ടി  എന്തും ചെയ്യമെന്നുള്ള് സ്ഥിതി അധർമ്മാചരണത്തിനും  അന്യായത്തിനും കാരണമാക്കി ജീവനെ അധഃപതിപ്പിക്കുമെന്നതിനാൽ.  യശോനിയന്ത്രണത്തിൻ്റെ ചിഹ്നമായി. പടിഞ്ഞാറ് ഭാഗത്ത് ഒരു വിറക് വെക്കുന്നു.  ദോഷത്തെ അടക്കുന്ന ചിഹ്നമാണ്ണ് വടക്ക് ഭാഗത്ത് വെക്കുന്ന വിറക്,  മനുഷ്യരെല്ലാം ഒരേ പ്രകൃതക്കരയിരിക്കുവാൻ  ആവില്ല  പവിത്ര സ്നേഹത്തിനും സഹവർത്തിത്വത്തിനും അൽപ്പസ്വൽപ്പ വിട്ടുവീഴ്ചകൾക്കും  ഒരുക്കമായിരിക്കണം അസഹിഷ്ണുതയും ക്രോധവും  ജീവിതമൂല്യത്തെ തന്നെ നശിപ്പിച്ച് കളയാൻ ഇടയുണ്ട്.അതിനാൽ ദേഷ്യത്തെ വേണ്ടവിധം നിയന്ത്രിച്ച്  ജീവൻ്റെ മേൽ ഗതിക്ക് സഹായകമാക്കി തീർക്കണം  ഇങ്ങനെ നാല് വിറക് വെക്കണം.  

ചിതയിലെടുക്കുന്നതിന് മുമ്പ് ശവശരീരത്തെ ശുദ്ധം ചെയ്യാണം  യജ്ഞസാമാഗ്രി ശുദ്ധമായിരിക്കണമല്ലോ,  മനുഷ്യശരീരം അവസാനമായി ഹവിസ്സായി തീർക്കുന്നതിനാണ്  തലമുതൽ പാദം വരെ ശുദ്ധം ചെയ്യുന്നത് യജ്ഞസാധനങ്ങൾ എടുത്തു കൊണ്ടുപോകുന്ന പവിത്ര ഭാവത്തോടെ വേണം ശവശരീരത്തെ ചിതയിലേക്ക് കൊണ്ടുപോകുവാൻ.അങ്ങനെ യഥാവിധി ശവശരീരത്തെ ദഹിപ്പിക്കുക.  ഭൗതിക തലത്തിൽ ഒരു മനുഷ്യൻ്റെ അന്തിമസംസ്കാരം  അന്ത്യേഷ്ടികർമ്മാത്തിൽ സമാപിക്കുന്നു.

അവരവരുടെ കർമ്മഫലം  അവരവർ തന്നെ അനുഭവിക്കണമെന്നിരിക്കെ  മരിച്ച് ആളിനു വേണ്ടി പിൻഗാമികൾ  ചെയ്യുന്നത് എന്തിന്.  ???  അവരവർക്ക് വേണ്ടിതന്നെ. തൻ്റെ ജീവശുദ്ധിയും മേൽഗതിയും ഐഹികവും പരാത്രികവുമായ  ജീവിതസുഖവും ഇച്ഛിക്കുന്നവരെല്ലാം  ബന്ധപ്പെട്ട മുൻഗാമികളോടുള്ള  കടമകൾ യഥായോഗ്യം നിർവഹിക്കണം  ജീവിതാടിസ്ഥാനത്തെ  പവിത്രവും പ്രബലവുമാക്കിതീക്കുന്ന നന്ദിപ്രകടനമാണ് പഞ്ചമഹായജ്ഞങ്ങൾ   അതുപോലെ മരിച്ചവരെ  യഥാവിധി  സംസ്ക്കരിച്ച് പരേതാത്മാവിൻ്റെ സാദ്വിച്ഛകൾക്ക് അനുസൃതമായി  സൽക്കർമ്മങ്ങൾ ചെയ്യുന്നത്  പ്രാഥമിക കർത്തവ്യമാകുന്നു.  ശുദ്ധമനസ്സോടെ ചെയ്യുന്ന ഇത്തരം കർമ്മങ്ങൾ  പരേതാത്മാവിൻ്റെ സത്  ഗതിക്ക് സഹായകമാകുന്നു. മൃതദേഹം സംസ്കരിച്ചതിനെ തുടർന്ന് സ്നാനം ചെയത് ഉദകക്രിയ ചെയ്ത്.  പിന്നിട് ദിവസവും  ബലിയും പിണ്ഡദാനകർമ്മവും പത്താം ദിവസം പുലകുളിയും    സപണ്ഡികരണശ്രാദ്ധവും പത്തു ദിവസത്തിനുള്ളിൽ  അസ്ഥിസഞ്ചയനം ചെയ്തു കൊള്ളണം .    അങ്ങനെയെല്ലം വിധിപോലെ ചെയ്യണം

 എന്താണ് പുല എന്ന് നോക്കാം

പുനർ ലയിപ്പിക്കുന്നതു ആണ് പുല മരണ സമയം ശരീരത്തു നിന്നും ദശ പ്രാണനിൽ ഒൻപതു പ്രാണനും വിട്ടുപോകുന്നു എന്നാൽ ധനജയൻ എന്ന പ്രാണൻ ശരീരത്തിൽ നിന്നും പതിയെ പോകുന്നു ധനഞ്ജയൻ എന്ന വായു സർവവ്യാപിയാണ്. ..ശരീരം അഗ്നിയിൽ ലയിക്കുമ്പോൾ ധനജ്ജയ്ൻ പുറത്തു വരുന്നു ..ധനജ്ജയൻ എന്ന പ്രാണൻ പിതാവിൽ നിന്നും മാതാവിന്റെ ഗർഭപാത്രത്തിൽ വച്ച് തന്നെ ശിശുവിലേക്ക് എത്തുന്നു .ശരീരത്തിൽ നിലനിൽക്കുന്ന ധനജ്ജയ്ൻ ആ വ്യക്തി മരിക്കുമ്പോൾ ശരീരം വിട്ടു പുറത്തേക്കു ശരീരം നശിക്കുമ്പോൾ പുറത്തെ ത്തുന്നു ..ഈ ധനഞ്ജയൻ ഒരു വ്യക്തിയുടെ രക്തബന്ധത്തിൽ ഉള്ള എല്ലാ ആളുകളുമായും ബന്തമുണ്ടാകും .കാരണം പിതാവിൽ നിന്നും നമ്മളിലെത്തുന്ന പ്രാണനാണല്ലോ ..അത് ഒരേ പിതാവിൽ നിന്നും ജന്മം എടുത്ത എല്ലാ വ്യക്തികളുടെയും പ്രാണനുമായി ബന്ധപ്പെട്ടിരിക്കും രക്ത ബന്ധമുള്ള വ്യക്തി മരിച്ചാൽ അത്കൊണ്ടാണ് പുല ആചരിക്കുന്നത് മരണ ശേഷം വിട്ടുപോകുന്ന ദശപ്രാണനെയും കർമ്മങ്ങളിലൂടെ ഒന്നിപ്പിക്കുന്നു ,പുനർ ലയിപ്പിക്കുന്നു ... മരണം ഉണ്ടായതിനു ശേഷം അന്തരീക്ഷം ഭൂമി എന്നിവ ശുദ്ധീകരിക്കാൻവേണ്ടിയാണ് ഹോമങ്ങളും മറ്റും നടത്തുന്നത് ..ഈ ഹോമങ്ങളിലും കർമ്മങ്ങളിലും പങ്കെടുക്കാൻ ശരീര ശുദ്ധമാ യിരിക്കുവാൻ ആണ് പുല യുള്ള ആളുകളോട് ദൂര സഞ്ചാരം പാടില്ല ,വേറെ വ്യക്തികൾ പുല യുള്ളവരെ തൊടരുത് എന്നൊക്കെ ആചാരമായത്

"പഞ്ചകോശങ്ങൽ അടങ്ങിയ ശരീരത്തിന് ചിന്തിക്കാനും, സംസാരിക്കാനും, പ്രവർത്തിക്കാനും ഉള്ള കഴിവ് ഉണ്ടാകുന്നത് പ്രാണൻ എന്ന ശക്തി കൊണ്ടാണ്. ഈ പ്രാണന്റെ വരവ് ജനനവും, പോക്ക് മരണവും ആണ്. ജീവശരീരത്തിൽ പ്രാണൻ, അപാനൻ, ഉദാനൻ, സമാനൻ, വ്യാനൻ എന്നിങ്ങനെ അഞ്ചു മുഖ്യതരം മുഖപ്രാണനുകളുണ്ട്. ഇവയ്ക്ക് യഥാക്രമം നാഗൻ, കൂർമ്മൻ, കുകലൻ, ദേവഭക്തൻ, ധനഞ്ജയൻ എന്നിങ്ങനെ അഞ്ചു പ്രാണനുകളുണ്ട് . ഇവയെല്ലാംകൂടി ആത്മാവെന്ന കേന്ദ്രചൈതന്യത്തിൽ നിന്നും, പ്രകൃതി നിമിത്തം ആകർഷിക്കപ്പെട്ട് ശരീരരൂപീകരണം നടത്തുന്നു. ഇതാണ് ജനനം. പിന്നീട്, ഈ പ്രാണനുകൾ ആ ശരീരത്തെ എപ്പോൾ വിട്ടുപോകേണ്ട ഒരവസ്ഥ വരുന്നുവോ അപ്പോൾ മരണം സംഭവിക്കുന്നു. 

ചിതാഭസ്മം ഒഴുക്കലും, ശ്രാദ്ധാദികർമ്മവും ഇവയുടെ  പ്രാധന്യത്തെ കുറിച്ച് അൽപ്പമെന്ന് ചിന്തിക്കാം

ചിതാഭസ്മം ജലത്തിൽ ഒഴുക്കുന്നതിനു പിന്നിലും ഒരു തത്വമുണ്ട്. പരേതാത്മാവിനെ മോക്ഷത്തിലേക്ക് നയിക്കുന്നത് ജലമാണു. നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടൊ എന്നറിയില്ല. ജലമാണു പ്രാണനെ നിലനിർത്തുന്നത്. പ്രാണൻ നിലനിൽക്കുന്നതും അന്നത്തിലാണു. നാം കഴിക്കുന്ന അന്നത്തെ നയിക്കുന്നതും ജലമാണു. നാം കഴിക്കുന്ന അന്നത്തെ ആമാശയത്തിലേക്ക് നയിക്കുന്നത് ഉമിനീരാണു (ജലം). കട്ടികൂടിയ ആഹാരം ഇറക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ നാം അൽപം ജലം കുടിക്കാറില്ലെ.അതുകൊണ്ട് ജീവാത്മാവായ പ്രാണനേയും പരമാത്മാവിലേക്ക് ജലം നയിക്കുന്നു, നദിയായും, പുഴയായും ഒഴുകുന്ന ജലം അവസാനം എത്തിചേരുന്നത് സമുദ്രത്തിലാണു. സമുദ്രം നദികളുടെ ഒരു ലയനമാണു. സമുദ്രത്തിലെ ജലം നീരാവിയായി, കാർമ്മേഘമായി, മഴയായി പലഭാഗങ്ങളിലായി പെയ്ത് തോടുകളായും പുഴയായും, നദിയായും ഒഴുകി ഒടുവിൽ സമുദ്രത്തിൽ തന്നെ എത്തിചേരുന്നു, അതായത് എവിടെനിന്നാണോ ഉത്ഭവിച്ചത് അവിടേക്കുതന്നെ എത്തിചേരുമ്പോഴാണു ലയനം അതായത് ഒരു പൂർണ്ണത ഉണ്ടാവുന്നത്. പ്രകൃതിയിലെ സകലതിലും ഈ ലയനം നമുക്ക് കാണാം. ഇതുപോലെ പരമാത്മാവിൽ നിന്ന് ഉത്ഭവിച്ചതാണു ഈ ജീവാത്മാവു. ഈ ജീവാത്മാവ് പരമാത്മാവിൽ തന്നെ ലയിക്കുമ്പോഴാണു മോഷം ലഭിക്കുന്നത്. പക്ഷെ നമുക്കതിനു കഴിയുന്നില്ല. ഈ ജീവൻ പല പല കർമ്മബന്ധങ്ങളിൽ പെട്ട് ജനിച്ചും മരിച്ചും വീണ്ടും ജനിച്ചും മരിച്ചും മോക്ഷമില്ലതെ ജനനമരണങ്ങൾ ഇങ്ങനെ അനുസൂതം നടന്നുകൊണ്ടേയിരിക്കുന്നു. മോക്ഷത്തെ പ്രതീകാത്മകമായി ചിതാഭസ്മം ഒഴുക്കുന്നതിലൂടെ മാനവരാശിക്ക് പറഞ്ഞുകൊടുക്കുകയാണു ചിതാഭസ്മം ഒഴുക്കുന്ന ഈ ചടങ്ങു.

പൗരാണികകാലം മുതൽക്കുതന്നെ, ഗംഗ, യമുന, ഗോദാവരി, സരസ്വതി, നർമ്മദം സിന്ധു, കാവേരി, രാമേശ്വരം, ഭാരതപുഴ, തുടങ്ങിയ സ്നാനഘട്ടങ്ങൾ എല്ലാം തന്നെ പാപനാശനവും, പിതൃക്കൾക്ക് മോക്ഷദായകങ്ങളുമാണു. ഈ നദീതീരങ്ങളൊക്കെതന്നെ തർപ്പണഘട്ടങ്ങളാണു. ഗംഗാനദി മാത്രമല്ല എല്ലാ നദികളും, പുഴകളും ശ്രീമഹാദേവന്റെ തിരുജഡയിൽ നിന്നുമൊഴുകുന്ന പുണ്യജലധാരകളാണു. അതുകൊണ്ടാണു നദിക്കരയിലും, പുഴയുടെ തീരത്തുമൊക്കെ ബലിതർപ്പണത്തിനും മറ്റും പ്രാധാന്യം കൈവന്നിരിക്കുന്നത്. ഒഴുകുന്ന ഈ ജലസാന്നിദ്ധ്യം ശ്രീ പരമശിവന്റെ സഹായത്താൽ മരിച്ചുപോയ പിതൃക്കൾക്ക് മോക്ഷമേകുന്നു. ഈ ജന്മത്തിൽ ചെയ്ത സുകൃതങ്ങളുടെ പരിണിതഫലമായി പിതൃലോകം ഭുജിയ്ക്കുന്ന ആത്മാക്കൾ സുകൃതങ്ങൾ അനുഭവിച്ചുകഴിഞ്ഞാൽ പൂർവ്വജന്മസുകൃതമനുസരിച്ച് പുണ്യവാന്മാരായ ആൾക്കാരുടെ ഇടയിൽ ജന്മമെടുക്കുന്നു. പിതാവിന്റെ ഈ ഗതിയെ ( പുണ്യവാന്മാർക്ക് മരണാനന്തരം രണ്ട് ഗതികളാണുള്ളത്. ഇതിനെ ഉത്തരായണം അതായത് അർച്ചിർ മാർഗ്ഗമെന്നും ദക്ഷിണായനം അതായത് ധൂമമാർഗ്ഗമെന്നുംപറയപ്പെടുന്നു. ഇഷ്ടാപൂർത്തങ്ങൾ നിർവ്വഹിച്ച വ്യക്തി അതായത് യാഗകർമ്മങ്ങൾ നടത്തുന്നവനും മനുഷ്യന്റെയും മറ്റ് ജീവജാലങ്ങളുടെയും യോഗക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്നവനും ധൂമമാർഗ്ഗത്തിലൂടെ ചാന്ദ്രജ്യോതിയിലേയ്ക്ക് എത്തിച്ചേരുന്നു. അതായത് ധൂമം രാത്രി, കൃഷ്ണപക്ഷം, ദക്ഷിണായനം എന്നിങ്ങനെയാണ് ക്രമം. അത്തരത്തിൽ ചാന്ദ്രജ്യോതിയിൽ എത്തിച്ചേർന്ന കർമ്മയോഗി കുറേക്കാലം അവിടെ ദേവന്മാരോടുകൂടി സുഖിച്ച് പുണ്യം ക്ഷയിക്കുന്നതോടുകൂടി വീണ്ടും ഭൂമണ്ഡലത്തിലേക്ക് തന്നെ തിരിച്ചുവരുന്നു. ഇതാണ് പുനർജ്ജന്മത്തിന്റെ പൊരുൾ. ക്ഷീണേപുണ്യേ മർത്യലോകം വിശന്തി എന്നിങ്ങനെ പ്രമാണവും ഉണ്ട്. അതല്ലാതെ മരിച്ച ഉടനെത്തന്നെ പുനർജ്ജന്മം സിദ്ധിക്കുകയല്ല)   ബലപ്പെടുത്തുക എന്നതാകുന്നു ശ്രാദ്ധകർമ്മത്തിലൂടെ പുത്രന്മാർ നിർവ്വഹിക്കുന്നത്. അതിനാൽ ശ്രാദ്ധം അനുഷ്ഠിക്കുക എന്നത് പുത്രന്റെ കടമയാണ്. ഒരാൾ ഈശ്വരവിശ്വാസിയായാലും നിഷേധിയായാലും ശരി സുകൃതകർമ്മങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അതായത് ഇഷ്ടമായിരിയ്ക്കുന്ന ദേവപൂജ ചെയ്തില്ലെങ്കിലും പൂർത്തമെന്ന് അറിയപ്പെടുന്ന ലോകക്ഷേമകരങ്ങളായ പ്രവൃത്തികൾ ചെയ്തിരുന്നാലും പിതൃലോകം ഭുജിയ്ക്കാം

സന്ന്യാസാശ്രമസംക്കാരം

സന്യാസിയാവാൻ തിരുമാനിച്ച വ്യക്തി അതിൻ്റെ പ്രാരംഭമായി അനുഷ്ഠിക്കേണ്ട  കർമ്മങ്ങളും  ഗുരുവിൽ നിന്ന് സന്യാസദീക്ഷ സ്വീകരിക്കേണ്ട ക്രമങ്ങളുമാണ് സന്യാസാശ്രമസംസ്ക്കാരകർമ്മങ്ങൾ . ജീവിതത്തിലെ അവസാന സംസ്ക്കാരമെന്നനിലയിൽ  ഈ കർമ്മത്തിലാദ്യന്തം വിശുദ്ധവൈരാഗ്യത്തിൻ്റെയും  ആദ്ധ്യാത്മികചൈതന്യത്തിൻ്റെയും  അനുഭവമുണ്ടാവും .നിശ്ചയ തീയതിക്ക് മൂന്ന് ദിവസം മുമ്പേ വൃതനിഷ്ടനായിരിക്കണം സന്യസിക്കുന്ന ആൾ സംസ്ക്കാരകർമ്മങ്ങൾ എല്ലാം ഒരുക്കങ്ങൾ എല്ലാം മുൻകൂട്ടി ചെയ്തിരിക്കണം .  നിശ്ചിത തീയതി  രാത്രി മുന്നാം യാമത്തിൽ ഉണർന്ന് എഴുന്നേറ്റ്  ശൗച-സ്നാനാദികൾ  കഴിച്ച് കുറെ നേരം ഏകാന്തമായരു സ്ഥലത്തിരുന്ന ജപ ധ്യാനങ്ങൾ ചെയ്യണം സൂര്യോദയമൂഹൂർത്തത്തിൽ വിദ്വാന്മാരും ആചാര്യന്മാരും  ധർമ്മപ്രചാരകരുമായ സജ്ജനങ്ങൾ യജ്ഞവേദിക്ക് ചുറ്റുമിരുന്ന് ഹവനം, സ്വസ്തിവചനം, ശാന്തിപാഠം എന്നിവ നിർവഹിക്കണം തുടർന്ന് സന്യാസം സ്വീകരിക്കുന്ന വ്യക്തിയും,  ഋത്വിക്കുകളും ചേർന്ന് ശുദ്ധാന്നത്തിൽ പശുവിൻ നെയ്യ് ചേർത്ത്  പതിന്നൊന്ന് ആഹൂതി  നൽകണം ,  വീണ്ടും അന്നവും നെയ്യും ചേർത്ത് ആളിക്കത്തുന്ന ഹോമാഗ്നിയിൽ "  യത്ര ബ്രഹ്മോ വിദോയാന്തി  ദീക്ഷയാ തപസാ സഹ അഗ്നിർമാതത്ര    നയത്വഗ്നിമേധാം ദധാതു മേ  അഗ്നേയ സ്വാഹ ഇദമഗ്നേയ ഇദം ന മ്മഃ" ഇത്യാദി വേദമന്ത്രങ്ങളാൽ പതിനഞ്ച്  തവണ ആഹൂതി നൽകണം .  സന്യാസശ്രമം സ്വീകരിക്കുന്ന വ്യക്തി ധർമ്മാചാരം സത്യോപദേശം , യോഗഭ്യാസം, ശമം ദമം ശാന്തി,സുശീലത, ഇത്യാദി വിദ്യാവിജ്ഞാനാദി ശുഭ ഗുണകർമ്മസ്വഭാവ നിരതനായി ഈശ്വരനെ തൻ്റെ പരമ ബന്ധുവായി ദൃഢമായി  വിശ്വസിച്ച് പരം പുരുഷാർത്ഥം  നേടണം . പരമപുരുഷാർത്ഥം കൊണ്ട് ശരീരം , പ്രാണൻ , മനസ്സ്,  പഞ്ചേന്ദ്രിയങ്ങൾ മുതലായവയെ അശുദ്ധവ്യവഹാരങ്ങളിൽ നിന്നും നിശ്ശേഷമകറ്റി  ശുദ്ധവ്യവഹാരത്തിൽ നയിച്ച്   അന്യരുടെ അശുദ്ധജീവിതങ്ങളെ  ബ്രഹ്മവിദ്യ പഠിപ്പിച്ചും ഉപദേശിച്ചും ശുദ്ധീകരിക്കുവാൻ ശ്രമിച്ചു കൊണ്ടിരിക്കണം  സ്വയം ഇശ്വരീയ പരമാനന്തത്തിൽ മുഴുകി  മറ്റു മനുഷ്യർക്ക്  നിത്യാനന്തം പകർന്നു കൊടുക്കുവാൻ സാധിക്കണം ഇതാണ് ആ തൈത്തരീയകരണ്യക മന്ത്രങ്ങളുടെ സാരം.

  പിന്നീട് "ഓം അഗ്നേയ സ്വാഹ"  എന്നു തുടങ്ങി      "അന്തശ്ചരതി ഭൂതേഷു ഗുഹയാം വിശ്വമൂർത്തിഷും ത്വം യജ്ഞസ്വം വഷ്ട്കാരഃ  ത്വമിന്ദ്രസ്ത്വം  വിഷ്ണുസ്ത്വം ബ്രഹ്മ്സ്ത്വം  പ്രജാപതി ത്വം  താദപ ആപോ  ജ്യോതിരസോഽമൃതം ബ്രഹ്മ ഭൂർഭവഃ  സ്വരോം സ്വാഹ"  എന്ന മന്ത്രം വരെ( അമ്പതുമന്ത്രങ്ങൾ)  ജപിച്ചുകൊണ്ട്   ഘൃതാഹൂതി നൽകണം

അനന്തരം യജമാനൻ( വ്യക്തി) (സന്യാസവ്രത്തി) ചൂഡാകർമ്മസംസ്ക്കര വിധിയനുസ്സരിച്ച്  അഞ്ച് രോമങ്ങൾ വിട്ട് ക്ഷൗരം ചെയ്യിച്ചിട്ട് കുളിക്കണം  അങ്ങനെ യജ്ഞവേദിക്ക്  വരുമ്പോൾ പുരുഷസൂകതം 

ചൊല്ലി അഭിഷേകം ചെയ്യണം അനന്തരം യജ്ഞവേദിക്ക് അഭിമുഖമായി നിന്ന് കൈകൂപ്പി നിന്ന്  

ഓം ബ്രഹ്മണേ നമഃ, 

ഓം ഇന്ദ്രായ നമഃ, 

ഓം സൂര്യായ നമഃ, 

ഓം സോമായ നമഃ, 

ഓം ആത്മനേ ന്മഃ, ഓം 

അന്തരാത്മനേ നമഃ,  

എന്നി ഷ്ഡമന്ത്രങ്ങൾ ജപിക്കണം ,  

ഓം ആത്മനേ സ്വാഹ, 

ഓം അന്തരാത്മനേ സ്വാഹ, 

ഓം പ്രജാപതേ സ്വാഹ, 

എന്നി മ്ന്ത്രങ്ങൾ കൊണ്ട് ആഹൂതി നൽക്കണം, അതിനുശേഷം മധുപർക്കക്രിയ ( തൈരിൽ അതിൻ്റെ കാൽ ഭാഗം തേനോ നെയ്യോ ചേർത്ത്  നിശ്ചിതമന്ത്രോച്ചാരണപൂർവ്വം  അഷ്ട്ദിക്കുകളിൽ തൂവിയിട്ട് ശേഷിച്ചവ സ്വയം സേവിക്കുന്ന ക്രിയ)  നടത്തണം ,  തുടർന്ന് പ്രാണായാമം ചെയ്തീട്ട് ഈ മന്ത്രം ജപിക്കണം , 

ഓം ഭുഃ സാവിത്രീം പ്രവിശ്യാമി തത്സവിതുർവരേണ്യം ,  

ഓം ഭുവഃ സവിത്രീം പ്രവിശ്യാമി  ഭർഗ്ഗോദേവസ്യധീമാഹി, 

ഓം സ്വഃ സാവിത്രീം പ്രവിശ്യാമി ധിയോ യോന പ്രചോദയാത്,  

ഓം ഭൂർഭുവഃ സ്വഃ  സാവിതീം പ്രവിശ്യാമി  തത് സവിതുർ വരേണ്യം ഭർഗ്ഗോ ദേവസ്യ ധീമഹി ധിയോ യോന പ്രചോദയാത്,  

വീണ്ടും യജ് ഞത്തിൽ ആജ്യാഹൂതി നൽകിയിട്ട്   "ഓം ഭുഃ  സ്വഹാ"  എന്ന മന്ത്രോച്ചരണപൂർവ്വം  പൂർണ്ണാഹൂതി നൽകിയിട്ട് 

പുത്രൈഷണായശ്ച വിത്തൈഷണായശ്ച 

ലോകൈഷണായശ്ചോർത്ഥായാഥാഭിക്ഷാചാര്യം ചരതി   

പുത്രൈഷണാ വിത്തൈഷണാ ലോകൈഷണാ മയാ പരിത്യക്താ 

മത്തഃ  സർവ്വഭൂതേഭ്യോ ഽഭയമസ്തു സ്വാഹ" 

ഈ സത്യ പ്രതിജ്ഞാപൂർവ്വം ഭൂമിയിൽ ജലസേചനം ചെയ്യുക.

പിന്നീട് നാഭി വരെ ജലത്തിൽ നിന്നുകൊണ്ട് ഓം ഭുഃ സാവിത്രീം എന്ന മന്ത്രം മനസാജപിച്ച് , ഓം ഭൂർഭുവഃ സ്വഃ സാവിത്രീം പ്രവിശാമിപരോരജസേ സവേദോം  എന്ന് നിർത്തി വീണ്ടും പ്രതിജ്ഞയെടുക്കുന്നു.  ഓം ഭുഃ സന്ന്യാസ്തം മയാ , ഓം ഭുവഃ സന്ന്യാസ്തം മയ, ഓം സ്വഃ സന്ന്യാസ്തം മയാ,  എന്നൊക്കെ ചൊല്ലികൊണ്ട്  കയ്യിൽ ജലമെടുത്ത് കിഴക്കോട്ട് അഞ്ജലീ രൂപത്തിൽ ഒഴിക്കണം . ശിഖയും  യജ്ഞോപവീതവും കൈയിലെടുത്ത്   ജലത്തോടപ്പം  ഓം ആപോവൈ സർവ്വ ദേവതാ സ്വാഹാ, ഓം ഭുവ സ്വാഹ എന്ന മന്ത്രോച്ചാരണാപൂർവ്വം ജലത്തിൽ അഞ്ജലി  അർപ്പിക്കുന്നു.

അനന്തരം ആചാര്യൻ (സന്ന്യസദീക്ഷ നൽകുന്ന  ഗുരു)  സന്ന്യാസം സ്വീകരിക്കുന്ന ശിഷ്യനെ  ജലത്തിൽ നിന്ന് കൈകൊടുത്ത് ഗ്രഹിച്ചുകൊണ്ട്  യജ്ഞശാലയിലെക്ക് കൊണ്ട് വന്ന് സന്ന്യാസ വസ്ത്രം (കാവിവസ്ത്രം) നൽക്കുന്നു.  "ഇന്ദ്രസ്യവജ്രോഽസിവാജസാസ്ത്വയായം വാജം സേത് വജസ്യനു പ്രസവേ  മാതരം മഹീ  മദീതിം നാമവചസാ കരാമഹേ  യസ്യമിദം വിശ്വം ഭുവനമാവിശേഷ തസ്യം നോ ദേവ സവിതാ ധർമ്മസാവിഷത്" ഈ മന്ത്രോച്ചാരണാപൂർവ്വം സന്യാസിക്ക് ദണ്ഡ് (  സന്യസിക്കുള്ള ഊന്നു വടി  ) നൽക്കുന്നു.  ആചാര്യനെ സാഷ്ടാംഗ പ്രണാമം ചെയ്തുകൊണ്ട്  അവ ഏറ്റുവാങ്ങണം .  അപ്പോൾ സന്യാസാശ്രമമാഹാത്മ്യത്തെ പറ്റി  ആചാര്യൻ്റെ ഉപദേശ പ്രഭാഷണം  പുതുതായി സന്യാസം സ്വീകരിച്ച വ്യക്തിയോടപ്പം സന്നിഹിതരയിരിക്കുന്നവരും കേൾക്കണം .   ഈ സന്ദർഭത്തിൽ ആത്മാവിൽ ആഹാവനീയാദി  അഗ്നികളകറ്റുന്ന  വേദഗാനം  ആലപിക്കണമെന്നുണ്ട്  അവ ഓരോന്നും  ആത്മതത്ത്വത്തെ  പകൽ പോലെ പ്രകാശിപ്പിക്കുന്നതണ്.  സന്യാസം സ്വീകരിച്ച ശിഷ്യൻ സാത്വിക ജീവിതം നയിക്കുന്ന ഗൃഹാശ്രമികളുടെ  ഭവനത്തിൽ നിന്നും ഭിക്ഷാന്നം കൊണ്ട് വന്ന് ഗുരുവിന് സമർപ്പിക്കുമ്പോൾ അതു പ്രസാദമായി  ഭുജിക്കുന്ന ചടങ്ങും ഗുരുദക്ഷിണ  പ്രസാദവിതരണം  എന്നിവയോട് കൂടി  സന്യാസ സംസ്കരകർമ്മം സമാപിക്കുന്നു.

ശരീരധാരണത്തിന് ആഹാരാദികൾ ആവിശ്യമുള്ളടത്തോളം    സന്യാസി നിത്യകർമ്മങ്ങൾ അനുഷ്ഠിച്ചും സത്യ-ധർമ്മ ഉപദേശങ്ങളാൽ  സമുദായത്തിന്ന് മാരഗ്ഗദർശനങ്ങൽ നൽകിയും ജീവിക്കണം. അവരെ സമുദായത്തിൻ്റെ ഉന്നതിക്കായി വേണ്ടവിധം  ബഹുമാനിച്ചാരാധിക്കേണ്ടത് സമുദായത്തിൻ്റെ മുഖ്യകർത്തവ്യമാക്കുന്നു.  കർമ്മഫലത്തെ അപേക്ഷിക്കാതെ കർത്തവ്യകർമ്മത്തെ  (ഈശ്വരാരാധന മുതലായവ) ആരു ചെയ്യുന്നുവോ  അവനാണ് സന്ന്യാസി  യോഗിയും അവൻ തന്നെ.  ഈശ്വരരാധനയില്ലാത്തവനും ക്രിയാരഹിതനായവനും  സന്ന്യസിയോ യോഗിയോ ആവില്ല. സന്യാസ കർത്തവ്യങ്ങളെപ്പറ്റി ഋഗ്വേദദികളിലും  ഉപനിഷത്തുക്കളിലും സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. " യം യം  ലോകം മനസാസംവിഭാതി വിശുദ്ധസത്ത്വഃ  കാമായതേയാംശ്ചകാമാൻ  തതം ലോകം ജയതേ താംശ്ചകാമം സ്തസ്മാദാത്മജ്ഞം ഹ്യർച്ചയേദ്    ഭൂതികാമഃ"   ശുദ്ധവും നിർമ്മലവുമായ മനസ്സുകൊണ്ട് ആത്മസാക്ഷാത്ക്കാരം സാധിച്ചിട്ടുള്ള  സന്ന്യാസിമാർ ഏതേത് ലോകങ്ങളും ഭോഗങ്ങളും സാധിക്കണമെന്ന് ആഗ്രഹിക്കുന്നുവോ സത്യസങ്കൽപ്പന്മാരയതുകൊണ്ട് അതെല്ലാം അവർക്ക് സാധിക്കുന്നു.  അതുകൊണ്ട് ഐശ്വര്യം വേണമെന്ന് ആഗ്രഹിക്കുന്നവർ അങ്ങനെയുള്ള ആത്മഞാനികളേ ഭക്തിപൂർവ്വൻ പൂജിക്കണം.

ആദരിക്കപ്പെടുന്ന സന്യാസിമാർ അത്  ആഗ്രഹിക്കത്തവരാകുന്നു. കാമിനി കാഞ്ചനപോലെ കീർത്തിയും അവർക്ക് കാര്യമല്ല.  പേരും പുകഴും പണവുമെല്ലാം പിന്തുടർന്ന് കൊണ്ടിരിക്കുമെങ്കിലും അവയെ തൃണസമാനം തിരസ്ക്കരിക്കുവാൻ  സ്വധർമ്മ നിഷ്ഠനായ സന്ന്യാസിക്ക്  യാതൊരു വിഷമവുമുണ്ടാവില്ല.  തപോധനനായ ആ സന്ന്യാസി എക്കാലത്തും സംപൂജ്യന്യകുന്നു. മനുഷ്യജീവിതത്തിൻ്റെ ആകെ തുക എന്തെന്ന് അനുഭവിച്ചറിഞ്ഞ്. ജീവിതസത്തയും ചൈതന്യവും പ്രകാശിപ്പിക്കുവാൻ ജിവിതാന്ത്യാശ്രമസ്ഥിതനായ സന്യാസിക്ക് സ്വഭാവികമായും സാധിക്കും നാശകരമായ സ്നേഹബന്ധങ്ങളിൽ നിന്നും മുക്തനായി നിത്യവും നാശരഹിതമായ സ്നേഹം പകർന്നു കൊടുക്കുന്നവനാണ് സന്ന്യാസി. സ്വയം സ്വതന്ത്രനായ മുമുക്ഷുവിന് മാത്രമേ മറ്റുള്ളവരുടെ ദുഖങ്ങളിൽ നിന്നും ദുരിതങ്ങളിൽ നിന്നും മറ്റുള്ളവരെ  വിമുക്തരാകാൻ സാധിക്കൂ. നാനാതരം  ആശാപാശങ്ങളാൽ അജ്ഞാനന്ധകാരാവൃതമായിരിക്കുന്ന  ജീവിതത്തിൽ ഐശ്വര്യജീവിതത്തിൻ്റെ  ഭദ്രദീപം കൊളുത്തി മാർഗ്ഗദർശനം  നൽക്കുന്ന സന്ന്യാസി സമുദായത്തിൻ്റെയും രാഷ്ട്രത്തിൻ്റെയും സമാരാദ്ധ്യനാവുക സ്വഭാവികമത്രേ. ഭാരതത്തിൻ്റെ സർവ്വശ്രേഷ്ടമായ  ദൈവീകസമ്പത്തിൻ്റെ  വിനിയോഗകർത്തക്കൾ  സർവ്വ സംഗപരിത്യഗികളായ ഈ സന്ന്യസിമാരത്രേ.

വൃതം , യജ്ഞം,   തപസ്സ് , ദാനം , ഹോമം , സാദ്ധ്യായം, എന്നിവ അനുഷ്ഠിക്കാത്ത സത്യപവിത്രാദി ഗുണങ്ങളിൽ നിന്നും വ്യതിചലിച്ചവനും സന്യാസം നൽകരുത്. (സന്ന്യസോപനിഷത്ത്)   സന്യാസി തിതിക്ഷ, ജ്ഞാനം  (സത്യാസത്യവിവേകം) വൈരാഗ്യം, ശമം, ദമം, തുടങ്ങിയ ശ്രേഷ്ഠഗുണങ്ങളെ  പാലിക്കണം ഈ ഗുണങ്ങൾ ഇല്ലാത്ത ഉദരപൂരണാർത്ഥം  സന്യാസവേഷത്തിൽ നടക്കുന്നത്  സന്യാസധർമ്മത്തിനു തന്നെ ഹാനികരമാകുന്നു. തലമൂണ്ഡചെയത്  ദണ്ഡും ധരിച്ചതുകൊണ്ട് മാത്രം കാര്യമായില്ല. ജ്ഞാനദണ്ഡ് ധരിക്കണം അതിൻ്റെ പ്രതീകം മാത്രമാണ് സന്യാസിയുടെ ദണ്ഡ്.

ക്രമസന്ന്യാസം മൂത്ത്  പരിപക്വമാവുന്ന ജീവമുക്താവസ്ഥയാണ് അത്യാശ്രമി ആ സമുന്നതനിലയിലെത്തുന്ന വരെക്കും  സന്യാസിമാർ സാദ്ധ്യായം തപസ്സ് എന്നി അനുഷ്ഠിക്കുകയും ജനോപകാരപ്രദങ്ങളായ  ധർമ്മപ്രചാരകർമ്മങ്ങൾ  ചെയ്തുകൊണ്ടിരിക്കുകയും വേണമെന്ന്  ശാസ്ത്രങ്ങൾ വിധിക്കുന്നു. ജീവമുക്താവസ്ഥയിലെത്തിയവരും ജ്ഞാനികളും കൂടി ലോകസംഗ്രഹാർത്ഥം  ജനങ്ങളുടെ ഇടയിൽ ജീവിക്കുന്നുണ്ട്. ഈ സത്യസന്ന്യസിമാരുടെ  മഹത്സാന്നിദ്ധ്യവും സത്സംഗവും ജീവിതലക്ഷ്യപ്രാപ്തിക്ക് കാരണമായി ഭവിക്കും .  പൂർവ്വ പുണ്യപരിപാകവും മഹാഭാഗ്യമാണെന്ന് കരുതി  ഈ മഹാത്മാക്കളെ ആശ്രയിക്കുവാനും  ആദരിക്കുവാനും  അവരുടെ മാർഗ്ഗദർശനത്തിൽ പ്രവർത്തിക്കുവാനും  ഒരുക്കമുള്ള വ്യക്തിയും സമുദായവും  രാഷ്ട്രവും മേൽക്കുമേൽ  സന്തുഷ്ടരും സംതൃപ്തരും സുശക്തമായി ഭവിക്കും . അവരിൽ നിന്ന് മാത്രമേ നിലയുള്ള ശാന്തിയും യഥാർത്ഥ ക്ഷേമവും  പ്രതീക്ഷിക്കാനാവൂ. . നിത്യനൂതനമായ സത്യസാക്ഷൽക്കാരത്തിലൂടെ മായപ്രപഞ്ചത്തിനപ്പുറം  കടന്ന് കണ്ടീട്ട്  ജീവപ്രയാണത്തിൽ ലഭിച്ചിരിക്കുന്ന ഈ അസുലഭസന്ദർഭം  - മനുഷ്യജന്മം- പരമപ്രയോജനപ്പെടുത്തുവാൻ  മനുഷ്യനെ തട്ടിയുണർത്തി വിടുന്നവനാണ്  സന്ന്യാസി ശ്രേഷ്ഠൻ . അത്യാശ്രമി - യതിവര്യനായ- സന്ന്യാസി  നിരന്തര തപസ്യകൊണ്ട്   സ്വാത്മാവിൽ തന്നെ ഹോമാഗ്നി പ്രോജ്വലിപ്പിച്ചുകൊണ്ടിരിപ്പികുന്നതിനാൽ  പുറമേ യാതൊന്നും ചെയ്യുന്നില്ലെങ്കിൽ കൂടി        ആ ദിവ്യാത്മാവിൻ്റെ നാമശ്രവണം സാമീപ്യം ദർശനം എന്നിവ പുണ്യപ്രദങ്ങളാണ്. അവരുടെ വിചാരങ്ങളും വാക്കും പെരുമാറ്റങ്ങളും അനുഗ്രഹങ്ങളായിരിക്കും  അവ സ്വീകരിക്കുവാനും വേണം പഠിപ്പും പരിജയവും  ഭാഗ്യവും..

സന്യാസാശ്രമത്തിന് എന്നി കുടീചരൻ, ബഹൂദകൻ, ഹംസൻ, പരമഹംസൻ നാല് വിഭാഗങ്ങൾ ഉണ്ട്

കുടീചരൻ

തന്റെപുത്രാദികളുടെഗൃഹങ്ങളിൽനിന്നുംഭിക്ഷസ്വീകരിച്ച്ആത്മവിചിന്തനംചെയ്യുന്നു.

ബഹൂദകൻ:-  ത്രിദണ്ഡം, കമണ്ഡലു, ശികുപക്ഷം, ജലം, പവിത്രം, പാത്രം,  പാദുകം, ആസനം, ശിഖ,  യജ്ഞോപവീതം , കൗപീനം , കാഷായവസ്ത്രം,   എന്നിവധരിച്ചും, സഞ്ചരിച്ചും,  ആത്മധ്യാനനിരതന്മാരായിവസിക്കുന്നു.  

ഹംസൻ:- ഏകദണ്ഡംധരിച്ചും , ശിഖാവിഹീനനായും,  യജ്ഞോപവീതംധരിച്ചും, ശിക്യംകമണ്ഡലുഎന്നിവധരിച്ചും,  ഗ്രാമത്തിൽഒരുരാത്രിമാത്രംവസിച്ചും,    നഗരങ്ങളിലുംതീർത്ഥങ്ങളിലുംഅഞ്ചുരാത്രിമാത്രംവസിച്ചും,  ഒന്നോ, രണ്ടോ, മൂന്നോരാത്രികൃച്ച്രചാന്ദ്രായണാദികൾസ്വീകരിച്ചും,

പരമഹംസൻ:- ദണ്ഡവിഹീനനായും , മുണ്ഡിതശിരസ്കനായും, കന്ഥകൗപീനധാരിയായും,   അവ്യക്തലിംഗ(ചിഹ്ന)ത്തോടുകൂടിയവനായും,  നിഗൂഢങ്ങളായആചരനങ്ങളോടുകൂടിയവനായും,   ധീരനായും, ശന്തനായും, ഉന്മത്തനല്ലെങ്കിലുംഉന്മത്തനെപ്പോലെതോന്നിപ്പിക്കുന്നവനായും,  ത്രിദണ്ഡം, കമണ്ഡലു, ശിക്യപക്ഷം, ജലം,  പവിത്രം, പാദം, പാദുകം,  ആസനം, ശിഖ, യജ്ഞോപനീതം, എന്നിവയെല്ലാംഉപേക്ഷിച്ചവനായും,   ജീർണിച്ചഗൃഹങ്ങളിലോക്ഷേത്രങ്ങളിലോവസിക്കുന്നവനായുംഭവിക്കുന്നു.  അവർക്ക്ധർമ്മാധർമ്മവിചിന്തനമോസത്യാസത്യവിവേചനമോഇല്ല.  അവർഎന്തുംസഹിക്കാൻകഴിവുള്ളവരും,   സമദർശിക്കളും,    ചാതുർവർണ്ണ്യങ്ങളിൽ നിന്നും യഥാബ്ധമായ ഭിക്ഷ സ്വീകരിക്കുന്നവരും ,   ആത്മാവിനെ ബന്ധനവിമുക്തരാക്കുന്നവരും അതായത് മോക്ഷസാധകരും  ആകുന്നു.  

വേഷങ്ങളിലൂടെയാണ് പലപ്പോഴും ആളുകളെയും പദവികളെയും തിരിച്ചറിയുന്നത്. പോലീസുകാർ, പട്ടാളക്കാർ, ഡോക്ട്ർമാർ, വക്കീലുമാർ, ... ..ഇങ്ങനെ അനേകം വേഷങ്ങൾ........ അനേകം പെരുമാറ്റങ്ങൾ.... സന്ന്യാസികളെയും ഇത്തരത്തിൽ വേഷങ്ങളിലൂടെ മനസ്സിലാക്കപ്പെടുന്നു. ഒന്നുകിൽ ജടകെട്ടി, താടിയും മുടിയും നീട്ടിവളർത്തിയ രൂപത്തിൽ അതല്ലെങ്കിൽ മൊട്ടയടിച്ച് ക്ഷുരകം ചെയ്ത് മട്ടിൽ അതുമല്ലെങ്കിൽ കാഷായം ധരിച്ച്... ഇത്തരക്കാരെ സന്ന്യാസിമാരായും യോഗിമാരായും പരിഗണിക്കുന്നു. . എന്നാൽ ഇത്തരം വേഷങ്ങൾ കെട്ടിയതുകൊണ്ടുമാത്രം ഒരാൾ സന്ന്യാസി ആകുമോ? " സമ്യക് ന്യാസമത്രേ സന്യാസം" എല്ലാം ഉപേക്ഷിച്ചവൻ , ദേഹത്തിൽ പോലും ശ്രദ്ധയില്ലാത്തവൻ, ഈശ്വരനും താനും ഒന്നാണെന്ന് തിരിച്ചറിഞ്ഞ അദ്വൈത ആനന്ദി...... ഇവരത്രെ സന്ന്യസിമാർ. ഭഗവദ്ഗീത കർമ്മസന്ന്യാസം, കർമ്മത്യാഗം എന്നി രണ്ട് സങ്ക്ൽപങ്ങളെ വിവരിക്കുന്നുണ്ട്.

"കാമ്യാനാം കർമ്മണാം ന്യാസം

സംന്യാസം കവയോഃ വിദുഃ

സർവ്വ ഫലത്യാഗം

പ്രാഹുസ്ത്യാഗം വിചക്ഷണാഃ  ( ഭഗവദ് ഗീത )

കാമ്യകർമ്മങ്ങളെ ഉപേക്ഷിക്കലാണ് സന്ന്യസമെന്നും , സർവ്വകർമ്മഫലങ്ങളെയും ഉപേക്ഷിക്കലാണ് ത്യഗമെന്നും ഗീത വിവരിക്കുന്നു. അങ്ങനെയാകുമ്പോൾ യഥാർത്ഥ സന്യാസി , കർമ്മസന്യാസിയും കർമ്മത്യാഗിയുമായിരിക്കണം. എന്നാൽ പലരും വേഷം കെട്ടി സന്യാസിയായി നടിക്കുന്നു. ആളുകളുടെ ബഹുമാനം ഇരന്നുവാങ്ങുന്നു. ഉള്ളിൽ നിറയെ കാമവും ക്രോധവും മോഹവും പേറുന്നു.; പലവിധ ദുഃഖങ്ങളെ അനുഭവിക്കുകയും ചെയ്യുന്നു. 'ഉദരനിമിത്തം ബഹുകൃത വേഷഃ'

ഒരു നടൻ പലവിധ വേഷങ്ങൾ കെട്ടിയാടാറുണ്ട്. വേദിയിൽ തകർത്ത് അഭിനയിക്കുമ്പോൾ ആളുകൾ കൈയടിക്കുകയും നിറകണ്ണാലെ ആദരപൂർവ്വം അയാളെ നോക്കിനിൽക്കുകയും ചെയ്തേക്കാം എന്നാൽ വേഷമഴിച്ചുവെക്കുമ്പോൾ കഥാപാത്രമായിരുന്നില്ല അയാളെന്നു തിരിച്ചറിയുന്നു. ഇപ്രകാരം കപടയതികൾ കാഷായം ധരിച്ച് നിറഞ്ഞാടുന്നു. ആളുകൾ ആദരവു പ്രകടിപ്പിക്കുന്നു. എന്നൽ വേഷത്തിനുള്ളീലെ കപടതയെ ജനം തിരിച്ചറിയുകയും വെറും നടനായിരുന്നു. ഈ കപടയതിയെന്ന് വിളിച്ചുകൂവുകയും കല്ലെറിയുകയും ചെയ്തേക്കാം . ജ്ഞാനം 'കപടയതിക്കു കരസ്ഥമാകുവീല' എന്ന് അയാൾ തിരിച്ചറിയുകയും ചെയ്യുന്നു.

പല സന്യാസിമാരുടെയും അത്ഭുതസിദ്ധികളിൽ മനം മയങ്ങിപോയ ശിഷ്യൻ ഗുരുവിനോട് ചോദിച്ചു. ഗുരോ അങ്ങയ്ക്കെന്താണ് സിദ്ധികളൊന്നുമില്ലാത്തത്..... തീ തുപ്പുന്നവർ... ജലത്തിനുമുകളിൽ ഇരിക്കുന്നവർ... അങ്ങനെ എത്രയെത്ര സിദ്ധന്മാരാണുള്ളത്. എനിക്കും അവരിൽ ഒരാളാവണം അതിനുള്ള വഴി പറഞ്ഞു തരാമോ?... ശിഷ്യന്റെ നിഷ്കളങ്കമായ വാക്കുകൾ കേട്ടപ്പോൾ ഗുരു പുഞ്ചിരിച്ചുകൊണ്ട് അവന്റെ കണ്ണിലേക്ക് നോക്കി ചോദിച്ചു. "തീ തുപ്പാനുള്ളതാണോ സന്യാസം" ഇരിക്കാൻ ഭൂമിയിൽ ഇഷ്ടം പോലെ സ്ഥലമുള്ളപ്പോൾ എന്തിനാണ് വെള്ളത്തിനുമുകളിൽ ഇരിക്കുന്നത് ? ശിഷ്യന്റെ മൗനം കണ്ടപ്പോൾ വീണ്ടും ഗുരു തുടർന്നു. നിന്റെ സിദ്ധന്മാരോട് ചോദിക്കൂ ആത്മജ്ഞാനം എന്താണെന്ന്. ? ഇതു കേട്ട ഉടനെ ശിഷ്യൻ സിദ്ധന്മാരുടെ അടുത്തേക്ക് ഓടി. സിദ്ധൻ തീ തുപ്പികൊണ്ട് ആളുകൾക്കും ആരാധകർക്കുമിടയിൽ വിലസുകയായിരുന്നു. ശിഷ്യന്റെ ചോദ്യങ്ങൾ ഒന്നുമയാൾ ശ്രദ്ധിച്ചതേയില്ല. പെട്ടന്ന് അയാൾ തുപ്പിയ തീക്കട്ട അബദ്ധത്തിൽ അയാളുടെ നെഞ്ചിൽ തന്നെ വീണു. വസ്ത്രങ്ങൾക്ക് തീ പിടിച്ചു , അയാൾ നിലവിളിച്ചു... രക്ഷിക്കൂ... എന്നെ രക്ഷിക്കൂ.. ആളുകളും ആരാധകരും അയാളെ തീയിൽ നിന്നു രക്ഷപ്പെടുത്താനുള്ള ശ്രമമായി.

ശിഷ്യൻ നിരാശനായി മടങ്ങവേ ജലത്തിൽ ഇരുന്ന സിദ്ധന്റെ നിലവിളി കേട്ടു. ഓടിയടുത്തപ്പോൾ വലിയോരു മുതലയെ പേടിച്ച് കരയിലേക്കു നിന്തുകയായിരുന്നു. അയാൾ. ശിഷ്യൻ ആകെ നിരാശനായി തിരിച്ചെത്തിയപ്പോൾ  ഗുരു പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു....' തീ തുപ്പുന്നവന് തീയെ പേടി ജലത്തിലിരിക്കുന്നവനെ ജലജീവിയെ പേടീ അല്ലേ?

ഗുരു ഉപദേശിച്ചു കുഞ്ഞേ .. തീ തുപ്പുന്നതോ, ജലത്തിൽ ഇരിക്കുന്നതോ അല്ല സന്യാസം. ഏതൊരു അഭ്യസിക്കും മാന്ത്രികനും നിരന്തര പ്രയത്നത്തിലൂടെ സാധ്യമാകുന്നതാണ് സിദ്ധികൾ. എന്നാൽ  ആത്മജ്ഞാനം .. അതു ചിലർക്ക് മാത്രം സാധ്യമാകുന്ന ആത്മസത്തയാണ്...

ഒരിക്കലും ഭയക്കാത്ത, ഭയം ജനിപ്പിക്കാത്ത ഉണ്മ.. ' നാടകമല്ല സന്യാസം , അഭിനയമല്ല, വേഷമല്ലാ സന്യാസം. അതു സമ്യക് ന്യസമാകുന്നു. സമ്യക് ജ്ഞാനമാകുന്നു

 കടപ്പാട് : https://www.facebook.com/keralahindhuvum

No comments:

Post a Comment